കർണ്ണാടക തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് ബെംഗളുരുവിൽ
കർണ്ണാടക; തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ കർണാടകത്തിലേക്ക് കൂടുതൽ നേതാക്കളെത്തുകയാണ്. നരേന്ദ്രമോദിക്ക് പിന്നാലെ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കോലാറിലും ബെംഗളൂരുവിലും പ്രചാരണത്തിനെത്തും. മെയ് ഒമ്പത് വരെ രാഹുൽ കർണാടകത്തിലുണ്ടാകും.മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും പ്രചാരണത്തിനെത്തുന്നുണ്ട്. ബിജെപി അധ്യക്ഷൻ അമിത് ഷാ സംസ്ഥാനത്ത് ക്യാമ്പ് ചെയ്യുകയാണ്.
വടക്കൻ കർണാടകത്തിലാണ് ഇന്ന് അമിത് ഷായുടെ റോഡ് ഷോ. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രചാരണരംഗത്ത് തിരിച്ചെത്തും. നാളെയും മറ്റന്നാളുമാണ് നരേന്ദ്രമോദിക്ക് ഇനി തെരഞ്ഞെടുപ്പ് റാലികളുളളത്. ബെല്ലാരിയിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഹുൽ ഗാന്ധിയേയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ചിരുന്നു.കൂടാതെ തിരഞ്ഞെടുപ്പ് റാലിയിൽ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതും വിവാദമായിരുന്നു.
1948ലെ പാക് യുദ്ധത്തിന് ശേഷം മുൻ കരസേന മേധാവി ജനറൽ തിമ്മയ്യയെ നെഹ്റുവും വി കെ കൃഷ്ണമേനോനും അപമാനിച്ചെന്ന പ്രസ്താവനയാണ് വിവാദമായത്. തിമ്മയ്യ കരസേന മേധാവി ആയത് 1957ൽ ആണെന്നത് മറന്നായിരുന്നു മോദിയുടെ ആരോപണം.കലബുറഗിയിലെ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു മോദി ഇത് പറഞ്ഞത്. കർണാടകക്കാരായ ഫീൽഡ് മാർഷൽ കരിയപ്പയും ജനറൽ തിമ്മയ്യയും രാജ്യത്തിന്‍റെ അഭിമാനമാണ്. ഇരുവരോടും മര്യാദകേടാണ് കോൺഗ്രസ് കാട്ടിയത്. 1948ലെ പാക് യുദ്ധത്തിന് ശേഷം തിമ്മയ്യയെ പ്രധാനമന്ത്രി നെഹ്റുവും പ്രതിരോധമന്ത്രി കൃഷ്ണമേനോനും അപമാനിച്ചു. ഇത്തരത്തിലുള്ള മോദിയുടെ ആരോപണങ്ങളാണ് വിവാദത്തിന് വഴിവെച്ചത്.