കൃഷ്ണ ജന്മഭൂമി വിവാദം; മഥുരയിലെ പള്ളി പൊളിച്ചു നീക്കണമെന്ന ഹർജി കോടതി ഫയലിൽ സ്വീകരിച്ചു
ലഖ്നൗ; കൃഷ്ണ ജന്മഭൂമി എന്ന് അവകാശപ്പെടുന്ന മഥുരയിലെ ഷാഹി ഈദ്ഗാഹ് പള്ളി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. മഥുര സിവിൽ കോടതിയുടേതാണ് നടപടി. 1669-70 കാലഘട്ടത്തിൽ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ ഉത്തരവനുസരിച്ച് കൃഷ്ണ ജന്മഭൂമിയിലാണ് ഷാഹി ഈദ്ഗാ മസ്ജിദ് നിർമ്മിച്ചതെന്ന് ഹർജിയിൽ പറയുന്നു. നേരത്തേ വിവിധ ഹിന്ദു സംഘടനകൾ നൽകിയ ഒമ്പത് ഹരജികൾ നിലനിൽക്കെയാണിത്. പുതിയ ഹർജികൾ കഴിഞ്ഞ ദിവസം സമർപ്പിക്കപ്പെട്ടത്.
1991 ലെ ആരാധനാലയ നിയമപ്രകാരം കേസ് പ്രവേശിപ്പിക്കാനാവില്ലെന്ന് പറഞ്ഞ് മഥുരയിലെ സിവിൽ കോടതി ഈ കേസ് നേരത്തെ തള്ളിയിരുന്നു. പിന്നീട് ലഖ്‌നൗ സ്വദേശിനിയായ രഞ്ജന അഗ്നിഹോത്രിയാണ് കത്ര കേശവ് ദേവ് ക്ഷേത്രത്തിന്റെ പേരിൽ പുതിയ ഹർജി ഫയൽ ചെയ്തത്. "കൃഷ്ണഭഗവാന്റെ ആരാധകർ എന്ന നിലയിൽ അദ്ദേഹത്തിന്റെ സ്വത്ത് വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരു കേസ് ഫയൽ ചെയ്യാൻ ഞങ്ങൾക്ക് അവകാശമുണ്ട്. കൃഷ്ണ ജന്മഭൂമിയിൽ മസ്ജിദ് തെറ്റായി നിർമ്മിച്ചതാണ്. സ്വത്ത് പങ്കിടുന്നതിൽ വർഷങ്ങൾക്ക് മുമ്പ് ഒരു ഒത്തുതീർപ്പ് ഉണ്ടായിരുന്നു, എന്നാൽ ആ ഒത്തുതീർപ്പ് നിയമവിരുദ്ധമായിരുന്നു, "ഹരജിക്കാരന്റെ അഭിഭാഷകൻ ഗോപാൽ ഖണ്ഡേൽവാൾ പറഞ്ഞു. ഈദ്ഗാഹ് മസ്ജിദിൽ മുസ്‍ലിംകൾ പ്രവേശിക്കുന്നതും നമസ്കരിക്കുന്നതും സ്ഥിരമായി തടയണമെന്നും പള്ളി അടച്ചൂപൂട്ടി സീൽ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
മസ്ജിദ് വളപ്പിൽ മാറ്റങ്ങളൊന്നും വരുത്തുന്നില്ലെന്ന് ഉറപ്പുവരുത്താൻ സുരക്ഷ ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും മറ്റൊരു ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. അയോധ്യയിലെ ബാബരി മസ്ജിദ് കേസിന് സമാനമായാണ് ഈ കേസിന്റെയും അടിസ്ഥാനം. അയോധ്യയിൽ രാമന്റെ ജന്മസ്ഥലത്ത് പള്ളി പണിതു എന്ന് ഹിന്ദു വിശ്വാസികൾ വിശ്വസിക്കുമ്പോൾ ഇവിടെ കൃഷ്ണന്റെ ജന്മസ്ഥലത്താണ് പള്ളി പണിതിരിക്കുന്നത് എന്നാണ് വിശ്വാസം. അയോധ്യക്കേസിലെ വിധിയിൽ അവസാനം വിവാദ സ്ഥലത്ത് രാമക്ഷേത്രം നിർമ്മിക്കണമെന്നും പകരമായി പള്ളിക്ക് നഗരത്തിൽ തന്നെ സ്ഥലം വിട്ട് കൊടുക്കും എന്നുമായിരുന്നു വിധി.
Recommended Video
അതേ സമയം രാജ്യത്ത് ഏറെ വിവാദമായ ഗ്യാൻവ്യാപി കേസ് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് പരിഗണിക്കുമെന്ന് സുപ്രിംകോടതി അറിയിച്ചു. വാരാണസി കോടതിയിൽ വാദം കേൾക്കുന്നതും സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടുണ്ട്. മസ്ജിദിലെ സർവേയും സിവിൽ കോടതി നടപടികളും ചോദ്യം ചെയ്തുള്ള ഹർജികളായിരിക്കും കോടതി നാളെ കേൾക്കുക. അഭിഭാഷകന്റെ അസൗകര്യം ചൂണ്ടിക്കാട്ടിയാണ് കേസ് നാളത്തേക്ക് മാറ്റിയത്. വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാർ, വാരണാസി ജില്ലാ മജിസ്‌ട്രേറ്റ്, പൊലീസ് കമ്മിഷണർ, കാശി വിശ്വനാഥ ക്ഷേത്രം ബോർഡ് ഓഫ് ട്രസ്റ്റീസ്, വാരണാസി സിവിൽ കോടതിയിലെ ഹർജിക്കാർ എന്നിവർ ഇന്ന് നിലപാട് വ്യക്തമാക്കണമെന്നും സുപ്രീംകോടതിയുടെ നിർദേശമുണ്ട്.