കർണാടക പ്രതിസന്ധി; 2 എംഎൽഎമാർ കൂടി രാജി സമർപ്പിച്ചു, രാജി അംഗീകരിക്കില്ലെന്ന് സ്പീക്കർ!
ബെംഗളൂരു: കർണാടകയിൽ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ രണ്ട് എംഎൽഎമാർ കൂടി രാജി സമർപ്പിച്ചു. കോൺഗ്രസ് എംഎല്‍എമാരായ കെ സുധാകറും എംടിബി നാഗരാജുമാണ് സ്പീക്കറെ കണ്ടു രാജിവച്ചത്. വിമതരുമായുള്ള കോൺഗ്രസിന്റെ എല്ലാ അനുനയ ശ്രമങ്ങളും പാളിയിരിക്കുകയാണ്.
വിമത എംഎൽഎമാർ കഴിയുന്ന മുംബൈയിലെ റിനൈസൻസ് ഹോട്ടലിനു മുന്നിൽ തങ്ങിയ കോൺഗ്രസ് നേതാവും കർണാടക എംഎൽഎയുമായ ഡികെ ശിവകുമാറിനെ നേരത്തെ കസ്റ്റഡിയിലെടുത്തിരുന്നു. വിമത എംഎൽഎമാരെ കാണുന്നതിനും ചർച്ച ചെയ്യുന്നതിനുമായിരുന്നു അദ്ദേഹം അവിടെ എത്തിയിരുന്നത്. എന്നാൽ അദ്ദേഹത്തിന് കാണാൻ സാധിച്ചില്ല. മഴ പോലും അവഗണിച്ച് ആറ് മണിക്കൂർ ഹോട്ടലിന് മുന്നിൽ അദ്ദേഹം നിന്നിരുന്നു.

16 എംഎൽഎംമാർ രാജി സമർപ്പിച്ചു
ഇതുവരെ പതിമൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജി നൽകിയിട്ടുണ്ട്. ജെഡി (എസ്) ൽ നിന്നുള്ള മൂന്ന് പേർ കത്തുകൾ സമർപ്പിച്ചു. ഹോട്ടലിൽ മുറി ബുക്ക് ചെയ്തിട്ടാണ് എത്തിയതെങ്കിലും കാരണം വ്യക്തമാക്കാതെ അധികൃതർ അത് റദ്ദാക്കിയിരുന്നു. അതുമാത്രമല്ല ഹോട്ടലിലും പരിസര പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു. നാലുപേരിൽ കൂടുതൽ ആളുകൾ പ്രദേശത്ത് സംഘം ചേരുന്നതാണ് നിരോധിച്ചിരിക്കുന്നത്.

വിമത എംഎൽഎമാരുടെ പരാതി
ഹോട്ടലിന് മുന്‍പില്‍ നിരോധനാജ്ഞ ലംഘിച്ചതിനാണ് കസ്റ്റഡിയിലെടുത്തത്. തിരികെ പോകണമെന്ന് ശിവകുമാറിനോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശിവകുമാര്‍ ഇത് നിരസിച്ചു. തുടര്‍ന്നായിരുന്നു നടപടി. വധഭീഷണിയുണ്ടെന്ന വിമത എംഎൽഎമാരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ശിവകുമാറിനെ തടഞ്ഞതെന്നായിരുന്നു പോലീസ് പറഞ്ഞത്.

അപമാനികക്കാൻ ചെയ്തതല്ല
എന്നാല്‍ ശിവകുമാറിനെ കാണേണ്ടതില്ലെന്ന തങ്ങളുടെ തീരുമാനത്തിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് പറഞ്ഞ് വിമത എംഎല്‍എ ബി ബസവരാജ് രംഗത്തെത്തി. ഡികെ ശിവകുമാറിന്റെ അപമാനിക്കണമെന്ന ഉദ്ദേശത്തോടെയല്ല അത് ചെയ്തതല്ലെന്നും മാത്രമല്ല അദ്ദേഹത്തില്‍ ഞങ്ങള്‍ക്ക് പൂര്‍ണവിശ്വാസമുണ്ടെന്നും ബി ബസവരാജ് പറഞ്ഞു.

പിന്നിൽ ബിജെപി കേന്ദ്ര നേതൃത്വം
അതേസമയം കര്‍ണാടകയില്‍ നിലവില്‍ രൂപപ്പെട്ട രാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് കാരണക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമാണെന്ന് കര്‍ണാടക കെപിസിസി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു ആരോപിച്ചു. വിമത എംഎൽഎമാർക്ക് വിമാനടിക്കറ്റ് എടുത്തുകൊടുത്തതും ഹോട്ടലുകളില്‍ റൂം ബുക്ക് ചെയ്തതമടക്കം ബിജെപിക്കാര്‍ ആണെന്നും അദ്ദേഹം ആരോപിച്ചു.

രാജി അംഗീകരിക്കില്ലെന്ന് സ്പീക്കർ
കര്‍ണാടക സ്പീക്കര്‍ രമേഷ് കുമാറിനെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് . രാജി അംഗീകരിക്കാന്‍ വിസമ്മതിച്ചതില്‍ പ്രതിഷേധിച്ചാണ് നീക്കം.ഭരണഘടനാപരമായ ഉത്തരവാദിത്തം പാലിക്കുന്നതില്‍ സ്പീക്കര്‍ പരാജയപ്പെട്ടെന്നാണ് ഇവര്‍ ഹരജിയില്‍ ആരോപിക്കുന്നത്. പല രാജിക്കത്തുകളും ശരിയായ ഫോര്‍മാറ്റിലുള്ളതോ നടപടിക്രമങ്ങള്‍ പാലിച്ചിട്ടുള്ളതോ അല്ലെന്നും എട്ട് പേരുടെ രാജിക്കത്ത് നടപടിക്രമം പാലിച്ചല്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ആരുടെയും രാജി അംഗീകരിക്കില്ലെന്നും സ്പീക്കർ വ്യക്തമാക്കി.












Click it and Unblock the Notifications