കൂടുതൽ കരുത്തോടെ മോദി; സത്യപ്രതിജ്ഞ അടുത്ത വ്യാഴാഴ്ച, അനുഗ്രഹം തേടി അദ്വാനിയേയും ജോഷിയേയും കണ്ടു
ദില്ലി: രണ്ടാം മോദി സർക്കാർ മെയ് 30 വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. 304 സീറ്റുകൾ ഒറ്റയ്ക്ക് നേടി കൂടുതൽ കരുത്താർജ്ജിച്ചാണ് മോദിയും ബിജെപിയും രണ്ടാമൂഴത്തിന് ഒരുങ്ങുന്നത്. സത്യപ്രതിജ്ഞയ്ക്ക് മുമ്പായി 28ാം തീയതി മോദി വാരണാസി സന്ദർശിക്കും. കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും.
ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നുണ്ട്. അവസാനമന്ത്രിസഭാ യോഗത്തിൽ മന്ത്രിസഭ പിരിച്ചു വിടാനുള്ള പ്രമേയം പാസാക്കും.
ഇതിന് പിന്നാലെ രാഷ്ട്രപതിക്ക് രാജി സമർപ്പിക്കും, മുതിർന്ന നേതാക്കളായ എൽകെ അദ്വാനിയും മുരളി മനോഹർ ജോഷിയുമായി അമിത് ഷായും നരേന്ദ്ര മോദിയും കൂടിക്കാഴ്ച നടത്തി. അദ്വാനിയുടെ മണ്ഡലമായിരുന്ന ഗാന്ധി നഗറിൽ അഞ്ചരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അമിത് ഷാ ഇക്കുറി മത്സരിച്ചത്.

കേന്ദ്ര മന്ത്രിസഭയിൽ ഇക്കുറി അമിത് ഷായും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. മറ്റ് മന്ത്രിമാരുടെ കാര്യത്തിൽ നേതൃത്വം തീരുമാനമെടുക്കും. ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി സ്വന്തമാക്കിയത്. എക്സിറ്റ് പോൾ പ്രവചനങ്ങളെ പോലും മറികടക്കുന്ന പ്രകടനമാണ് ബിജെപി കാഴ്ച വെച്ചത്. 352 സീറ്റുകളുടെ പിൻവലത്തോടെയാണ് എൻഡിഎ സർക്കാർ അധികാരമേൽക്കാൻ ഒരുങ്ങുന്നത്.
2014നെക്കാൾ മികച്ച വിജയം നേടിയാണ് ബിജെപി ഭരണത്തുടർച്ച സ്വന്തമാക്കിയത്. വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലേക്ക് തിരിച്ചെത്തുന്ന ആദ്യ കോൺഗ്രസ്- ഇതര സർക്കാരാണ് മോദിയുടേത്. ഹിന്ദി ഹൃദയഭൂമി ബിജെപി തൂത്തുവാരി. ബംഗാളിൽ തൃണമൂൽ കോട്ടകൾ കടന്നു ചെന്ന് വിജയം നേടാൻ താമര വിരിയിക്കാൻ ബിജെപിക്ക് സാധിച്ചു.
ശബരിമല സമരങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിൽ താമര വിരിയിക്കാനാകുമെന്ന് ബിജെപിയുടെ പ്രതീക്ഷകൾക്ക് പക്ഷെ കനത്ത തിരിച്ചടിയാണ് നേരിട്ടത്. വിജയം ഉറപ്പിച്ച തിരുവനന്തപുരം മണ്ഡലത്തിൽ പോലും ബിജെപി സ്ഥാനാർത്ഥി പരാജയപ്പെടുകയായിരുന്നു.












Click it and Unblock the Notifications