കോണ്‍ഗ്രസില്‍ ശുദ്ധികലശം; അഞ്ച് നേതാക്കളെ പുറത്താക്കാന്‍ കെപിസിസിക്ക് കത്ത്, വിവാദം!!
ബെംഗളൂരു: വിമതശല്യം രൂക്ഷമായ കര്‍ണാടക കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിക്ക് സാധ്യത. മുന്‍ എംഎല്‍എമാരടക്കം അഞ്ചു പ്രമുഖരായ നേതാക്കളെ പുറത്താക്കണമെന്ന് പാര്‍ട്ടിയുടെ ലീഗല്‍ സെല്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. മാണ്ഡ്യ മണ്ഡലത്തില്‍ പാര്‍ട്ടി തീരുമാനം മറികടന്ന് ബിജെപി പിന്തുണയ്ക്കുന്ന സ്ഥാനാര്‍ഥിക്ക് വോട്ട് മറിച്ചുവെന്നാണ് ആരോപണം.
വിമതനീക്കം നടത്തിയവര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ഭാവിയില്‍ അപകടം ചെയ്യുമെന്നും ഇത് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും ലീഗല്‍ സെല്‍ ചെയര്മാന് സിഎം ധനഞ്ജയ് രേഖാമൂലം ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ജെഡിഎസും സംയുക്തമായി മല്‍സരിപ്പിച്ച സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനാണ് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ മാണ്ഡ്യയില്‍ പ്രവര്‍ത്തിച്ചത്. വിവരങ്ങള്‍ ഇങ്ങനെ.....

ബിജെപി പിന്തുണയോടെ
ബിജെപി പിന്തുണയോടെ മാണ്ഡ്യയില്‍ മല്‍സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി നടി സുമലതയെ ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ സഹായിച്ചുവെന്നാണ് ആരോപണം. അഞ്ച് കോണ്‍ഗ്രസ് നേതാക്കള്‍ സുമതലയ്ക്കൊപ്പം നിന്നുവെന്ന് ബോധ്യമായെന്ന് ലീഗല്‍ സെല്‍ ചെയര്മാന് കെപിസിസി അധ്യക്ഷന്‍ അയച്ച കത്തില്‍ പറയുന്നു.

വിമത നീക്കം പ്രതിസന്ധി
പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ച അഞ്ച് നേതാക്കളെയും പുറത്താക്കണമെന്നാണ് ലീഗല്‍ സെല്‍ ചെയര്‍മാന്റെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കെപിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ടുറാവു ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല. വിമത നീക്കം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സമ്മതിക്കുന്നു.

നടപടിക്ക് സാധ്യത ഇവര്‍ക്കെതിരെ
മുന്‍ എംഎല്‍എമാരായ എന്‍ ചെലുവരയസ്വാമി, പിഎം നരേന്ദ്ര സ്വാമി, രമേശ് ബന്ദിസിദ്ധ ഗൗഡ, കെബി ചന്ദ്രശേഖര്‍, ജി രവി എന്നിവര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. മാണ്ഡ്യയില്‍ മുമ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു ജി രവി.

വച്ചുപൊറുപ്പിക്കരുത്
പാര്‍ട്ടിയുടെ തീരുമാനം മറികടന്ന് മറ്റൊരു സ്ഥാനാര്‍ഥിയെ പിന്തുണച്ചത് വച്ചുപൊറുപ്പിക്കരുതെന്ന് ലീഗല്‍ സെല്‍ ചെയര്മാന് ധനഞ്ജയന് ആവശ്യപ്പെട്ടു. ജെഡിഎസ് സ്ഥാനാര്‍ഥി കെ നിഖിലിനെ പിന്തുണയ്ക്കാനായിരുന്നു കോണ്‍ഗ്രസ് തീരുമാനം. എന്നാല്‍ വിമതര്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു.

നടപടി എടുത്തില്ലെങ്കില്‍
വിമത നേതാക്കള്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ഭാവിയില്‍ കോണ്‍ഗ്രസ് കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്ന് ലീഗല്‍ സെല്‍ ചെയര്മാന് ഉണര്‍ത്തി. മറ്റു മണ്ഡലങ്ങളിലും സമാനമായ നീക്കം നടന്നേക്കാം. അപ്പോള്‍ നേതൃത്വത്തിന് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

വിവാദത്തിന്റെ തുടക്കം
അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയാണ് സുമലത. ഇവരെ മല്‍സരിപ്പിക്കണമെന്ന് ഒരുവിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സീറ്റ് വിഭജനത്തില്‍ മാണ്ഡ്യ ലഭിച്ചത് ജെഡിഎസ്സിനാണ്.

