വയനാട്ടിൽ രാഹുലിന് പിന്നിൽ കരുത്തുറ്റ 30 അംഗ ടീം,വയനാട്ടിലെ രാഗ തന്ത്രങ്ങൾ ഇങ്ങനെ!
കോഴിക്കോട്: വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ ഗ്രൂപ്പ് കളിച്ചതിലുളള നാണക്കേട് രാഹുല്‍ ഗാന്ധിയുടെ വരവോടെ ഒറ്റയടിക്ക് മറി കടന്നിരിക്കുകയാണ് കോണ്‍ഗ്രസ്. വയനാട്ടിലാകെ രാഹുല്‍ തരംഗം അലയടിക്കുന്നുണ്ട്. കോണ്‍ഗ്രസ്സാകട്ടെ വലിയ ആവേശത്തിലുമാണ്.
ഇത്തവണ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് ഒന്നും രണ്ടുമല്ല, അഞ്ച് ലക്ഷം ഭൂരിപക്ഷമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. രാഹുലിന്റെ വന്‍ വിജയം വയനാട്ടില്‍ ഉറപ്പിക്കുക എന്ന ഉത്തരവാദിത്തം 30 അംഗ ടീമിനാണ്.

യുഡിഎഫ് അനുകൂല ട്രെന്‍ഡ്
രാഹുല്‍ ഗാന്ധി വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയായി എത്തിയതോടെ കേരളത്തില്‍ ആകെ യുഡിഎഫ് അനുകൂല ട്രെന്‍ഡാണ് എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. അമേഠിക്ക് പുറമേ രണ്ടാം മണ്ഡലമായി രാഹുല്‍ ഗാന്ധി വയനാട് തന്നെ തിരഞ്ഞെടുത്തത് കെപിസിസിയുടെ വലിയ നേട്ടമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

കണ്ണഞ്ചിക്കുന്ന ഭൂരിപക്ഷം
ഇനി രാഹുലിനെ കണ്ണഞ്ചിക്കുന്ന ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുക എന്നതാണ് കോണ്‍ഗ്രസിന് ചെയ്യാനുളളത്. രാഹുല്‍ ഗാന്ധി വരുന്നതോടെ കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസുകാരും വയനാട്ടിലേക്ക് പോകുമെന്നും അതോടെ മറ്റ് മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന് കാര്യങ്ങള്‍ എളുപ്പമാകുമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

ചുക്കാന്‍ എഐസിസിക്ക്
എന്നാല്‍ കോടിയേരിയുടെ ആ സ്വപ്‌നം നടക്കാന്‍ സാധ്യതയില്ല. കാരണം വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന്റെ ചുക്കാന്‍ എഐസിസിയുടെ കയ്യിലാണ്. ആവശ്യമില്ലാതെ ഒരാള്‍ പോലും വയനാടന്‍ ചുരം കയറിയേക്കരുത് എന്നാണ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എഐസിസിയുടെ നിര്‍ദേശം.

30 പേരുടെ സംഘം
മുപ്പത് പേരുടെ സംഘമാണ് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി രംഗത്ത് ഇറങ്ങുക. അക്കൂട്ടത്തില്‍ ഐഐസിസി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, ഉമ്മന്‍ ചാണ്ടി, മുകുള്‍ വാസ്‌കിന്, കെസി വേണുഗോപാല്‍ എന്നിവരുണ്ട്. 30 പേരുടെ സംഘത്തെ ആവശ്യപ്പെട്ട് കെപിസിസി പട്ടിക എഐസിസിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

പ്രമുഖർ വയനാട്ടിലേക്ക്
കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍ കുമാറിനാണ് പ്രചാരണ വിഭാഗത്തിലെ മീഡിയയുടെ ചുമതല. ഉമ്മന്‍ ചാണ്ടി നിലവില്‍ വയനാട്ടിലുണ്ട്. എകെ ആന്റണി നാളെ വയനാട്ടിലെത്തും. കെസി വേണുഗോപാലും മുകുള്‍ വാസ്‌നിക്കും തുടര്‍ന്നുളള ദിവസങ്ങളില്‍ വയനാട്ടില്‍ പ്രചാരണത്തിനിറങ്ങും.

