ജെഡിഎസ് കിംഗ് മേക്കറാകുമോ? ബിജെപിക്ക് ആശങ്കയേറ്റി സർവ്വേ ഫലം, 2018 ആവർത്തിക്കും?
ബെംഗളൂരു: കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിച്ച് സി ന്യൂസ് മാട്രൈസ് അഭിപ്രായ സർവ്വേ. 109 മുതൽ 115 സീറ്റുകൾ വരെയാണ് സാധ്യത പ്രവചിക്കുന്നത്. 42 ശതമാനം വോട്ട് വിഹിതമായിരിക്കും ബിജെപിക്ക് ലഭിച്ചേക്കുക. കോൺഗ്രസിന് 79-91 സീറ്റുകളും 40 ശതമാനം വോട്ട് വിഹിതവും ലഭിക്കും. ജെഡിഎസിന് 26 മുതൽ 36 സീറ്റുകൾ വരേയും സർവ്വേ പ്രവചിക്കുന്നുണ്ട്.
മോദി പ്രഭാവം തന്നെയാകും ഇത്തവണയും ബിജെപിയെ തുണയ്ക്കുകയെന്ന് സർവ്വേ പറയുന്നു.സർവ്വേയിൽ പങ്കെടുത്ത 44 ശതമാനം പേരാണ് മോദി ഗെയിം ചെയ്ഞ്ചെർ ആകുമെന്ന് അഭിപ്രായപ്പെട്ടത്. 22 ശതമാനം പേർ ഇത് തള്ളി. അതേസമയം രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് തിരഞ്ഞെടുപ്പിൽ യാതൊരു സ്വാധീനവും ഉണ്ടാക്കാൻ സാധിക്കില്ലെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു.

മറ്റ് സർവ്വേകളിൽ നിന്നും വ്യത്യസ്തമായി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയ്ക്ക് വലിയ ജനപ്രീതിയുണ്ടെന്നും സർവ്വേ പറയുന്നു. അടുത്ത മുഖ്യമന്ത്രിയായി ബൊമ്മൈ വരണമെന്ന് 28 ശതമാനം പേരാണ് അഭിപ്രായപ്പെട്ടത്. 24 ശതമാനം പേർ സിദ്ധരാമയ്യയേയും 11 ശതമാനം പേർ എച്ച്ഡി കുമാരസ്വാമിയേയും പിന്തുണച്ചു.
അതേസമയം പുറത്തുവന്ന അഭിപ്രായ സർവ്വേകളിൽ ഏറെയും ഇത്തവണ സംസ്ഥാനത്ത് കോൺഗ്രസിന് അനുകൂലമായ സാഹചര്യമാണ് പ്രവചിക്കുന്നത്. കോൺഗ്രസിന് . കോൺഗ്രസിന് 119 സീറ്റുകൾ വരെയാണ് എബിപി-സി വോട്ടർ സർവ്വേ പ്രവചിച്ചത്. ഇക്കുറി ബിജെപി സീറ്റപകൾ 74-86 ൽ ഒതുങ്ങുമെന്നും സർവ്വേ പറയുന്നു. ജെഡിഎസിന് 23 മുതൽ 35 സീറ്റുകൾ വരേയാണ് സാധ്യത കൽപ്പിക്കുന്നത്.
അതേസമയം അഭിപ്രായ സർവ്വേകളിൽ ആശങ്കയില്ലെന്നും ഇത്തവണയും ബിജെപി തന്നെ കർണാടകം ഭരിക്കുമെന്നുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതികരിച്ചത്. 128 വരെ സീറ്റുകൾ നേടാൻ ബിജെപിക്ക് സാധിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. 140 സീറ്റുകൾ നേടുമെന്നാണ് കോൺഗ്രസിന്റെ അവകാശവാദം.
224 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുളാണ് ആവശ്യം. 2018 ൽ ബിജെപിയായിരുന്നു സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷി. 108 സീറ്റുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്. കോൺഗ്രസിന് 80 സീറ്റും ലഭിച്ചു. തുടർന്ന് ബിജെപിയെ ഭരണത്തിൽ നിന്നും അകറ്റി നിർത്താൻ കോൺഗ്രസ് ജെഡിഎസുമായി സഖ്യത്തിലെത്തുകയായിരുന്നു. എന്നാൽ 2019 ൽ ബിജെപി ഓപ്പറേഷൻ താമര പയറ്റിയതോടെ സഖ്യ സർക്കാർ താഴെ വീണു.












Click it and Unblock the Notifications