കർണാടകയിൽ കോൺഗ്രസ് എംഎൽഎ രാജിവെച്ചു, ബിജെപിയിലേക്കെന്ന് സൂചന, സഖ്യം പ്രതിരോധത്തിൽ
ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്- ജെഡിഎസ് സഖ്യത്തെ പ്രതിരോധത്തിലാക്കി കോൺഗ്രസ് എംഎൽഎ രാജിവെച്ചു. ചിഞ്ചോളി എംഎൽഎ ഉമേഷ് ജാദവാണ് എംഎൽഎ സ്ഥാനം രാജിവച്ചത്. കുറച്ച് നാളുകളായി സർക്കാർ പരിപാടികളിൽ നിന്നും പാർട്ടിയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു ഉമേഷ് ജാദവ്.
കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട അധികാരം ഏതു വിധേനയും തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണ് ബിജെപി നേതൃത്വം. എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപിയുടെ നേതൃത്വത്തിൽ ഓപ്പറേഷൻ താമര സജീവമായിരുന്നു. ഇതിനിടെയാണ് ബിജെപിയുടെ നീക്കങ്ങൾക്ക് കരുത്ത് പകർന്ന് കോൺഗ്രസ് എംഎൽഎ രാജി വെച്ചിരിക്കുന്നത്. ഉമേഷ് ജാദവ് ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തെ ഭീതിയിലാഴ്ത്തി ഉഷ്‌ണതരംഗ മുന്നറിയിപ്പ്! മൂന്ന് ജില്ലകളിൽ അപകട സാധ്യതയെന്ന് റിപ്പോർട്ട്
രാജിക്കത്ത് കൈമാറി
കർണാടകയിൽ ജെഡിഎസ്-കോൺഗ്രസ് സർക്കാരിനെ പ്രതിരോധത്തിലാക്കിയ 4 വിമത എംഎൽഎമാരിൽ ഒരാളാണ് ഉമേഷ് ജാദവ്. ചിഞ്ചോളി നിയമസഭാ മണ്ഡലത്തിൽ നിന്നും രണ്ടാം തവണയാണ് ഉമേഷ് ജാദവ് തിരഞ്ഞെടുക്കപ്പെടുന്നത്. തിങ്കളാഴ്ച രാവിലെ സ്പീക്കർ രമേശ് കുമാറിനെ കണ്ട് ഉമേഷ് ജാദവ് രാജി സമർപ്പിക്കുകയായിരുന്നു. സർക്കാരുമായു ഇടഞ്ഞ് നിൽക്കുകയായിരുന്നെങ്കിലും പെട്ടെന്നുള്ള രാജിയുടെ കാരണം വ്യക്തമാക്കാൻ ഉമേഷ് ജാദവ് തയാറായിട്ടില്ല.
ബിജെപിയിലേക്ക്
എംഎൽഎ സ്ഥാനം രാജിവെച്ച ഉമേഷ് ജാദവ് ബിജെപിയിൽ ചേർന്നേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കലബുർഗി ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെയ്ക്കെതിരെ ഉമേഷ് ജാദവ് മത്സരിച്ചേക്കുമെന്നാണ് സൂചന. ഉമേഷ് ജാദവിനെ അനുനയിപ്പിക്കാനായി കോൺഗ്രസ് ബീദർ മണ്ഡലത്തിൽ സീറ്റ് വാഗ്ദാനം ചെയ്തിരുന്നതായും അഭ്യൂഹങ്ങളുണ്ട്.
നിയമസഭാ സമ്മേളനത്തിന് എത്താതെ
ബിജെപിയുടെ റാഞ്ചൽ ഭീഷണിയിൽ നിന്നും എംഎൽഎമാരെ സംരക്ഷിക്കാനായി പാടുപെടുകയാണ് കോൺഗ്രസ്- ജെഡിഎസ് സർക്കാർ. ഇതിനിടെയാണ് സ്വന്തം എംഎൽഎമാർ ഉയർത്തുന്ന കലാപക്കൊടി കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത്. ബിജെപിയുടെ കുതിരക്കച്ചവട ശ്രമങ്ങൾക്കിടയിൽ നടന്ന നിർണായ നിയമസഭാ സമ്മേളനത്തിൽ നിന്നും ഉമേഷ് ജാദവ് ഉൾപ്പെടെ 4 എംഎൽഎമാരാണ് വിട്ടുനിന്നത്.
നടപടി ആവശ്യപ്പെട്ടു
രമേഷ് ജർക്കിഹോളി, ഉമേഷ് ജാദവ്, ബി നാഗേന്ദ്ര, മഹേഷ് കുത്തമല്ലി എന്നീ എംഎൽഎമാർക്കെതിരെ കോൺഗ്രസ് നടപടി ആവശ്യപ്പെട്ടരുന്നു. കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസിന് സാങ്കേതിക കാരണങ്ങളാലാണ് നിയമസഭാ സമ്മേളനത്തിന് എത്താതിരുന്നതെന്നായിരുന്നു ഉമേഷ് ജാദവിന്റെ തണുപ്പൻ പ്രതികരണം.
അയോഗ്യരാക്കണമെന്ന് ആവശ്യം
നിയമസഭാ സമ്മേളനത്തിന് എത്താത്ത എംഎൽഎമാർ എവിടെയാണെന്ന കാര്യത്തിൽ പാർട്ടിക്കും വ്യക്തതയില്ലായിരുന്നു. ഇവർ ബിജെപിക്കൊപ്പമാണെന്ന ധാരണയിൽ കൂറുമാറ്റ നിരോധന പ്രകാരം വിപ്പ് ലംഘിച്ച എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു.
ജനപിന്തുണയുള്ള നേതാവ്
സർക്കാരിനെതിരെ കലാപക്കൊടി ഉയർത്തി നിന്നപ്പോഴും സ്വന്തം മണ്ഡലത്തിൽ വൻ ജന പിന്തുണയുള്ള നേതാവായി ഉമേഷ് ജാദവ് തുരുകയായിരുന്നു. മികച്ച റോഡുകളും കുടിവെള്ളവും അടക്കം നിരവധി സൗകര്യങ്ങൾ മണ്ഡലത്തിൽ എത്തിക്കാനായി എന്നതാണ് ഉമേഷ് ജാദവിന്റെ വിജയം. ജാദവിന്റെ രാജിയോടെ എംഎൽഎമാരെ തട്ടിയെടുക്കാൻ ബിജെപി ശ്രമം തുടരുകയാണെന്ന ആരോപണം കോൺഗ്രസ് ശക്തമാക്കിയിരിക്കുകയാണ്.
എംഎൽഎമാരെ പിടിക്കാൻ ബിജെപി
ബിജെപി വൻതുക വാഗ്ദാനം ചെയ്ത് കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി കുമാരസ്വമിയും കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും രംഗത്ത് എത്തിയിരുന്നു. സർക്കാരിനെ അട്ടിമറിക്കാൻ ഒപ്പം നിൽക്കാൻ യെദ്യൂരപ്പ ജെഡിഎസ് എംഎൽഎയുടെ മകന് 25 ലക്ഷവും മന്ത്രി സ്ഥാനവും വാഗ്ദാനം ചെയ്തതിന്റെ എന്ന് അവകാശപ്പെടുന്ന ഒരു ശബ്ദരേഖ മുഖ്യമന്ത്രി കുമാരസ്വാമി പുറത്ത് വിട്ടിരുന്നു. ഇതിനെ തുടർന്നുണ്ടായ വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
സഖ്യം പിളരുമോ?
224 അംഗ നിയമസഭയിൽ 104 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. കോൺഗ്രസിന് 79ഉം ജെഡിഎസിന് 37ളം അംഗബലമായിരുന്നു ഉള്ളത്. 2 സ്വതന്ത്ര്യ എംഎൽഎമാർ നേരത്തെ തന്നെ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചിരുന്നു. ലോക്സഭാ സീറ്റ് വിഭജനത്തിലും തർക്കം തുടരുന്നതിനിടെ കോൺഗ്രസ് എംഎൽഎയുടെ രാജി സഖ്യത്തെ പ്രതിരോധത്തിലാക്കും.