വീണ്ടും കൂടത്തായി മോഡല്‍: മരുമകള്‍ ഒരു മാസത്തിനിടെ കൊലപ്പെടുത്തിയത് 5 പേരെ, ആയുധമാക്കിയത് താലിയം
മുംബൈ: മഹാരാഷ്ട്രയിലും കൂടത്തായി മോഡല്‍ കൊലപാതകം. ഗഡ്ചിരോളി ജില്ലയിലെ മഹാഗാവ് ഗ്രാമത്തിലാണ് സംഭവം. ഒരു കുടുംബത്തിലെ അഞ്ചുപേരെ ഒരു മാസത്തിനിടെ കൊലപ്പെടുത്തിയ കേസിൽ ബന്ധുക്കളായ രണ്ട് യുവതികളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഗാർഹിക പീഡനവും സ്വത്തുതർക്കവുമാണ് കൊലപാതകത്തിനു കാരണം.
സംഘമിത്ര കുംഭാരെ (22), റോസ രാംടെകെ (36) എന്നിവരാണ് പിടിയിലായത്. ഇന്റർനെറ്റ് വഴി അന്വേഷിച്ച് തെലങ്കാനയിൽ നിന്ന് സ്ലോ വിഷമായ താലിയം കൊണ്ടുവന്നാണ് കൊലപാതകം നടത്തിയത്. പതിയേ മരണത്തിലേക്കു തള്ളിവിടുന്ന മാരക വിഷാംശമുള്ള താലിയം ഭക്ഷണത്തിൽ കലർത്തിയായിരുന്നു കൃത്യം നടത്തിയത്.

രണ്ട് മാസത്തോളം കൃത്യമായി ആസൂത്രണം നടത്തി സെപ്റ്റംബർ പകുതി മുതൽ ഒക്ടോബർ 15 വരെയുള്ള തിയതികളിലായിട്ടാണ് അഞ്ച് കൊലപാതകവും നിർവ്വഹിച്ചത്. അഞ്ച് കുടുംബാംഗങ്ങളുടെ ദുരൂഹ മരണത്തിൽ സംശയം വർധിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണമാണ് വിവരം പുറത്തുകൊണ്ടുവന്നത്. അഞ്ച് പേരുടെ കൊലപാതകത്തിന് പുറമെ വിഷമേറ്റ ലക്ഷണങ്ങളോടെ രണ്ട് കുടുംബാംഗങ്ങളെയും ഒരു ഡ്രൈവറെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്
അകോള സ്വദേശിയായ സംഘമിത്ര 2022 ഡിസംബറിലാണ് റോഷൻ കുംഭാരെയെന്ന വ്യക്തിയെ വിഹാഹം കഴിക്കുന്നത്. സംഘമിത്രയുടെ ഭർതൃമാതാവിന്റെ ബന്ധുവാണ് റോസ രാംടെകെ. സംഘമിത്രയുടെ ഭർത്താവ് റോഷൻ, അയാളുടെ അച്ഛൻ ശങ്കർ, അമ്മ വിജയ, സഹോദരി കോമൾ, വിജയയുടെ സഹോദരി വർഷ എന്നിവരാണ് കൊല്ലപ്പെട്ടത്.
"അവളുടെ മാതാപിതാക്കൾ ഈ ബന്ധത്തിന് എതിരായിരുന്നു, ഒടുവിൽ അവൾ റോഷനോടൊപ്പം ഒളിച്ചോടി ഗഡ്ചിറോളിയിലെ മഹാഗോണിലുള്ള അവരുടെ വീട്ടിലേക്ക് താമസം മാറി," ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പ്രേമ വിവാഹം ആയിരുന്നെങ്കിലും വലിയ രീതിയിലുള്ള ഗാർഹിക പീഢനത്തിന് സംഘമിത്ര ഇരയായിരുന്നു.
"ഭർത്താവ് അവളെ ആക്രമിക്കുമ്പോൾ മറ്റ് ബന്ധുക്കള്‍ അവളെ നിരന്തരം പരിഹസിക്കും. സംഘമിത്രയുടെ പിതാവ് ഇതറിഞ്ഞതോടെ ഈ വർഷം ഏപ്രിലിൽ അകോളയിൽ വച്ച് പിതാവ് ആത്മഹത്യ ചെയ്തു. ഇത് അവളുടെ മാനസികമായി വളരെ അധികം വേദനിപ്പിച്ചു. രക്ഷാബന്ധൻ ഉത്സവ വേളയിൽ, സംഘമിത്ര കുടുംബത്തോടൊപ്പം ആഘോഷിക്കാൻ വീട്ടിലേക്ക് പോകാൻ ആഗ്രഹിച്ചു. പക്ഷേ റോഷനും മാതാപിതാക്കളും അവളെ പോകാന്‍ അനുവദിച്ചില്ല. ഈ തർക്കം റോഷന്‍ സംഘമിത്രയെ വലിയ രീതിയില്‍ മർദ്ദിക്കുന്നതിലേക്ക് നയിച്ചു." പോലീസ് പറഞ്ഞു.
"സംഘമിത്ര വീടിന് പുറത്ത് കരഞ്ഞുകൊണ്ട് ഇരിക്കുമ്പോൾ റോസ രാംടെകെ വന്ന് അവളെ കണ്ടു ആശ്വസിപ്പിച്ചു. തുടർന്നാണ് ഇരുവരും ചേർന്ന്, കൊല്ലാനുള്ള പദ്ധതി തയ്യാറാക്കുന്നത്. റോഷന്റെ കുടുംബവുമായി പൂർവ്വിക സ്വത്ത് സംബന്ധിച്ച തർക്കം ഉണ്ടായിരുന്ന രാംടെകെ ഇത് ഒരു അവസരമായി കണ്ട് അവർക്കെതിരെ കൂടുതല്‍ ശക്തമായി .
