രണ്ട് പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യമില്ല: ശൂന്യമായ ആദ്യ പേജുമായി കശ്മീരിലെ പത്രങ്ങൾ, പ്രതിഷേധം!!
ശ്രീനഗര്‍: കശ്മീരിലെ പ്രധാന പത്രങ്ങളെല്ലാം ഞായറാഴ്ച പ്രസിദ്ധീകരിച്ചത് ശൂന്യമായ ആദ്യ പേജോടു കൂടിയാണ്. ശ്രീനഗറില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന രണ്ടു പത്രങ്ങള്‍ക്ക് സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്‍കുന്നത് നിര്‍ത്തലാക്കിയതിനെതിരെയുള്ള പ്രതിഷേധക സൂചകമായാണ് ഇത്തരമൊരു നീക്കം. വ്യക്തമായ കാരണങ്ങള്‍ അറിയിക്കാതെ ഗ്രേറ്റ് കാശ്മീര്‍, കശ്മീര്‍ റീഡര്‍ എന്നീ പത്രങ്ങള്‍ക്ക് പരസ്യം നല്‍കുന്നത് നിര്‍ത്തിയതിനാല്‍ ശൂന്യമായ പേജുകള്‍ പ്രസിദ്ധീകരിച്ചതെന്ന് പത്രങ്ങള്‍ പറയുന്നു. ശൂന്യമായ ആദ്യപേജുകളുമായി പത്രം പുറത്തിറക്കാന്‍ തീരുമാനിച്ച കാശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് (കെഇജി) ഇന്ന് വൈകുന്നേരം പ്രതിഷേധ മാര്‍ച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കശ്മീരിലെ ജനങ്ങള്‍ ഏറ്റവും കൂടുതല്‍ വായിക്കുന്ന ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റര്‍ കശ്മീര്‍, മറ്റൊരു ഇംഗ്ലീഷ് ദിനപത്രമായ കാശ്മീര്‍ റീഡര്‍ എന്നിവയ്ക്ക് നല്‍കുന്ന പരസ്യമാണ് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയത്. ഈ രണ്ടു പത്രങ്ങളും ശ്രീനഗറില്‍ നിന്നാണ് പ്രസിദ്ധീകരിക്കുന്നത്. തങ്ങളുടെ പ്രസിദ്ധീകരണത്തിന് പരസ്യം നല്‍കുന്നത് നിര്‍ത്തിയതായി ജമ്മുകാശ്മീരിലെ ഇന്‍ഫര്‍മേഷന്‍ ഡയറക്ടറേറ്റ് വാക്കാല്‍ അറിയിക്കുകയല്ലാതെ ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്ന് പത്രങ്ങള്‍ അറിയിച്ചു.

ഈ രണ്ട് പത്രങ്ങള്‍ക്കും പരസ്യം നല്‍കുന്നത് നിര്‍ത്തലാക്കാനുള്ള തീരുമാനത്തിന്റെ കാരണം വ്യക്തമാക്കണമെന്ന് കശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ഇതുവരെ ഒരു മറുപടിയും നല്‍കിയിട്ടില്ല.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം ഒരു തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാനിരിക്കെ കാരണം വ്യക്തമാക്കാതെ കശ്മീരിലെ രണ്ട് പ്രധാനപ്പെട്ട പത്രങ്ങള്‍ക്കുള്ള പരസ്യം പിന്‍വലിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് കശ്മീര്‍ എഡിറ്റേഴ്‌സ് ഗില്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് ഭരണഘടന നല്‍കുന്ന ഉറപ്പ് ലംഘിക്കപ്പെട്ടിരിക്കുകയാണ് ഇപ്പോഴെന്നും പ്രതിഷേധ മാര്‍ച്ച് പ്രഖ്യാപിക്കുന്നതിനിടെ അവര്‍ കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications