8 മണിക്കൂർ ചോദ്യം ചെയ്ത് ഐഷയെ വിട്ടയച്ചു, ചോദിച്ചത് മറ്റ് രാജ്യങ്ങളുമായി ബന്ധമുണ്ടോ എന്നാണെന്ന് ഐഷ
കവരത്തി: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട സംവിധായിക ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് 8 മണിക്കൂറോളം ചോദ്യം ചെയ്ത് വിട്ടയച്ചു. ഇത് രണ്ടാം തവണയാണ് ഐഷ സുല്‍ത്താനയെ കവരത്തി പോലീസ് ചോദ്യം ചെയ്യുന്നത്. നാളെയും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഐഷയോട് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലില്‍ കവരത്തി പോലീസ് ചോദിച്ചത് മറ്റ് രാജ്യങ്ങളുമായി ബന്ധമുണ്ടോ എന്നാണെന്ന് ഐഷ സുല്‍ത്താന പ്രതികരിച്ചു. റിപ്പോര്‍ട്ടര്‍ ടിവിയിലെ എഡിറ്റേഴ്‌സ് അവറിലാണ് ഐഷ സുല്‍ത്താനയുടെ പ്രതികരണം. അവര്‍ ഉദ്ദേശിച്ചത് പാകിസ്താന്‍ ആയിരിക്കുമെന്നും കൊണ്ടെത്തിക്കാന്‍ നോക്കുന്നതും പാകിസ്താന്‍ ബന്ധമാണല്ലോ എന്നും ഐഷ സുല്‍ത്താന പ്രതികരിച്ചു.
കോള്‍ ലിസ്റ്റും ബാങ്ക് സ്‌റ്റേറ്റ്‌മെന്റും പോലീസ് പരിശോധിച്ചതായി ഐഷ സുല്‍ത്താന പറയുന്നു. താന്‍ പങ്കെടുത്ത ചാനല്‍ ചര്‍ച്ചകളെ കുറിച്ചും ചോദിച്ചു. ചോദ്യം ചെയ്യല്‍ സൗഹാര്‍ദപരമായിരുന്നുവെന്നും എല്ലാ ചോദ്യങ്ങള്‍ക്കും താന്‍ കൃത്യമായ മറുപടികളും നല്‍കിയിട്ടുണ്ടെന്നും ഐഷ സുല്‍ത്താന പറഞ്ഞു. നാളെ രാവിലെ 9.45ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാനാണ് പോലീസ് പറഞ്ഞിരിക്കുന്നത്. അത് എന്തിനാണെന്ന് പോയി നോക്കിയാലേ അറിയൂ എന്നും ഐഷ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കവേ പറഞ്ഞു.
Recommended Video
ചാനല്‍ ചര്‍ച്ചയില്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ദ്വീപില്‍ ബയോ വെപ്പണ്‍ ഉപയോഗിക്കുകയാണ് എന്ന് ആരോപിച്ചതിന്റെ പേരിലാണ് ഐഷ സുല്‍ത്താനയ്ക്ക് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കവരത്തി പോലീസ് കേസെടുത്തത്. ഇതോടെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യം നേടി ഐഷ ഹൈക്കോടതിയെ സമീപിച്ചു. ഐഷയോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച ഹൈക്കോടതി അവരെ അറസ്റ്റ് ചെയ്യുകയാണ് എങ്കില്‍ ജാമ്യത്തില്‍ വിട്ടയക്കാനും ഉത്തരവിട്ടു.