വ്യത്യസ്ത മതങ്ങളിൽപ്പെട്ട വിദ്യാർഥികളുടെ പ്രണയം, സംഘർഷം ; 18 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ
ന്യൂഡൽഹി: ഹിന്ദു പെൺകുട്ടിയും മുസ്ലിം ആൺകുട്ടിയും തമ്മിലുള്ള പ്രണയത്തെച്ചൊല്ലിയുണ്ടായ സംഘർഷത്തെത്തുടർന്ന് 18 വിദ്യാർഥികൾക്കു സസ്‌പെൻഷൻ. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ കോളജിലെ വിദ്യാർത്ഥികളെയാണ് സസ്പെൻഡ് ചെയ്തത്. വിട്ടല പ്രീ-യൂണിവേഴ്സിറ്റി (പി യു) കോളജിലെ സയൻസ് സ്ട്രീം രണ്ടാം വർഷക്കാരായ 14 ആൺകുട്ടികൾക്കും നാല് പെൺകുട്ടികൾക്കും ആണ് സസ്‌പെൻഷൻ.
വ്യത്യസ്ത മതങ്ങളിൽപ്പെട്ട പെൺകുട്ടിയും ആൺകുട്ടിയും തമ്മിലുള്ള ബന്ധം മൂന്നു മാസം മുൻപ് സംഭവം പുറത്തറിഞ്ഞപ്പോൾ ഹിന്ദുത്വ സംഘടനകളുമായി ബന്ധമുള്ള വിദ്യാർത്ഥികൾ എതിർത്തിരുന്നു. തുടർന്നു പെൺകുട്ടിയെയും ആൺകുട്ടിയെയും ഇരുവരുടെയും മാതാപിതാക്കളെയും വിളിച്ചുവരുത്തി കോളജ് അധികൃതർ താക്കീത് നൽകിയതായും പ്രിൻസിപ്പൽ ആദർശ റായ് പറഞ്ഞു.
ഇക്കഴിഞ്ഞ തിങ്കളാഴ്ച നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ ബാഗിൽനിന്ന് പ്രണയലേഖനം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നു കോജേജ് കായ്മ്പസിൽ ഇരു സമുദായങ്ങളിൽപെട്ട വിദ്യാർത്ഥികൾക്കിടയിൽ സംഘർഷം ഉണ്ടായി. ഇതോടെ സംഭവം വലിയ പ്രശ്നങ്ങളിലേക്കെത്തി. മുന്നറിയിപ്പ് നൽകിയിട്ടും പെൺകുട്ടിയുമായി ബന്ധം തുടർന്നതിനു ആൺകുട്ടിയെ ചില ഹിന്ദു ആൺകുട്ടികൾ തടഞ്ഞുവെയ്ക്കുകയും ഇതേക്കുറിച്ച് ചോദ്യം ചോദിക്കുകയും ചെയ്തും.
"കത്തിനെക്കുറിച്ച് ചില ഹിന്ദു ആൺകുട്ടികൾ മുസ്ലീം ആൺകുട്ടിയെ ചോദ്യം ചെയ്യാൻ തുടങ്ങി. ഇതു ക്യാമ്പസിൽ സംഘർഷാവസ്ഥ ഉണ്ടാക്കി. തുടർന്ന് ഞങ്ങൾ ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും മാതാപിതാക്കളെ വീണ്ടും വിളിച്ചുവരുത്തി. പെൺകുട്ടിയുടെ മാതാപിതാക്കളോട് സംസാരിച്ച ഞങ്ങൾ, മുൻകരുതലെന്ന നിലയിൽ പരീക്ഷയ്ക്കു മാത്രം ഹാജരായാൽ മതിയെന്ന് അവളോട് നിർദേശിച്ചു.
സംഭവത്തിൽ ഉൾപ്പെട്ട മറ്റു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. അവരോടും മാർച്ചിൽ നടക്കുന്ന പി യു സി പരീക്ഷയ്ക്കു മാത്രം ഹാജരായാൽ മതി എന്ന് പറഞ്ഞു, പ്രിസിപ്പൽ പറഞ്ഞു.
ഇവർ തമ്മിലുള്ള പ്രണയത്തിന് സഹായിച്ചു എന്ന് ആരോപിക്കപ്പെടുന്ന ചില പെൺകുട്ടികളും സസ്പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടുന്നതായി പ്രിൻസിപ്പൽ പറഞ്ഞു. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും വിദ്യാർത്ഥികളെ ഇനി മുതൽ കോളജ് മാനേജ്മെന്റ് സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സംഭവം, ഹിന്ദു പെൺകുട്ടികളെ കെണിയിൽ പെടുത്തുകയും ഇസ്ലാം മതത്തിലേക്കു പരിവർത്തനം ചെയ്യാനുമുള്ള ആസൂത്രിതമായ ഗൂഢാലോചനയുടെ ഭാഗമാണെന്ന് എ ബി വി പി ദക്ഷിണ കന്നഡ ഘടകം ആരോപിച്ചു. നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ വിദ്യാർഥി വിഭാഗമായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ, ഹിന്ദു പെൺകുട്ടികളെ പ്രണയക്കെണിയിൽ വീഴ്ത്താനും അവരുടെ മനോവികാരങ്ങളെ ചൂഷണം ചെയ്യാൻ ലക്ഷ്യമിട്ട് മുസ്ലിം പെൺകുട്ടികളെയും ആൺകുട്ടികളെയും ഉൾപ്പെട്ട ഗ്രൂപ്പുകൾ സൃഷ്ടിച്ചതായും എ ബി വി പി ആരോപിക്കുന്നു