രാഹുൽ ഒന്നോ രണ്ടോ തവണ വരും
ഉത്തരേന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് കൊണ്ട് രാഹുല്‍ ഗാന്ധി ഇനി ഒന്നോ രണ്ടോ തവണയേ വയനാട്ടിലേക്ക് വരാന്‍ സാധ്യതയുളളൂ. അതുകൊണ്ടാണ് പ്രധാനനപ്പെട്ട നേതാക്കളെല്ലാം രാഹുലിന്റെ കുറവ് നികത്താന്‍ ചുരം കയറുന്നത്. തിരഞ്ഞെടുപ്പ് കഴിയും വരെ മണ്ഡലത്തില്‍ സജീവമാകാനാണ് നേതാക്കള്‍ക്ക് ലഭിച്ച നിര്‍ദേശം.

റോഡ് ഷോകളും ഗൃഹസന്ദര്‍ശനങ്ങളും
രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടിയുളള റോഡ് ഷോകളും ഗൃഹസന്ദര്‍ശനങ്ങളും അടക്കമുളള പ്രചാരണ പരിപാടികളില്‍ വരും ദിവസങ്ങളില്‍ നേതാക്കള്‍ മുഴുകും. ഓരോ നിയമസഭാ മണ്ഡലങ്ങളിലും നേതാക്കള്‍ പ്രത്യേകം പര്യടനം നടത്തും. ഉമ്മന്‍ ചാണ്ടിയെ കൂടാതെ രമേശ് ചെന്നിത്തലയും മുല്ലപ്പളളി രാമചന്ദ്രനും മണ്ഡല പര്യടനത്തിന് ഇറങ്ങും.

5 ലക്ഷം അസാധ്യമല്ല
രാഹുല്‍ ഗാന്ധിക്ക് അഞ്ച് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം എന്നത് വയനാട്ടില്‍ അസാധ്യമല്ലെന്ന് കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. 95 ശതമാനത്തില്‍ അധികം പോളിംഗ് നടന്നാല്‍ രാഹുലിന് 5 ലക്ഷത്തിന്റെ ഭൂരിപക്ഷം ലഭിച്ചേക്കും. എംഐ ഷാനവാസിന് ഇരുപതിനായിരത്തിലധികം ഭൂരിപക്ഷം മാത്രം ലഭിച്ച 2014ലെ തിരഞ്ഞെടുപ്പില്‍ വയനാട്ടിലെ പോളിംഗ് ശതമാനം 73.26 മാത്രമായിരുന്നു.

കെപിസിസി ഭാരവാഹിക്കാണ് ചുമതല
വയനാട്ടിലെ ഓരോ നിയമസഭാ മണ്ഡലത്തിലും ഓരോ കെപിസിസി ഭാരവാഹിക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഓരോ നിയമസഭാ മണ്ഡലത്തിലേയും ഭൂരിപക്ഷം ഉറപ്പിക്കല്‍ ഇവരുടെ ചുമതലയാണ്. ഇതിന് പുറമേയാണ് പ്രിയങ്ക അടക്കമുളളവരുടെ മുപ്പത് അംഗ സംഘം വയനാട്ടില്‍ രാഹുലിന്റെ വിജയത്തിന് തന്ത്രങ്ങള്‍ മെനയുക.

എണ്ണയിട്ട യന്ത്രം പോലെ
എഐസിസിയുടെ നിര്‍ദേശ പ്രകാരമാവും വയനാട്ടിലെ കോണ്‍ഗ്രസിന്റെ ഒരു വിരല്‍ പോലും ചലിക്കുക. ഇതിനകം തന്നെ എഐസിസി നിയോഗിച്ച പ്രത്യേക നിരീക്ഷണ സംഘം വയനാട്ടിലെത്തിയിട്ടുണ്ട്. ഇവരാണ് കെപിസിസി ഭാരവാഹികള്‍ക്ക് വേണ്ട നിര്‍ദേശം നല്‍കുക. ഇതിന് പുറമേ രാഹുല്‍ ഗാന്ധിയുടെ പേഴ്‌സണ്‍ സ്റ്റാഫ് അംഗങ്ങളും വയനാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. രാഹുലിന് വേണ്ടി വയനാട്ടില്‍ എണ്ണയിട്ട യന്ത്രം പോലെ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുകയാണ്.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ












Click it and Unblock the Notifications