"പൊലീസ് പറയുന്നു.
കുടുംബാംഗങ്ങളെ കൊല്ലാൻ സഹായിക്കാമെന്ന് റോസ സംഘമിത്രയ്ക്ക് ഉറപ്പുനൽകുകയായിരുന്നു. അതിനുശേഷം ഇരുവരും ഗൂഗിളിൽ കൊല്ലാനുള്ള വഴികൾ തിരയാൻ തുടങ്ങി. തുടക്കത്തിൽ, വിഷം കലർന്ന പുഷ്പം ഭക്ഷണത്തിൽ കലർത്താൻ അവർ ഓൺലൈനിൽ ഓർഡർ ചെയ്തുവെങ്കിലും പിടിക്കപ്പെടുമെന്ന് ഭയന്ന് ഈ പദ്ധതി ഉപേക്ഷിച്ചു. ഇതിന് ശേഷമാണ് താലിയം ഒരു സാവധാനത്തിലുള്ള കൊലയാളിയാണെന്നും ഒരു തുമ്പും അവശേഷിപ്പിക്കാതെ കുടുംബാംഗങ്ങളുടെ ഭക്ഷണത്തിൽ ഇത് ചേർക്കാമെന്നും മനസ്സിലാക്കുന്നത്.
സെപ്തംബർ പകുതിയോടെ ഇരുവരും തെലങ്കാനയിൽ നിന്ന് താലിയം വാങ്ങി ഭക്ഷണത്തിൽ കലർത്താൻ തുടങ്ങി. അതേസമയം, എങ്ങനെയാണ്, ആരില്‍ നിന്നാണ് താലിയം വാങ്ങിയതെന്ന് പോലീസിന് ഇനിയും കണ്ടെത്താനായിട്ടില്ല. ശങ്കര് , വിജയ, കോമള് എന്നിവരുടെ നോണ് വെജ് ഭക്ഷണത്തിലും റോഷന് വേണ്ടി പരിപ്പ് കറിയിലും താലിയം കലർത്തിയെന്നുമാണ് സംഘമിത്ര പോലീസിന് നല്‍കിയ മൊഴി. വിജയയുടെ സഹോദരി വർഷ ഉറാഡെയെക്ക് വിഷം നല്‍കിയത് റോസ രാംടെകെയാണ്.
സെപ്തംബർ 20 നാണ് ശങ്കറും വിജയയും കൈകാലുകളിൽ നീർവീക്കം, കഠിനമായ നടുവേദന, തല വേദന, ചുണ്ടുകള്‍ക്ക് കറുപ്പ് തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. അഹേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ അവിടെ നിന്ന് ചന്ദ്രാപൂരിലെ ആശുപത്രിയിലേക്കും തുടർന്ന് നാഗ്പൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. എന്നാൽ ഡോക്ടർമാർക്ക് അസുഖം കണ്ടുപിടിക്കുന്നതിന് മുമ്പ് സെപ്റ്റംബർ 26 ന് ശങ്കറും അടുത്ത ദിവസം വിജയയും മരിച്ചു.
പിന്നാലെ കോമളിന്റെയും ഊരാടെയുടെയും റോഷന്റെയും ആരോഗ്യവും മോശമായി. യഥാക്രമം ഒക്ടോബർ 8, 14, 15 തീയതികളിൽ മൂവരും മരിച്ചു. എല്ലാവരുടേയും രോഗലക്ഷണങ്ങള്‍ സമാനമായതിനാല്‍ വിഷം കഴിച്ചുള്ള ആത്മഹത്യ എന്നതിലേക്കായിരുന്നു പൊലീസിന്റെ സംശയം ആദ്യം എത്തിയത്. ഇതനുസരിച്ച് ഗഡ്ചിരോളി പോലീസ് അന്വേഷണം ആരംഭിക്കുകയും സംഘമിത്രയെ അന്വേഷണത്തിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ചെയ്തു.
"ആ വീട്ടില്‍ രോഗലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത ഒരേയൊരു വ്യക്തി അവൾ മാത്രമായതിനാൽ അവളുടെ പങ്കിനെക്കുറിച്ച് ഞങ്ങൾക്ക് സംശയം തോന്നി. എന്നിരുന്നാലും, റോഷനെ ആശുപത്രിയിൽ കണ്ടപ്പോൾ അവൾക്ക് കുറ്റബോധം തോന്നിത്തുടങ്ങി. അവന്റെ ഉള്ളിൽ വിഷം ഉണ്ടോ എന്ന് പരിശോധിക്കാൻ ഡോക്ടർമാരോട് ആവശ്യപ്പെട്ടു," പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു.
ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിക്കുകയും കൂട്ടാളിയുടെ പങ്കും വെളിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. ഉറാദേയുടെ ഭക്ഷണത്തിൽ വിഷം കലർത്തിയതായി സമ്മതിച്ച റോസയേയും പോലീസ് ഉടന്‍ തന്നെ പിടികൂടി. ഇവരുടെ ഡ്രൈവർ ഉൾപ്പെടെ മറ്റ് മൂന്ന് പേർക്കും സമാനമായ രീതിയിൽ വിഷം നല്‍കിയിട്ടെന്നും അവർ ഇപ്പോൾ വിവിധ ആശുപത്രികളിൽ സുഖം പ്രാപിക്കുന്നതായും പോലീസ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications