ഫോണില്ല, സഞ്ചാര സ്വാതന്ത്രമില്ല; വിമതര്‍ അസംതൃപ്തര്‍, അവസരം മുതലെടുക്കാന്‍ നോതാക്കള്‍ മുംബൈയിലേക്ക്
ബെംഗളൂരു: വിശ്വാസപ്രമേയത്തില്‍ നാളെ ചര്‍ച്ച പൂര്‍ത്തിയാകാനിരിക്കെ വോട്ടെടുപ്പിനെ നേരിടാന്‍ അവസാനവട്ട തന്ത്രങ്ങള്‍ ഒരുക്കുകയാണ് കര്‍ണാടകയിലെ ഭരണ, പ്രതിപക്ഷ ക്യാംപുകള്‍. വോട്ടെടുപ്പ് നാളെ നടത്താമെന്ന് കോണ്‍ഗ്രസ് ദള്‍ നേതൃത്വം സ്പീക്കര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭൂരിപക്ഷം ഉറപ്പിക്കാന്‍ വിമതരുമായി അവസാന വട്ട അനുനയ നീക്കങ്ങള്‍ നടത്താന്‍ കോണ്‍ഗ്രസും ജെഡിഎസും ശ്രമിക്കുന്നുണ്ട്. എന്നാല്‍ വിമതരെ ബന്ധപ്പെടാന്‍ പോലും സഖ്യകക്ഷി നേതാക്കള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
പ്രചരണം തെറ്റ്; രമ്യ ഹരിദാസിന് ബാങ്ക് വായ്പ ലഭിക്കില്ല; കാരണം വ്യക്തമാക്കി അനില്‍ അക്കരെ
മുഖ്യമന്ത്രി കുമാരസ്വാമിയുടെ നേതൃത്വത്തില്‍ ഒരു സംഘം തന്നെ മുംബൈയിലേക്ക് പോയി വിമതരെ കണ്ടേക്കുമെന്നുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. രാമലിംഗ റെഡ്ഢിയെ മുൻനിർത്തിയുള്ള നീക്കങ്ങള്‍ക്ക് കോണ്‍ഗ്രസും നേതൃത്വം നടക്കുന്നുണ്ട്. മുംബൈയില്‍ തുടരുന്ന 15 വിമത എംഎല്‍എമാരില്‍ നാല് പേരെയങ്കിലും തിങ്കളാഴ്ച്ചയ്ക്ക് മുമ്പ് തിരിച്ചു കൊണ്ടുവരാനാണ് ഭരണപക്ഷത്തിന്‍റെ ശ്രമം. ആനന്ദ് സിംഗ്, റോഷൻ ബെയ്ഗ്, ശ്രീമന്ത് പാട്ടീൽ, എംടിബി നാഗരാജ് എന്നിവരിലാണ് കോൺഗ്രസ്സിന്റെ പ്രതീക്ഷ.
അസ്വാരസ്യം മുതലെടുക്കാന്‍
രണ്ടാഴ്ച്ചയായി മുംബൈയില്‍ പാര്‍പ്പിച്ചിരിക്കുന്ന വിമത കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ ഫോണോ സഞ്ചാര സ്വാതന്ത്രമോ ഇല്ലാത്തതിനാല്‍ ഇതിനോടകം തന്നെ അസ്വാരസ്യം പ്രകടിപ്പിച്ചതായി അഭ്യൂഹമുണ്ട്. ഈ സാഹചര്യം മുതലെടുത്ത് ചിലരെയെങ്കിലും തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് ദള്‍ ക്യാംപുകള്‍ നടത്തുന്നത്. മുംബൈയില്‍ എത്തിയാലും വിമതരുമായി കൂടിക്കാഴ്ച്ച നടത്താന്‍ കുമാരസ്വാമിയേയും സംഘത്തേയും മഹാരാഷ്ട്ര പോലീസ് അനുവദിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
അതീവ സുരക്ഷയില്‍ പാട്ടീല്‍
കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീല്‍ ചികിത്സ തേടിയിരിക്കുന്ന ദക്ഷിണ മുംബൈയിലെ സെന്‍റ് ജോര്‍ജ്ജ് ആശുപത്രിയില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ശ്രീമന്ത് പാട്ടീലിനെ കാണാൻ ആശുപത്രിയിലെത്തിയ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയെ ബന്ധുക്കളും ആശുപത്രി അധികൃതരും തടഞ്ഞിരുന്നു. കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആശുപത്രിയിലെത്തുന്ന സാഹചര്യം ഒഴിവാക്കാനാണ് ആശുപത്രിയുടെ സുരക്ഷ ശക്തമാക്കിയത്.
കോടതി നാളെ പരിഗണിച്ചേക്കും
അനുനയങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ വിമതരെ അയോഗ്യരാക്കാനാണ് ഭരണപക്ഷത്തിന്‍റ തീരുമാനം. വിപ്പിൽ വ്യക്തത തേടിയുള്ള കോൺഗ്രസ് ഹർജി സുപ്രീം കോടതി നാളെ പരിഗണിച്ചേക്കും. കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാകുമെന്നാണ് ഭരണപക്ഷത്തിന്‍റെ പ്രതീക്ഷ. വിപ് സംബന്ധിച്ച് വിധിയില്‍ വ്യക്തത ഉണ്ടായാല്‍ വിമതരെ അയോഗ്യരാക്കാനുള്ള നടപടിയും നാളെ ഉണ്ടായേക്കും. സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച 15 വമതരെ കൂടാതെ, കോണ്‍ഗ്രസ് എംഎല്‍എമാരായ ശ്രീമന്ത് പാട്ടീല്‍, ബി നാഗേന്ദ്ര എന്നിവരും കഴിഞ്ഞ ദിവസം സഭയില്‍ നിന്നുവിട്ടു നിന്ന 20 പേരില്‍ ഉള്‍പ്പെടുന്നു.
ചര്‍ച്ചകള്‍
നാളെ വോട്ടെടുപ്പ് നടക്കുമ്പോള്‍ ഇപ്പോഴത്തെ അംഗങ്ങളില്‍ നിന്ന് വോട്ട് ചോര്‍ച്ച ഇല്ലാതാക്കാനുള്ള നീക്കവും കോണ്‍ഗ്രസും ജെഡിഎസും ശക്തമാക്കിയിട്ടുണ്ട്. ദേവനഹള്ളിയിലെ വിന്‍ഡ് ഫ്ലവര്‍ പ്രകൃതി റിസോര്‍ട്ടിലുള്ള കോണ്‍ഗ്രസ് എംഎല്‍എമാരുമായി പാര്‍ട്ടി നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യയും മുഖ്യമന്ത്രി കുമാരസ്വാമിയും ചര്‍ച്ച നടത്തി. നന്ദി ഹില്‍സിലെ പ്രസ്റ്റീജ് ഗോള്‍ ഫ്ഷയറിലുള്ള ദള്‍ എംഎല്‍എമാരുമായി നേതാക്കള്‍ ചര്‍ച്ച നടത്തി. രാജി പിന്‍വലിച്ച് കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡി ദേവഗൗഡയുടെ വീട്ടിലെത്തി കഴിഞ്ഞ ദിവസം അദ്ദേഹവുമായി കൂടിക്കാഴ്ച്ച നടത്തി.
പ്രതിപക്ഷത്തും ജാഗ്രത
അതേസമയം, വിമതരെ മുംബൈയില്‍ തന്നെ നിലനിര്‍ത്താനും ഒപ്പമുള്ള 107 അംഗങ്ങളിലാരും മറുകണ്ടം ചാടാതിരിക്കാനും ബിജെപി നേതൃത്വം അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ബിജെപി എംഎല്‍എമാര്‍ യെലഹങ്കയിലെ റമദ റിസോര്‍ട്ട് വിടരുതെന്ന് സംസ്ഥാന അധ്യക്ഷന്‍ യദ്യൂരപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവിശ്വാസ പ്രമേയത്തില്‍ രണ്ട് ദിവസം ചര്‍ച്ച നീണ്ടപ്പോഴും കഴിഞ്ഞ ദിവസങ്ങളിലൊന്നും സഭയില്‍ വലിയ ബഹളത്തിന് മുതിരാതിരുന്ന ബിജെപി സമാധാന അന്തരീക്ഷത്തില്‍ ഭരണം പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.