തിരിച്ചടിക്കാൻ കോൺഗ്രസ്; സവാദി ജാർഖിഹോളിയെ 'പൂട്ടും', കോൺഗ്രസ് കണക്ക് കൂട്ടൽ ഇങ്ങനെ
മുതിർന്ന നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ലക്ഷ്മൺ സവാദിയുടെ രാജിയും അദ്ദേഹത്തിന്റെ കോൺഗ്രസ് പ്രവേശനവും ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടി ആയിരിക്കുകയാണ്. സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെയായിരുന്നു സവാദി നേതൃത്വത്തോട് ഇടഞ്ഞതും കോൺഗ്രസിലേക്ക് മറുകണ്ടം ചാടിയതും. ഏത് സീറ്റിന്റെ പേരിലാണോ സവാദി രാജിവെച്ചത് അതേ സീറ്റിൽ (അത്താണി) സവാദിക്ക് ടിക്കറ്റ് നൽകിയാണ് കോൺഗ്രസ് ബിജെപിയെ കൂടുതൽ പ്രതിസന്ധിയിലാഴ്ത്തിയത്.
സവാദിയുടെ വരവ് അത്താണിയിൽ മാത്രമല്ല ബെലാഗവി മേഖലയിൽ ആകെ ഗുണം ചെയ്യുമെന്ന് കോൺഗ്രസ് കരുതുന്നു. മാത്രമല്ല സവാദിയിലൂടെ മുൻ കോൺഗ്രസ് നേതാവ് കൂടിയായ രമേശ് ജാർക്കിഹോളിക്ക് തിരിച്ചടി നൽകാനും സാധിക്കുമെന്നും കോൺഗ്രസ് കണക്ക് കൂട്ടുന്നു.

ലിംഗായത്ത് വിഭാഗത്തിൽ നിന്നുള്ള പ്രമുഖനായ നേതാവാണ് സവാദി. മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയെ മാറ്റി നിർത്തിയതിനെ തുടർന്ന് ലിംഗായത്ത് വിഭാഗത്തിന് ബിജെപിയോട് അതൃപ്തി നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ സവാദിയുടെ വരവ് വടക്ക്-പടിഞ്ഞാറൻ മേഖലയിൽ തങ്ങൾക്ക് അനുകൂലമാകുമെന്നതാണ് കോൺഗ്രസ് പ്രതീക്ഷ.
കൂടാതെ 2019 ൽ തങ്ങളെ ചതിച്ച് 26 എംഎൽഎമാരുമായി ബിജെപിയിലേക്ക് പോകുകയും ജെഡിഎസ്-കോൺഗ്രസ് സഖ്യസർക്കാരിന്റെ പതനത്തിന് ചുക്കാൻ പിടിക്കുകയും ചെയ്ത ബെലഗാവി മേഖലയിലെ പ്രമുഖ നേതാവ് രമേശ് ജാർഖിഹോളിക്കും സവാദിന്റെ വരവിലൂടെ മറുപടി നൽകാൻ സാധിക്കുമെന്നതാണ് പാർട്ടി കണക്ക് കൂട്ടുന്നത്.
2019 ൽ ബിജെപിയിലേക്കുള്ള ജാർഖിഹോളിയുടെ വരവ് സവാദിക്കും അനുയായികൾക്കും ഇടയിൽ വലിയ അതൃപ്തിക്ക് കാരണമായിരുന്നു. തന്റെ വിശ്വസ്തരെ അത്താണി ഉൾപ്പെടെയുള്ള മേഖലകളിൽ പാർട്ടി ഓഫീസുകളിൽ അടക്കം ജാർഖിഹോളി നിയോഗിച്ച് തുടങ്ങിയതോടെ ഈ അതൃപ്തി സവാദി മറച്ചുവെച്ചിരുന്നില്ല.