പിന്നീട് സംഭവിച്ചത്
ജെഡിഎസ് സ്ഥാനാര്‍ഥിയാക്കിയത് കുമാരസ്വാമിയുടെ മകന് നിഖിലിനെ. അദ്ദേഹത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കോണ്‍ഗ്രസ് തീരുമാനത്തില്‍ അസംതൃപ്തി പ്രകടിപ്പിച്ച സുമതല സ്വതന്ത്രസ്ഥാനാര്‍ഥിയായി.

ബിജെപി പിന്തുണ പ്രഖ്യാപിച്ചു
സുമതലയ്ക്ക് ബിജെപി പിന്തുണ പ്രഖ്യാപിച്ചു. ചില കോണ്‍ഗ്രസ് നേതാക്കളും അവരെ പിന്തുണച്ചു. ഇതോടെ സുമലത ജയിക്കുമെന്ന പ്രചാരണം വന്നു. ഏറ്റവും ഒടുവില്‍, തിരഞ്ഞെടുപ്പിന് ശേഷം രഹസ്യാന്വേഷണ വിഭാഗം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സുമലത ജയിക്കുമെന്നാണ് പറയുന്നത്.

പോര് മൂര്‍ഛിച്ചു
ഇതോടെ കോണ്‍ഗ്രസ്, ജെഡിഎസ് പോര് മൂര്‍ഛിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ കാലുവാരിയെന്നാണ് ജെഡിഎസ് പറയുന്നത്. മുഖ്യമന്ത്രി കുമാരസ്വാമി മാണ്ഡ്യയിലെ ജെഡിഎസ് നേതാക്കളുമായി പ്രത്യേകം ചര്‍ച്ച നടത്തി മണ്ഡലത്തിലെ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. കര്‍ണാടക കോണ്‍ഗ്രസിന്റെ ചുമതലയുള്ള നേതാവ് കെസി വേണുഗോപാലാണ്.

അത്താഴ വിരുന്ന് വീഡിയോ
ഏപ്രില്‍ 30ന് സുമതല അത്താഴ വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. ഇതിന്റെ വീഡിയോ മാധ്യമങ്ങള്‍ പുറത്തുവിട്ടു. മുമ്പില്ലാത്ത സംഭവങ്ങളാണ് കോണ്‍ഗ്രസില്‍ സംഭവിക്കുന്നതെന്ന് ലീഗല്‍ സെല്‍ ചെയര്മാന് ധനഞ്ജയന് പറയുന്നു. ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിമതരെ വിളിപ്പിച്ചു
ജെഡിഎസ് നേതാക്കള്‍ കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി ബന്ധപ്പെട്ടിട്ടുണ്ട്. വേണുഗോപാല്‍ സംസ്ഥാന നേതാക്കളുമായി ചര്‍ച്ച നടത്തും. മാണ്ഡ്യയില്‍ സുമലത ജയിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തം കോണ്‍ഗ്രസിനാകുമെന്ന് ജെഡിഎസ് പറയുന്നു. ഇതോടെ കെപിസിസി അധ്യക്ഷന്‍ ചെലുവരായ് സ്വാമിയെ ഓഫീസിലേക്ക് വിളിപ്പിച്ചു. എല്ലാ വിവാദങ്ങള്‍ക്കും തിരഞ്ഞെടുപ്പ് ഫലം മറുപടി പറയുമെന്നാണ് കെപിസിസി അധ്യക്ഷന്‍ പിന്നീട് പറഞ്ഞത്.

വിമതരുടെ പ്രതികരണം ഇങ്ങനെ
ജെഡിഎസ് സ്ഥാനാര്‍ഥിയോട് അകലം പാലിച്ചു എന്നത് ശരിയാണ്. എന്നാല്‍ സുമലതയെ പിന്തുണച്ചിട്ടില്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ല. അത്താഴവിരുന്നില്‍ പങ്കെടുത്താല്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമാകുമോ എന്നും ചെലുവരായ് സ്വാമി പറഞ്ഞു. ഇദ്ദേഹത്തിന് പിന്തുണയുമായി ഭക്ഷ്യമന്ത്രി ബിഇസഡ് സമീര്‍ അഹ്മദ് ഖാനും രംഗത്തെത്തി.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications