എന്തുകൊണ്ട് കോണ്‍ഗ്രസിന് കർണാടക പിടിക്കണം: കണ്ണ് 2024ലേക്ക്, സർവേകളില്‍ ആത്മവിശ്വാസം
അർജ്ജുനൻ മത്സ്യക്കണ്ണ് ലക്ഷ്യമിടുന്നത് പോലെ എല്ലാ കോണ്‍ഗ്രസ് നേതാക്കളും ബിജെപിയുടെ പരാജയം ലക്ഷ്യമിടുന്നുവെന്ന് സുർജേവാല

സമീപകാലത്ത് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ ഹിമാചല്‍ പ്രദേശ് ഒഴിച്ച് നിർത്തിയാല്‍ കോണ്‍ഗ്രസിന് ആശ്വസിക്കാനുള്ള വക ഒരു സംസ്ഥാനത്ത് നിന്നും ലഭിച്ചിട്ടില്ല. ഈ വർഷം ആദ്യം നടന്ന മൂന്ന് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പ്രകടനം ദയനീയമായിരുന്നു.
ഈ സാഹചര്യത്തിലാണ് ഈ വർഷാവസാനം നടക്കാനിരിക്കുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, കർണാടക നിയമസഭ തിരഞ്ഞെടുപ്പുകള്‍ കോണ്‍ഗ്രസിനെ ഏറെ നിർണ്ണായകമാവുന്നത്. ഇതില്‍ ഛത്തീസ്ഗഡും രാജസ്ഥാനും കോണ്‍ഗ്രസിന് അധികാരമുള്ള സംസ്ഥാനം കൂടിയാണ്. ഈ നിയമസഭ തിരഞ്ഞെടുപ്പുകളാവും 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ കക്ഷികളുടെ സാധ്യതകളെ നിർണ്ണയിക്കുന്നതും.

2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി ജെ പിക്കെതിരായ ഒരു സഖ്യത്തെ നയിക്കാനുള്ള പ്രധാന ശക്തിയായി സ്വയം മാറാനും ഈ നിയമസഭ തിരഞ്ഞെടുപ്പുകളിലെ വിജയം കോണ്‍ഗ്രസിന് പ്രധാനമാണ്. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കർണാടകയിലായിരിക്കും ആദ്യം തിരഞ്ഞെടുപ്പ് നടക്കുക. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സ്വന്തം സംസ്ഥാനമാണ് എന്നതിനാല്‍ മാത്രമല്ല ദക്ഷിണേന്ത്യയില്‍ ബി ജെ പിക്ക് അധികാരമുള്ള ഏക സംസ്ഥാനം ആയതുകൊണ്ട് കർണാടക നിയമസഭ തിരഞ്ഞെടുപ്പിന് ഏറെ പ്രാധാന്യമുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ തുടങ്ങിയ പ്രമുഖ നേതാക്കള്‍ തന്നെ സംസ്ഥാനത്ത് സജീവമായ ഇടപെടുന്നുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് കോടികളുടെ പദ്ധതിയാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. ലിംഗായത്ത് വോട്ടുകള്‍ പാർട്ടിയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം തന്നെ വൊക്കലിംഗം വോട്ടുകള്‍ നിലനിർത്താനും ബി ജെ പി വലിയ തന്ത്രങ്ങള്‍ പയറ്റുകയും ചെയ്യുന്നു.

ബി ജെ പിക്കും ലിംഗായത്തുകള്‍ക്കിടയിലേയും കണ്ണി
കാലങ്ങളായി യദ്യൂരപ്പയായിരുന്നു ബി ജെ പിക്കും ലിംഗായത്തുകള്‍ക്കിടയിലേയും കണ്ണിയായി പ്രവർത്തിച്ചുകൊണ്ടിരുന്നത്. എന്നാല്‍ അടുത്ത കാലത്തായി പാർട്ടിയിലെ യദ്യൂരപ്പയുടെ സ്ഥാനം സംബന്ധിച്ച് അണികള്‍ക്ക് തന്നെ വലിയ ആശങ്കയാണുള്ളത്. "അഭൂതപൂർവമായ അഴിമതിയുടെയും പ്രധാനമന്ത്രിയുടെ ശത്രുതയുടെയും പേരിൽ യെദ്യൂരപ്പയെ ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലേക്ക് താഴ്ത്തണോ എന്ന് തീരുമാനിക്കാൻ കഴിയാതെ ബിജെപി യെദ്യൂരപ്പയെ അപമാനിക്കുന്നതിനും ഏറ്റെടുക്കുന്നതിനും ഇടയിൽ ആടിയുലയുന്നതായി തോന്നുന്നു,"- കോണ്‍ഗ്രസ് നേതാവ് രൺദീപ് സുർജേവാല പറഞ്ഞു.

