കര്‍ണ്ണാടക ബന്ദ്: മിക്ക സ്കൂളുകൾ അടഞ്ഞു കിടക്കുന്നു, സംസ്ഥാനം അതീവസുരക്ഷയിൽ
കെഎസ്ആർടിസി, ബിഎംസിടിവി സർവ്വീസുകൾ പതിവുപോലെ സര്‍വ്വീസ് നടത്തും. മെട്രോ, ഓട്ടോ, ടാക്സിസേവനങ്ങളെയും ബന്ദ് ബാധിക്കില്ല.
ബെംഗളൂരു: മേക്കദാട്ട്, മെഹദായി കുടിവെള്ളപദ്ധതികൾ നടപ്പിലാക്കുക, കർഷകരുടെ കടങ്ങള്‍ എഴുത്തിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കന്നഡ സംഘടനകൾ നടത്തുന്ന ബന്ദ് ആരംഭിച്ചു. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയുള്ള ബന്ദിന് ആഹ്വാനം ചെയ്തിട്ടുള്ളത് കന്നഡ സംഘടനകളുടെ കൂട്ടായ്മയായ ഒക്കൂട്ടയാണ്. ചിക്കബെല്ലാ പൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നല്‍കിയിട്ടുണ്ട്. എന്നാൽ സംസ്ഥാനത്തെ മിക്ക സ്കൂളുകളും അടഞ്ഞുകിടക്കുകയാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എന്നാൽ കെഎസ്ആർടിസി, ബിഎംസിടിവി സർവ്വീസുകൾ പതിവുപോലെ സര്‍വ്വീസ് നടത്തും. മെട്രോ, ഓട്ടോ, ടാക്സിസേവനങ്ങളെയും ബന്ദ് ബാധിക്കില്ല. ഇതിന് പുറമേ അന്തർ സംസ്ഥാന ബസ് സർവ്വീസുകളെയും ബന്ദ് ബാധിക്കില്ലെന്ന് കെഎസ്ആർടിസി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ബന്ദിൽ പങ്കെടുക്കില്ലെന്ന് ഹോട്ടൽ ആൻഡ‍് റസ്റ്റോറന്‍റ് അസോസിയേഷനുകൾ, സ്വകാര്യ സ്കൂൾ മാനേജ്മെന്‍റുകളും വ്യക്തമാക്കിയിട്ടുണ്ട്. സമരത്തെ പിന്തുണ പ്രഖ്യാപിക്കില്ലെന്ന് പെട്രോൾ ബങ്കുകളും വ്യക്തമാക്കിയിട്ടുണ്ട്.

ബന്ദിനിടെ അനിഷ്ട സംഭവങ്ങളുണ്ടാവുന്നത് തടയുന്നതിനായി കനത്ത സുരക്ഷയാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളത്. 15,000 പോലീസ് ഉദ്യോഗസ്ഥരെയും 78 പ്ലറ്റൂൺ കർണ്ണാടക സ്റ്റേറ്റ് റിസർവ് പോലീസ്, സിറ്റി ആര്‍മ്ഡ് റിസർവ് സേനകളെയും ബെംഗളൂരു നഗരത്തിൽ വിന്യസിച്ചതായി പോലീസ് കമ്മീഷണർ പ്രവീൺ സൂദ് പറഞ്ഞു. സ്ഥിതിഗതികള്‍ വീക്ഷിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരും നഗരത്തിലുണ്ട്.
എന്നാല്‍ ബന്ദ് സമാധാനപരമായിരിക്കുമെന്നും സംസ്ഥാനത്തെ രണ്ടായിരത്തോളം കന്നഡ സംഘടനകൾ സമരത്തിൽ പങ്കുചേരുമെന്ന് കന്നഡ ഒക്കൂട്ട പ്രസിഡന്‍റ് വാട്ടാൾ നാഗരാജ് വ്യക്തമാക്കിയിരുന്നു. കർണാടക ഫിലിം ചേംബർ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications