'പ്രവർത്തിക്കാൻ നേതൃത്വം അനുവദിക്കുന്നില്ല, ജനങ്ങൾക്ക് വേണ്ടി പാർട്ടി ഒന്നും ചെയ്യുന്നില്ല';വീണ്ടും ഹർദിക്
അഹമ്മദാബാദ്; കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹർദിക് പട്ടേൽ. നേതൃത്വം ആരേയും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പ്രവർത്തിക്കുന്നവർ പാർട്ടിയിൽ ഉണ്ടെങ്കിൽ അവരെ നേതാക്കൾ തടയുകയാണെന്നും ഹർദിക് പറഞ്ഞു. ബി ജെ പിയിലേക്ക് എന്ന അഭ്യൂഹങ്ങൾക്കിടെയാണ് നേതൃത്വത്തിനെതിരെ വീണ്ടും ഹർദിക് രംഗത്തെത്തിയത്.
'ഗുജറാത്ത് കോൺഗ്രസ് പാർട്ടിയുടെ പ്രശ്നം നേതൃത്വമാണ്. ഗുജറാത്തിലെ ഒരു നേതാവുമായും തനിക്ക് വ്യക്തിഗത പ്രശ്നങ്ങൾ ഇല്ല. നേതൃത്വം ആരെയും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല, ആരെങ്കിലും പ്രവർത്തിച്ചാൽ തന്നെ അവരെ തടയുകയും ചെയ്യും', ഹർദിക് പറഞ്ഞു. അതേസമയം താൻ പാർട്ടി വിടില്ലെന്നും ഹർദിക് വ്യക്തമാക്കി.

'എന്റെ ആശങ്കകൾ ഞാൻ ഹൈക്കമാന്റിനെ അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ തിരുമാനം കൈക്കൊള്ളുമെന്നാണ് അവർ ഉറപ്പ് നൽകിയിരിക്കുന്നത്. വീട്ടിൽ എന്തെങ്കിലും പ്രശ്നം സാധാരണ ഉണ്ടാകുമ്പോൾ നമ്മൾ ഇഷ്ടമില്ലാത്ത കാര്യങ്ങളിൽ അതൃപ്തി പ്രകടിപ്പിക്കില്ലേ? അച്ഛനോടും അമ്മയോടും അതൃപ്തിയുള്ള കാര്യങ്ങൾ പറയും. ഞാൻ സത്യമാണ് പറയുന്നത്. അതിനർത്ഥം ഞാൻ പാർട്ടി വിട്ട് പോകുമെന്നല്ല',ഹർദിക് പറഞ്ഞു.
'ഗുജറാത്തിലെ പ്രതിപക്ഷമെന്ന നിലയിൽ ഞങ്ങൾക്ക് (കോൺഗ്രസിന്) ജനങ്ങൾക്ക് വേണ്ടി ശബ്ദം ഉയർത്താൻ സാധിച്ചിട്ടില്ല.ജനങ്ങളുടെ ആവശ്യങ്ങൾ സർക്കാരിന് മുന്നിൽ വെച്ചാണ് പ്രതിപക്ഷം പോരാടേണ്ടത്. കോൺഗ്രസിന് അത് സാധിക്കുന്നില്ലേങ്കിൽ ആളുകൾ മറ്റ് സാധ്യത തേടും. ബി ജെ പിക്ക് നല്ല ശക്തമായ അടിത്തറയുണ്ട്. അവർക്ക് തീരുമാനങ്ങളെടുക്കാനുള്ള കഴിവുണ്ട്. ശത്രുവിന്റെ ശക്തി അംഗീകരിക്കുകയും അവരോട് പോരാടാൻ ആ ദിശയിൽ പ്രവർത്തിക്കുകയും വേണം.നേതൃഗുണമുള്ളതുകൊണ്ടും കൃത്യമായ തീരുമാനങ്ങൾ എടുക്കുന്നതുകൊണ്ടുമാണ് ബി ജെ പി ശക്തമാകുന്നത്. തനിക്ക് ബിജെപിയിൽ ചേരാൻ യാതൊരു ഉദ്ദേശവുമില്ല. എന്റെ മനസിൽ പോലും അക്കാര്യമില്ല. ശത്രുക്കളുടെ ശക്തി നാം അംഗീകരിക്കണം. ബി ജെ പി ശക്തരാണ്. അവരെ വിലകുറച്ച് കാണരുത്', ഹർദിക് പറഞ്ഞു.
'ഞങ്ങൾ ഭഗവാൻ രാമനെ വിശ്വസിക്കുന്നവരാണ്. എന്റെ പിതാവിന്റെ ചരമവാർഷിക ദിനത്തിൽ ഭഗവത് ഗീതയുടെ 4000 കോപ്പികൾ ഞാൻ വിതരണം ചെയ്യും, ഞങ്ങൾ ഹിന്ദു ധർമ്മത്തിൽ നിന്നുള്ളവരാണ്, ഹിന്ദുവായതിൽ ഞാൻ അഭിമാനിക്കുന്നു, ഹർദീക് കൂട്ടിച്ചേർത്തു.
Recommended Video
ബി ജെ പിയേയും നരേന്ദ്ര മോദിയേയും പ്രശംസിച്ച് കൊണ്ട് ഹർദിക് രംഗത്തെത്തിയിരുന്നു.
ഗുജറാത്തി പത്രമായ ദിവ്യ ഭാസ്‌റിന് നൽകിയ അഭിമുഖത്തിലായിരുന്നു ബിജെപിയെ ഹർദിക് പ്രകീർത്തിച്ചത്. മാത്രമല്ല രാമക്ഷേത്ര നിര്‍മ്മാണം, കശ്മീരിലെ 370-ാം അനുച്ഛേദം റദ്ദാക്കല്‍ എന്നീ നടപടികളിൽ ബി ജെ പിയെ പിന്തുണച്ച് കൊണ്ടും ഹർദിക് സംസാരിച്ചിരുന്നു. ഇതോടെ ഹർദിക് ഉടൻ ബി ജെ പിയിലേക്ക് പോയേക്കുമെന്നുള്ള ചർച്ചകൾ ശക്തമായിട്ടുണ്ട്.












Click it and Unblock the Notifications