എന്നിരുന്നാലും നിയമസഭ തിരഞ്ഞെടുപ്പിൽ പാർട്ടി തന്നെ പരിഗണിക്കുമെന്നതായിരുന്നു സവാദിയുടെ കണക്ക് കൂട്ടൽ. എന്നാൽ കോൺഗ്രസ് വിട്ടെത്തിയ മഹേഷ് കുമ്മത്തള്ളിക്ക് അല്ലാതെ മറ്റാർക്ക് സീറ്റ് അനുവദിച്ചാലും താൻ രാഷ്ട്രീയം വിടുമെന്ന ഭീഷണിയായിരുന്നു ബിജെപി നേതൃത്വത്തോട് ജാർഖിഹോളി ഉയർത്തിയത്.ഇതോടെ കുമ്മത്തള്ളിയെ തന്നെ ബിജെപി നേതൃത്വം പരിഗണിക്കുകയായിരുന്നു.
കഴിഞ്ഞ കുറച്ച് നാളുകളായി തന്റെ മകന് വേണ്ടി സീറ്റ് നേടിയെടുക്കാൻ സവാദി ശ്രമം നടത്തിയിരുന്നു. താൻ തിരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നാൽ സ്വാഭാവികമായും അത്താണി മണ്ഡലം മകന് ലഭിക്കുമെന്നായിരുന്നു സവാദിയുടെ പ്രതീക്ഷ. എന്നാൽ നിലവിലെ സാഹചര്യത്തിൽ കുമ്മത്തള്ളി അല്ലാതെ മറ്റൊരേയും ബി ജെ പി അടുത്ത വർഷങ്ങളിലും പരിഗണിക്കാൻ താത്പര്യം കാണിച്ചേക്കില്ലെന്നാണ് സവാദിയുടെ ആശങ്ക. ഈ ഘട്ടത്തിൽ കൂടിയാണ് അദ്ദേഹം പാർട്ടി വിട്ടത്.
സവാദിയുടെ വരവ് ബെലഗാവിക്കും കലബുറഗിക്കും ഇടയിലുള്ള ഒരു ഡസൻ മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസ് സ്ഥാനാർത്ഥികളുടെ വിജയത്തിന് കാരണമാകുമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. 'ഈ മേഖലയിൽ 12 മുതൽ 14 വരെ താലൂക്കുകളുണ്ട്, ഇവിടെ പരമ്പരാഗതമായി എണ്ണ വിളകൾ കൃഷി ചെയ്യുന്ന ഗണിഗ ലിംഗായത്ത് സമുദായാംഗങ്ങൾ ഏറെയാണ്.ഈ പ്രദേശങ്ങളിലെ ബിജെപി സ്ഥാനാർത്ഥികൾക്ക് സവാദിയുടെ സാന്നിധ്യം പലപ്പോഴും ഗുണകരമായിട്ടുണ്ട്.കോൺഗ്രസ് സ്ഥാനാർത്ഥികൾക്കും സമാനമായ നേട്ടം ഇനി ലഭിക്കും', കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
സിന്ദഗി, ദേവര ഹിപ്പർഗി, ബബലേശ്വർ, കഗ്‌വാദ്, ജെവർഗി, അഫ്സൽപൂർ എന്നിവിടങ്ങളിൽ ഗനിഗകൾ കൂടുതലുള്ള മണ്ഡലങ്ങളാണെന്നും നേതാക്കൾ വ്യക്തമാക്കി.സംസ്ഥാനത്തെ സഹകരണ സംഘങ്ങളുമായുള്ള ദീർഘകാല ബന്ധവും സവാദിക്ക് അനുകൂലമാകും. 'അപെക്‌സ് ബാങ്കിലും ബെലഗാവി ജില്ലാ സെൻട്രൽ കോ-ഓപ്പറേറ്റീവ് ബാങ്കിലും അദ്ദേഹം ഭാരവാഹിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.സഹകരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന നേതാക്കൾ ഗ്രാമീണ സമൂഹങ്ങളിൽ കാര്യമായ സ്വാധീനം ചെലുത്തവരാണ്', മറ്റൊരു കോൺഗ്രസ് നേതാവ് പറഞ്ഞു.












Click it and Unblock the Notifications