അമേഠിയില്‍ രാഹുലിനെ മലര്‍ത്തിയടിച്ച് സ്മൃതി ഇറാനിയുടെ വിജയം: രാഹുല്‍ ഇനി വയനാടിന്‍റെ മാത്രം എംപി
ലക്നൗ: വയനാട്ടില്‍ ഭൂരിപക്ഷം നാലുലക്ഷം കടന്നപ്പോള്‍ സിറ്റിങ് സീറ്റായ അമേഠിയില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ദയനീയ പരായജയം. 45000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ത്ഥി സ്മൃതി ഇറാനി രാഹുല്‍ ഗാന്ധിയെ മലര്‍ത്തിയടിച്ചത്.
എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന്‍റെ പിന്തുണയും രാഹുല്‍ ഗാന്ധിക്ക് ലഭിച്ചെങ്കിലും അതൊന്നും വലിയ തോതില്‍ വോട്ടായി മാറിയില്ലെന്നാണ് സ്മൃതി ഇറാനിയുടെ വിജയം വ്യക്തമാക്കുന്നത്. 2014 ലും സ്മൃതി ഇറാനി തന്നെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ എതിരാളി. അമേഠിയില്‍ തോല്‍വി ഉറപ്പായത് കൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടിലേക്ക് ഒളിച്ചോടിയതെന്ന ബിജെപിയുടെ ആരോപണങ്ങള്‍ ഫലം ശരിവെക്കുന്നു. അമേഠിയിലെ രാഹുല്‍-സ്മൃതി പോരാട്ടത്തിന്‍റെ ചരിത്രം ഇങ്ങനെ..

2014 ല്‍ തോറ്റെങ്കിലും
2014 ല്‍ തോറ്റെങ്കിലും ഇത്തവണ മണ്ഡലം തിരിച്ചു പിടിക്കുമെന്ന വാശിയിലായിരുന്നു ബിജെപിയും സ്മൃതി ഇറാനിയും. എക്കാലത്തും കോൺഗ്രസിനെ പിന്തുണച്ച അമേഠിയിൽ നിന്ന് അടുത്തിടെയായി ലഭിക്കുന്ന സൂചനകൾ രാഹുലിന് പ്രതീക്ഷയ്ക്ക് വക നൽകുന്നതായിരുന്നില്ല. മണ്ഡലത്തിൽ ശക്തമായ സ്വാധീനല്ലാതിരുന്ന ബിജെപി കഴിഞ്ഞ 5 വര്‍ഷം കൊണ്ട് വലിയ മുന്നേറ്റമാണ് മണ്ഡലത്തില്‍ ഉണ്ടാക്കിയത്.

രാഹുലിനെ വീഴ്ത്താൻ
രാഹുലിനെ വീഴ്ത്താൻ അമേഠിയിൽ സംഘപരിവാർ കാലേക്കൂട്ടി തന്നെ പണിതുടങ്ങിയിരുന്നു. ഉത്തര്‍പ്രദേശിലെ മറ്റിടങ്ങളിൽ അടിത്തറ തകർന്ന കോൺഗ്രസ് അമേഠിയിലും കിതച്ച് തുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം കുറിച്ചിട്ടതും രാഹുലിനും കോൺഗ്രസിനും ആശങ്കയുടെ ഉയർന്ന ഗ്രാഫ് തന്നെയായിരുന്നു.

പൂർണമായും കൈവിട്ടു
തിലോയ്, അമേഠി, സലോൺ, ജഗ്ദിഷ് പൂർ, ഗൗരി ഗഞ്ച് എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുന്നതാണ് അമേഠി ലോക്സഭാ മണ്ഡലം. കോൺഗ്രസിനെ എന്നും പുണർന്നിരുന്ന ഈ മണ്ഡലങ്ങളെല്ലാം 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പൂർണമായും കൈവിട്ടു. അഞ്ചിൽ അമേഠി നിയമസഭാ മണ്ഡലത്തിലാണ് 2017 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കനത്ത തിരിച്ചടിയേറ്റത്. ഇവിടെ നാലാം സ്ഥാനം കൊണ്ട് കോൺഗ്രസിന് തൃപ്തിപ്പെടേണ്ടി വന്നു.