കോണ്‍ഗ്രസും തങ്ങളുടെ പഴയ വോട്ട് ബാങ്കിനെ വീണ്ടും നിലനിർത്താനുള്ള അതീവ ശ്രമത്തിലാണ്. എംബി പാട്ടീല്‍, ലക്ഷ്മി ഹെബ്ബാൾക്കർ, വിജയാനന്ദ് കാശപ്പനവർ, വിനയ് കുൽക്കർണി, ശിവന്ദ് പാട്ടീൽ, യശ്വന്ത്റാവു പാട്ടീൽ എന്നിവരുൾപ്പെടെ നിരവധി ലിംഗായത്ത് നേതാക്കള്‍ വഴിയാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍.

ബിജെപി പഞ്ചമസാലി ലിംഗായത്തുകളെ
"ബിജെപി പഞ്ചമസാലി ലിംഗായത്തുകളെ അപമാനിച്ച രീതി സമുദായത്തെ അലോസരപ്പെടുത്തുകയും അവരെ വലിയ പ്രതിഷേധത്തിലേക്ക് നയിക്കുകയും ചെയ്തു. നിയമസഭ തിരഞ്ഞെടുപ്പില്‍ ടിക്കറ്റ് നൽകുമ്പോൾ കോൺഗ്രസ് സമുദായത്തിന് ഗണ്യമായ പ്രാതിനിധ്യം' നൽകുമെന്നും സുർജേവാല കൂട്ടിച്ചേർത്തു. നേരെ മറുവശത്ത് 14% വരുന്ന വൊക്കലിംഗ വിഭാഗത്തെ സ്വാധീനിക്കാന്‍ ഡികെ ശിവകുമാറാണ് മുന്‍ നിരയിലുള്ളത്.

തിരഞ്ഞെടുപ്പ് വാഗ്ദാനമായി ഗൃഹ ലക്ഷ്മി പദ്ധതിക്ക് കീഴിൽ ഏകദേശം 1.5 കോടി സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ ഗ്യാരണ്ടി, ഗൃഹജ്യോതി പദ്ധതി പ്രകാരം 200 യൂണിറ്റ് വൈദ്യുതി സൗജന്യം, അന്ന ഭാഗ്യത്തിന് കീഴിൽ ബിപിഎൽ കുടുംബങ്ങൾക്ക് 10 കിലോ സൗജന്യ അരി എന്നിവയാണ് പാർട്ടി ഇതിനോടകം പ്രഖ്യാപിച്ചത്. ബിജെപി ഭരിക്കുന്ന 40% കമ്മീഷൻ സർക്കാരിന്റെ പിടിയിൽ നിന്ന് കർണാടകയെ രക്ഷിക്കുന്നതിലാണ് ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കോണ്‍ഗ്രസ് അവകാശപ്പെടുന്നു.

അർജ്ജുനൻ മത്സ്യക്കണ്ണ് ലക്ഷ്യമിടുന്നത് പോലെ
അർജ്ജുനൻ മത്സ്യക്കണ്ണ് ലക്ഷ്യമിടുന്നത് പോലെ ഞങ്ങളുടെ എല്ലാ നേതാക്കളും അത് ലക്ഷ്യമിടുന്നു... കൂടാതെ മിസ്റ്റർ ഖാർഗെയുടെ സൽസ്വഭാവം ഞങ്ങളുടെ പ്രചാരണത്തെ ശക്തിപ്പെടുത്തുമെന്നും സുർജേവാല പറഞ്ഞു. 17 ശതമാനത്തോളം വരുന്ന ന്യൂനപക്ഷ വോട്ടുകൾ തങ്ങള്‍ക്ക് അനുകൂലമാക്കുക എന്നതാണ് പാർട്ടി നേരിടുന്ന മറ്റൊരു വെല്ലുവിളി. ഹിജാബ് പ്രശ്ന സമയത്ത് കോൺഗ്രസ് അൽപ്പം അവ്യക്തമായ നിലപാട് സ്വീകരിച്ചതാണ് ആശങ്കയുടെ അടിസ്ഥാനം. മുസ്ലീം വോട്ടുകള്‍കള്‍ ലക്ഷ്യമിട്ട് എച്ച്.ഡി. ദേവഗൗഡയുടെ ജനതാദൾ (സെക്കുലർ) കോൺഗ്രസ് മുൻ നേതാവ് സി.എം. ഇബ്രാഹിമിനെ പാർട്ടി സംസ്ഥാന അധ്യക്ഷനാക്കിയിട്ടുണ്ട്. എങ്കിലും ഇതുവരെ പുറത്ത് വന്ന സർവേകളെല്ലാം തങ്ങള്‍ക്ക് വിജയം പ്രവചിക്കുന്നത് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നു.












Click it and Unblock the Notifications