കോണ്‍ഗ്രസ് നിറഞ്ഞാടി, ബിജെപി തോറ്റോടി: കർണാടകയില്‍ അധികാരം ഇനി കോണ്‍ഗ്രസ് കൈകളില്‍
ബെംഗളൂരൂ: തൂക്കുസഭയും കുതിരക്കച്ചവടമില്ല, കർണാടകയില്‍ വ്യക്തമായ ഭൂരിപക്ഷം നേടി കോണ്‍കോണ്‍ഗ്രസ് അധികാരത്തില്‍. ആകെയുള്ള 224 സീറ്റില്‍ 136 ഉം നേടിക്കൊണ്ടാണ് കോണ്‍ഗ്രസിന്റെ പടയോട്ടം. നിലവിലെ ഭരണകക്ഷിയായ ബി ജെ പി 65 സീറ്റുകളുമായി ഏറെ പിന്നില്‍ പോയപ്പോള്‍ കിങ് മേക്കറാവുമെന്ന് പ്രതീക്ഷപ്പെട്ടിരുന്ന ജെ ഡി എസിനും കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. 19 സീറ്റുകളില്‍ മാത്രമാണ് അവർക്ക് വിജയിക്കാന്‍ സാധിച്ചത്.
എക്സിറ്റ് പോള്‍ പ്രവചനങ്ങളെയടക്കം കാറ്റില്‍ പറത്തിയാണ് കോണ്‍ഗ്രസ് വിജയം. ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ മാത്രമായിരുന്നു കോണ്‍ഗ്രസിന് 130 ലേറെ സീറ്റുകള്‍ പ്രവചിച്ചിരുന്നത്. കോണ്‍ഗ്രസ് 120 മുതല്‍ 140 വരെ സീറ്റുകള്‍ നേടുമെന്നായിരുന്നു ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ സർവ്വെ. വേറെ ഒരു സർവ്വേയും കോണ്‍ഗ്രസിന് ഇത്ര വലിയ മുന്നേറ്റം പ്രവചിച്ചിരുന്നില്ല. കോണ്‍ഗ്രസിന് മുന്‍ തൂക്കമുള്ള തൂക്ക് സഭയായിരുന്നു ഭൂരിപക്ഷം എക്സിറ്റ് പോളുകളുടേയും പ്രവചനം.

ആദ്യ ലീഡ് ബിജെപിക്ക്
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറില്‍ ബി ജെ പിക്കായിരുന്നു ലീഡ്. ഒരു ഘട്ടത്തില്‍ അവരുടെ ലീഡ് നില കേവല ഭൂരിപക്ഷ സംഖ്യയായ 113 ന് മുകളിലും എത്തിനിന്നു. എന്നാല്‍ പതിയെ ലീഡ് പിടിച്ചെടുത്ത കോണ്‍ഗ്രസ് തങ്ങളുടെ നില മെച്ചപ്പെടുത്തി. തീരദേശ കർണാടകയിലും ബെംഗളൂരു മേഖലയിലും മാത്രമാണ് ബി ജെ പിക്ക് അല്‍പമെങ്കിലും പിടിച്ച് നില്‍ക്കാനായത്. ബാക്കിയെല്ലാ മേഖലകളിലും ബി ജെ പി തകർന്നടിഞ്ഞു.
വോട്ട് വിഹിതത്തിലും കോണ്‍ഗ്രസ് ബി ജെ പിയെ ബഹുദൂരം പിന്നിലാക്കി. 43.1 ശതമാനം വോട്ടുകളാണ് കോണ്‍ഗ്രസിന് ലഭിച്ചത്. അതേസമയം ബി ജെ പിയുടെ വോട്ട് വിഹിതം 35.8 ശതമാനമായി ഇടിഞ്ഞു. ജെ ഡി എസ് 13.3 ശതമാനം വോട്ടുകള്‍ നേടിയപ്പോള്‍ നാലമതുള്ള സി പി എമ്മിന് 0.06 ശതമാനം വോട്ട് വിഹിതം മാത്രമാണ് നേടാന്‍ സാധിച്ചത്.

