ഇ- കൊമേഴ്സ് സേവനങ്ങൾക്ക് പച്ചക്കൊടി: ഓർഡർ സ്വീകരിക്കാം...റെഡ്സോണിൽ വേണ്ടെന്ന് സർക്കാർ
ദില്ലി: രാജ്യത്ത് ലോക്ക്ഡൌൺ നാലാം ഘട്ടത്തിലേക്ക് നീട്ടിയതോടെ ഇ- കൊമേഴ്സ് സർവീസുകൾക്ക് പ്രവർത്തനാനുമതി. കണ്ടെയ്ൻമെന്റ് സോണുകൾ ഒഴികെയുള്ള എല്ലാ പ്രദേശങ്ങളിലും ഇ- കൊമേഴ്സ് സർവീസുകൾക്ക് പ്രവർത്തിക്കാം. അന്തർസംസ്ഥാന ചർക്കുഗതാഗതത്തിനും കാർഗോ സർവീസിനും നാലാം ഘട്ട ലോക്ക്ഡൌൺ മാർഗ്ഗരേഖയിൽ അനുമതി നൽകുന്നുണ്ട്. അതായത് നോൺ കണ്ടെയ്ൻമെന്റ് സോണുകളിൽ താമസിക്കുന്നവർക്ക് ആമസോൺ, സ്നാപ്പ്ഡീൽ, ലെൻസ്കാർട്ട്, നൈക്കാ, ഫസ്റ്റ്ക്രൈ, ഫ്ലിപ്പ്കാർട്ട് എന്നിവയുൽപ്പെടെയുള്ള വെബ്സൈറ്റുകൾക്ക് ഉപയോക്താക്കളുടെ ഓർഡറുകൾക്ക് അനുസൃതമായി സാധനങ്ങൾ എത്തിക്കാൻ കഴിയുമെന്ന് ചുരുക്കം. മെയ് 31 വരെ രാജ്യവ്യാപക ലോക്ക്ഡൌൺ നീട്ടിയെങ്കിലും ഇ- കൊമേഴ്സ് സേവനങ്ങളെ ഇത് ബാധിക്കില്ലെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്.
മലയാളികൾക്കായി ഇടപെട്ട് കോൺഗ്രസ്;സൗജന്യ യാത്ര ഒരുക്കും!ഇക്കുറി പഞ്ചാബ്,രാജസ്ഥാൻ സംസ്ഥാനങ്ങളിൽ നിന്ന്
കൊറോണ വ്യൈപനം തടയുന്നതിനുള്ള ലോക്ക്ഡൌൺ നീട്ടിയതോടെ കർശന നിയന്ത്രണങ്ങളായിരുന്നു ഇ കൊമേഴ്സ് വെബ്സൈറ്റുകൾക്ക് ഉണ്ടായിരുന്നത്. ലോക്ക്ഡൌൺ പ്രഖ്യാപിച്ച ശേഷം കഴിഞ്ഞ രണ്ട് മാസമായി അവശ്യ വസ്തുക്കൾ മാത്രം അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാൽ സംസ്ഥാന സർക്കാരുകളും ഇ കൊമേഴ്സ് സേവനങ്ങൾക്ക് പച്ചക്കൊടി കാണിക്കുമെന്ന് തന്നെയാണ് കരുതുന്നത്. സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവെക്കുന്ന വ്യവസ്ഥകൾ കൂടി പരിഗണിച്ചായിരിക്കും പ്രവർത്തനങ്ങൾ ആരംഭിക്കുക.
എന്നാൽ സംസ്ഥാനങ്ങൾക്കാണ് സോണുകൾ അടയാളപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള അനുമതിയുള്ളത്. ഓഫീസുകളിലും തൊഴിലിടങ്ങളിലും ആരോഗ്യസേതു ആപ്പ് നിർബന്ധമാക്കിയിട്ടുണ്ട്. റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകൾ അടയാളപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്രസർക്കാർ അനുവാദം നൽകിയിട്ടുണ്ട്. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുന്നോട്ടുവെക്കുന്ന മാർഗ്ഗനിർദേശങ്ങൾക്ക് അനുസൃതമായിരിക്കണം ഇതെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു.
റെഡ്സോണുകൾക്കുള്ളിൽ വരുന്ന ബഫർ സോണുകൾ ജില്ലാ ഭരണകൂടങ്ങൾക്ക് അടയാളപ്പെടുത്താം. ഇതിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം മുന്നോട്ടുവെക്കുന്ന മാർഗ്ഗനിർദേശങ്ങൾ കൂടി കണക്കിലെടുത്തിട്ടായിരിക്കണമെന്നും നിർദേശമുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ അവശ്യസേവനങ്ങൾക്ക് മാത്രമേ അനുമതിയുള്ളൂ. കണ്ടെയ്ൻമെന്റ് സോണുകളിൽ നിന്ന് ആളുകൾ പുറത്തേക്ക് പോകുന്നില്ലെന്നും ഉറപ്പാക്കും. മെഡിക്കൽ അടിയന്തരാവസ്ഥയ്ക്ക് പുറമേ അവശ്യ സേവനങ്ങൾ മാത്രമേ ഈ സോണുകളിൽ അനുവദിക്കുകയുള്ളൂ.