മോദിയുടെ മുഖം 'പുറത്ത്' പച്ച കുത്തി ആരാധകന്‍.. ഇതിലും മികച്ച രാജ്യസ്നേഹം സ്വപ്നങ്ങളില്‍ മാത്രം!!
ആരാധനുടെ പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ടെങ്കിലും ഒടുവില്‍ ഈ ഗണത്തില്‍ എത്തിയ വാര്‍ത്ത അല്‍പ്പം ആശ്ചര്യപ്പെടുത്തും. സ്വന്തം പേരും ചിത്രങ്ങളും ഒന്നും പച്ചകുത്തുന്നത് ആദ്യത്തെ സംഭവമൊന്നുമല്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പച്ചകുത്തുന്നത് ഒരു പക്ഷേ ആദ്യത്തെ സംഭവമാകും.
അതും ശരീരത്തിന് പുറത്ത് മുഴുവന്‍ മോദിയുടെ മുഖം. കര്‍ണാടകയിലെ റായ്ച്ചൂര്‍ ജില്ലക്കാരനായ ബസവരാജ് ആണ് മോദിയുടെ ചിത്രം തന്‍റെ മുതുകില്‍ പച്ച കുത്തിയത്. ബിജെപിയോടപും പ്രധാനമന്ത്രിയോടുമുള്ള തന്‍റെ ആരാധന തുറന്നുകാട്ടാനായിരുന്നു താന്‍ പച്ചകുത്തിയതെന്നാണ് ഇയാള്‍ പറയുന്നത്.
15 മണിക്കൂര്‍
അധ്യാപകനാണ് ബസവരാജ്. പതിനഞ്ച് മണിക്കൂര്‍ ചെലവഴിച്ചാണ് ഇയാള്‍ തന്‍റെ പുറത്ത് മോദിയുടെ മുഖം പച്ച കുത്തിയത്. കറുത്ത മഷിയില്‍ പുറകുവശം നിറയെ കണ്ണടയിട്ട് അല്‍പ്പം താടിയുള്ള കുര്‍ത്തയിട്ട മോദിയുടെ നല്ല അസ്സല് മുഖമാണ് പച്ചകുത്തിയിരിക്കുന്നത്. മോദി രാജ്യത്തിന് വേണ്ടി കഷ്ടപ്പെട്ടതിനേക്കാള്‍ വേദനയൊന്നും തനിക്ക് പച്ച കുത്തുമ്പോള്‍ അനുഭവപ്പെട്ടില്ലെന്നാണ് ഇയാളുടെ പക്ഷം.
പുകഴ്ത്തി മോദി
ഇതിനിടെ കര്‍ണാടക തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി റായ്ച്ചൂരില്‍ എത്തിയ മോദി ബസവരാജിന്‍റെ സ്നേഹത്തെ വാനോളം പുകഴ്ത്തി. ഒപ്പം കര്‍ണാടകയില്‍ ബിജെപിക്ക് വിജയത്തിലെത്താന്‍ ബസവരാജ് ശക്തമായി പ്രചരണത്തിന് ഇറങ്ങണമെന്നും ആവശ്യപ്പെട്ടു. തന്‍റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ദിവസമാണ് ഇതെന്നായിരുന്നു ബസവരാജിന്‍റെ പ്രതികരണം.
കാണിക്കില്ല
അതിനിടെ മോദിയുടെ മാത്രമല്ലെന്നും മറിച്ച് ബിജെപി സംസ്ഥാന നേതാവ് ശിവനഗൗഡ നായിക്കിന്‍റെ ചിത്രവും താന്‍ പച്ചകുത്തിയിട്ടുണ്ടെന്നും ബസവരാജ് അവകാശപ്പെട്ടു. അതുപക്ഷേ പൊതു ഇടത്തില്‍ കാണിക്കില്ലെന്നും ഇയാള്‍ പറഞ്ഞു. അതേസമയം ഇയാളുടെ പുറത്ത് കുത്തിയത് പെര്‍മനെന്‍റ് ടാറ്റൂവാണോയെന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ വ്യക്തമല്ല. എന്ത് തന്നെയായാലും ബവരാജിന്‍റെ പച്ചകുത്തലിനെ അനുകൂലിച്ചും പരഹസിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
നിര്‍ണായകം
മെയ് 12ന് കന്നഡ മണ്ണെഴുതുന്ന വിധി അനുകൂലമാക്കാൻ ബിജെപിയും കോൺഗ്രസും കൈമെയ് മറന്നുള്ള തീപാറും പ്രചാരണത്തിലാണ്. രാജ്യത്ത് അടുത്തിടെ നടന്ന തിരഞ്ഞെടുപ്പികളിൽ നിന്നെല്ലാം വ്യത്യസ്തമായി എക്‌സിറ്റ് പോളുകളിൽ ബിജെപിയുടെ പരാജയവും കോൺഗ്രസിന്റെ വിജയവും പ്രവചിക്കപ്പെട്ടെന്ന പ്രത്യേകതയും കർണ്ണാടക തിരഞ്ഞെടുപ്പിനുണ്ട്. കർണ്ണാടകയിൽ തിരിച്ചടിയേറ്റാൽ വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ പ്രതിഫലനമായി വിലയിരുത്തപ്പെടാമെന്നതിലാൽ എന്തുവില കൊടുത്തും വിജയം ഉറപ്പിക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. കർണ്ണാടകയിൽ വിജയിച്ചാൽ നിരന്തര പരാജയങ്ങളെ തുടർന്ന് ആത്മവിശ്വാസം തകർന്ന കോൺഗ്രസിന് പുതുജീവനേകും.