വന്‍ ഭൂരിപക്ഷങ്ങള്‍
കോണ്‍ഗ്രസ് ക്യാമ്പില്‍ പ്രമുഖരെല്ലാം വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചു. സിദ്ധരാമയ്യ വരുണയില്‍ നിന്നും 46000 ത്തിലേറെ വോട്ടിനാണ് വിജയിച്ചത്. മന്ത്രി കൂടിയായ വി സോമണ്ണയായിരുന്നു ബി ജെ പി സ്ഥാനാർത്ഥി. കനകപുരയില്‍ ഡികെ ശിവകുമാറിന്റെ ലീഡ് 124000 ത്തിന് മുകളിലാണ്. ഡികെ ശിവകുമാറിന് 143023 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ജെ ഡി എസിന്റെ നാഗരാജുവിന് 20631 വോട്ട് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്. മന്ത്രി കൂടിയായ ബി ജെ പി സ്ഥാനാർത്ഥി ആർ അശോക മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ജെ ഡി എസ് ശക്തി കേന്ദ്രമായ ഓള്‍ഡ് മൈസൂർ മേഖലയില്‍ അടക്കം ശക്തമായ മുന്നേറ്റമാണ് കോണ്‍ഗ്രസ് കാഴ്ചവെച്ചത്. ജെ ഡി എസ് കോട്ടയായ രാമനഗരയില്‍ കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് മണ്ഡലം പിടിച്ചെടുത്തു. എച്ച് എ ഇഖാബാല്‍ ഹുസൈനാണ് ഇവിടെ കോണ്‍ഗ്രസിന് വേണ്ടി വിജയിച്ചത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിയില്‍ നിന്നും കൂറുമാറിയെത്തിയ ജഗദീഷ് ഷെട്ടാർ ഹുബ്ബള്ളി ധാർവാഡില്‍ തോല്‍വി നേരിട്ടത് കോണ്‍ഗ്രസിന് തിരിച്ചടിയായി. അതേസമയം മുന്‍ ബിജെപി ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സാവദി അതാനിയില്‍ വിജയിച്ചു.

കോണ്‍ഗ്രസ് തന്ത്രങ്ങള്‍
സർക്കാറിനെതിരായി ഉയർത്തിയ എല്ലാ ആരോപണങ്ങളിലും പ്രചരണ രംഗത്തും സജീവമായി നിലനിർത്താന്‍ സാധിച്ചുവെന്നതാണ് കോണ്‍ഗ്രസിന്റെ വിജയത്തില്‍ നിർണ്ണായകമായത്. 40 ശതമാനം കമ്മീഷന്‍ സർക്കാരെന്ന പ്രചരണം വലിയ തോതില്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാധിച്ചു. ബി ജെ പി സർക്കാർ റദ്ദാക്കിയ മുസ്ലിം സംവരണം തിരിച്ചുകൊണ്ടുവരുമെന്ന പ്രചരണം ന്യൂനപക്ഷ വിഭാഗങ്ങളേയും സ്വാധീനിച്ചു. ജെ ഡി എസിനോടൊപ്പം നിലയുറപ്പിച്ച ന്യൂനപക്ഷങ്ങള്‍ ഇത്തവണ വലിയ തോതില്‍ കോണ്‍ഗ്രസിലേക്ക് മാറിയെന്നും വോട്ട് വിഹിതം കണക്കാക്കുന്നു.

ബി ജെ പിയുടെ പരാജയം
ബി ജെ പിയെ സംബന്ധിച്ച് ശക്തി കേന്ദ്രമായ തീരദേശ മേഖലയിലും ബാഗ്ലൂർ മേഖലയിലുമാണ് അല്‍പമെങ്കില്‍ പിടിച്ച് നില്‍ക്കാന്‍ സാധിച്ചത്. അഴിമതി സർക്കാർ എന്ന കോണ്‍ഗ്രസ് പ്രചരണത്തെ ഫലപ്രദമായി പ്രതിരോധിക്കാന്‍ കഴിയാത്തത് മുതല്‍ ലിംഗായത്ത് വിഭാഗം ഇടഞ്ഞതും ബി ജെ പിക്ക് തിരിച്ചടിയായി. ലിംഗായത്ത് നേതാവായ ജഗദീഷ് ഷെട്ടാർ തോറ്റെങ്കിലും അദ്ദേഹം കോണ്‍ഗ്രസിന് അനുകൂലമായി വലിയ തോതില്‍ വോട്ട് സമാഹരിച്ചെന്നുമാണ് വോട്ട് കണക്കുകളും വ്യക്തമാക്കുന്നത്. നരേന്ദ്ര മോദിയെ ഇറക്കി അവസാന നിമിഷം വലിയ പ്രചരണ കോലാഹലം നടത്തിയെങ്കിലും അതും വിജയം കണ്ടില്ല.












Click it and Unblock the Notifications