കാണ്‍പൂര്‍ സംഘര്‍ഷം: വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി 144 പ്രഖ്യാപിച്ച് പൊലീസ്, ജാഗ്രതയില്‍
കാണ്‍പൂര്‍; വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് മുന്നോടിയായി കാണ്‍പൂര്‍ നഗരത്തില്‍ വിപുലമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൂടാതെ സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാചക നിന്ദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ വല്ിയ പ്രതിഷേധത്തിനാണ് കാണ്‍പൂര്‍ സാക്ഷിയായത്. സംഭവത്തെ തുടര്‍ന്ന് ഒട്ടേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വർഗീയ സംഘർഷം: ജമ്മുവിലെ ഭാദേർവ ടൗണിൽ കർഫ്യൂ; സൈന്യ സുരക്ഷയിൽ പ്രദേശം !
അതേസമയം, സംഘര്,ാവസ്ഥ കണക്കിലെടുത്ത് കാണ്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് വിശാഖ് ജി അയ്യറും പോലീസ് കമ്മീഷണര്‍ വിജയ് സിംഗ് മീണയും മുസ്ലീം പുരോഹിതന്മാരും ഹിന്ദു പുരോഹിതന്മാരും ഉള്‍പ്പെടെയുള്ള മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തി അവരെ വിശ്വാസത്തിലെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ബി.ജെ.പി വക്താവ് നൂപുര്‍ ശര്‍മയുടെ പ്രവാചകന് മുഹമ്മദ് നബിയെക്കുറിച്ചുള്ള വിവാദ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കഴിഞ്ഞയാഴ്ച വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം കാണ്‍പൂരിന്റെ ചില ഭാഗങ്ങളില്‍ രണ്ട് സമുദായങ്ങളിലെ അംഗങ്ങള്‍ തമ്മില്‍ അക്രമം പൊട്ടിപ്പുറപ്പെട്ടിരുന്നു.
സമാധാനം നിലനിര്‍ത്താന്‍ അതത് സമുദായങ്ങളിലെ അംഗങ്ങളെ പ്രേരിപ്പിക്കാന്‍ പുരോഹിതന്മാരോടും വൈദികരോടും ആവശ്യപ്പെട്ടിട്ടുണ്ട്. ബഹുനിലകെട്ടിടങ്ങളുടെ മേല്‍ക്കൂരയില്‍ പോലീസുകാരെ വിന്യസിക്കാനും എല്ലാ കീഴുദ്യോഗസ്ഥരോടും സ്റ്റേഷന് മേധാവികളോടും 24 മണിക്കൂറും പട്രോളിംഗ് ഉറപ്പാക്കാനും അതത് അധികാരപരിധിയില്‍ ക്രമസമാധാനം നിലനിര്‍ത്താന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാനും പൊലീസ് തീരുമാനിച്ചു.
പ്രശ്ന ബാധിത പ്രദേശങ്ങളില്‍ സി ആര് പി സി സെക്ഷന്‍ 144 ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് പോലീസ് ജാഗ്രത പാലിക്കുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. അക്രമത്തിന് പ്രേരിപ്പിക്കുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് നിയമം കൈയിലെടുക്കരുതെന്ന് പോലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം, പ്രവാചക നിന്ദയില്‍ പ്രതിഷേധിച്ച് അറസ്റ്റിലായവരെ കാണാന്‍ കാണ്‍പൂരില്‍ എത്തിയ ഇടി മുഹമ്മദ് ബഷീര്‍ എംപിയെ പൊലീസ് തടഞ്ഞിരുന്നു. ഇ ടി മുഹമ്മജ് ബഷീര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പ്രവാചക നിന്ദക്കെതിരെ പ്രതിഷേധിച്ചതിന് പോലീസ് വേട്ടയാടല്‍ നേരിട്ട മനുഷ്യരെയും മറ്റു ബന്ധപ്പെട്ടവരെയും നേരില്‍ കാണാന്‍ കാണ്‍പൂരിലെത്തി, എന്നാല്‍ ഈ അര്‍ദ്ധരാത്രി യു പി പോലീസ് പല ന്യായങ്ങള്‍ പറഞ് ഞങ്ങളെ തടഞ്ഞിരിക്കുയാണെന്ന് എം പി അറിയിച്ചു.
അതിനെത്തുടര്‍ന്ന് ഞങ്ങള്‍ റോഡിലിരുന്ന് പ്രതിഷേധിച്ചു , എന്നിട്ടും യു പി പോലീസ് വഴങ്ങാന്‍ തയ്യാറായില്ല . ഇപ്പോള്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ അഭ്യര്‍ത്ഥന മാനിച്ച് തല്ക്കാലം ഡല്‍ഹിയിലേക്ക് മടങ്ങുകയാണ് . യു പി പോലീസിന്റെ ഈ ജനാധിപത്യ വിരുദ്ധമായ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Recommended Video
കാണ്‍പൂരില്‍ പ്രവാചകനിന്ദക്കെതിരെ പ്രതിഷേധിച്ചവരെ യോഗി പോലീസ് വേട്ടയാടുകയാണ് മുസ്ലീം ലീഗ് നേതാവ് പികെ അബ്ദുറബ്ബ് പറഞ്ഞു. പോലീസ് അതിക്രമങ്ങള്‍ക്ക് ഇരയായവരെ സന്ദര്‍ശിക്കാനും, യോഗി പോലീസിന്റെ ന്യൂനപക്ഷവേട്ടയില്‍ പ്രതിഷേധിക്കാനുമാണ് മുസ്ലിം ലീഗ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി.മുഹമ്മദ് ബഷീര്‍ സാഹിബ് ഇന്നലെ കാണ്‍പൂരിലെത്തിയത്. പക്ഷെ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങളെപ്പോലും ഭയപ്പെടുന്ന യോഗി ആതിഥ്യനാഥിന്റെ പോലീസ് ബഷീര്‍ സാഹിബിനെ വഴിയില്‍ തടയുകയും തിരിച്ചയക്കുകയുമുണ്ടായി.
ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാവ് മതേതരത്വമാണെന്നും, മതേതരത്വമെന്നാല്‍ മറ്റു മതങ്ങളെയോ, മത നേതാക്കളേയോ, വിശിഷ്ഠ വ്യക്തിത്വങ്ങളെയോ അവമതിക്കലോ, ആക്ഷേപിക്കലോ അല്ലെന്നും, സ്വന്തം മതമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം, മറ്റുള്ളവരുടെ വിശ്വാസാചാരങ്ങളെയും, പ്രമാണങ്ങളെയും ആദരിക്കണമെന്നും, അതാണ് രാജ്യത്തിന്റെ പൈതൃകമെന്നും, മതേതരത്വത്തിന്റെ കാതലെന്നും ഈ രാജ്യം ഭരിക്കുന്നവര്‍ക്ക് തിരിച്ചറിവില്ലാതെ പോയിരിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.