വലിയ മുന്നേറ്റം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കിയെങ്കിലും മണ്ഡലത്തില്‍ കോണ്‍ഗ്രസിന് അഭിമാനകരമായ ചരിത്രമാണ് ഉള്ളത്. 1967 മുതല്‍ 2019 വരെയുള്ള അമേഠി മണ്ഡലത്തിന്റെ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥി വിജയിച്ചിട്ടുള്ളൂ. ആ ചരിത്രം ഇത്തവണ സ്മൃതി ഇറാനി തിരുത്തിക്കുറിക്കുകയും ചെയ്തു.

കോണ്‍ഗ്രസിനൊപ്പം
1977 മുതല്‍ 80 വരെയുള്ള കാലഘട്ടത്തില്‍ ജനതാപാര്‍ട്ടി നേതാവ് രവീന്ദ്ര പ്രതാപ് സിംഗും 1998- 99 വരെയുള്ള ഒരു വര്‍ഷക്കാലം കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടി ബി.ജെ.പിയിലെത്തിയ ഡോ. സഞ്ജയ് സിംഗും. ഇതിനിടയിലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിനൊപ്പമാണ് അമേഠിയിലെ ജനങ്ങള്‍ നിലയുറപ്പിച്ചത്.

സോണിയാഗാന്ധി
1999 മുതല്‍ 2004 വരെ സോണിയാഗാന്ധിയാണ് അമേഠിയെ പ്രതിനിധീകരിച്ചത്. തുടര്‍ന്ന് അവര്‍ റായ്ബലേറിയിലേക്ക് മാറിയതോടെ 2004 മുതല്‍ 2014 വരെ രാഹുല്‍ അല്ലാതെ മറ്റൊരാളില്ലായിരുന്നു അമേഠിയെ പ്രതിനിധികരിക്കാന്‍. ഇതിനിടെ നടന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലാണ് രാഹുല്‍ തുടര്‍ച്ചയായി അമേഠിയില്‍ നിന്ന് വിജയിച്ചത്.

അമേഠിയില്‍നിന്ന് ലഭിച്ചത്
1999 ലെ തെരഞ്ഞെടുപ്പില്‍ സോണിയയ്ക്ക് 418,960 വോട്ടാണ് അമേഠിയില്‍നിന്ന് ലഭിച്ചത്. എതിര്‍സ്ഥാനാര്‍ത്ഥി സജ്ഞയ് സിംഗ് 118,948 വോട്ടും നേടി- ഭൂരിപക്ഷം 300,012.
2004ലെ കന്നി മത്സരത്തില്‍ രാഹുല്‍ ഗാന്ധി 3,90,179 വോട്ടാണ് നേടിയത്. തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി ചന്ദ്രപ്രകാശ് മിശ്രയെക്കാള്‍ 2,90,853 വോട്ടിന്റെ ഭൂരിപക്ഷം.

ബിജെപി
2009 ലെ തെരഞ്ഞെടുപ്പില്‍ 4,64,195 വോട്ടുകള്‍ നേടിയ രാഹുല്‍ ഗാന്ധി ഭൂരിപക്ഷം 3,70,198 ആയി ഉയര്‍ത്തി. 93,997 വോട്ട് നേടിയ ബി.എസ്.പിയിലെ അഷീസ് ശു€യായിരുന്നു മുഖ്യ എതിരാളി. ബിജെപിയിലെ പ്രതീപ് കുമാര്‍ സിംഗിന് 37,570 വോട്ട് മാത്രമാണ് നേടാന്‍ സാധിച്ചത്.

തോല്‍വിയില്‍ കലാശിച്ചു
എന്നാല്‍ കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പോടെ അമേഠിയുടെ രാഷ്ട്രീയ നിലപാട് മാറി. മുഖ്യ എതിരാളിയുടെ സ്ഥാനത്ത് ബിജെപിയെത്തി. രാഹുല്‍ ഗാന്ധി 408,651 വോട്ട് നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സ്മൃതി ഇറാനി മോഡി തരംഗത്തില്‍ 300,748 വോട്ടാണ് സ്വന്തമാക്കിയത്. ഇതോടെ രാഹുലിന്റെ ഭൂരിപക്ഷം 2014 ല്‍ 1,07,903 വോട്ട് മാത്രമായി ചുരുങ്ങി. ഇത്തവണ അത് 45000 വോട്ടിന്‍റെ തോല്‍വിയില്‍ കലാശിച്ചു.












Click it and Unblock the Notifications