'രാമക്ഷേത്രത്തിന് നേരെ ഗ്രനേഡ്, അല്ലെങ്കില്‍..'; ജയിക്കാന്‍ ബിജെപി എന്തും ചെയ്യുമെന്ന് സത്യപാല്‍ മാലിക്ക്
ന്യൂദല്‍ഹി: തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ ബി ജെ പി എന്തും ചെയ്യുമെന്ന് ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണറും ബി ജെ പി ദേശീയ വൈസ് പ്രസിഡന്റുമായിരുന്ന സത്യപാല്‍ മാലിക്ക്. അയോധ്യയിലെ നിര്‍മ്മാണത്തിലിരിക്കുന്ന രാമക്ഷേത്രത്തിന് നേരെയുള്ള ആക്രമണമോ പാകിസ്ഥാനുമായുള്ള സംഘട്ടനമോ ആയിരിക്കാം അതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച ദേശീയ സുരക്ഷാ കാര്യങ്ങളെക്കുറിച്ചുള്ള കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗും സി പി എം എം പി ജോണ്‍ ബ്രിട്ടാസും ഈ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ''എനിക്ക് ഒരുപാട് ആശങ്കകളുണ്ട്. 2024ലെ പൊതുതിരഞ്ഞെടുപ്പിന് മുമ്പ് അവര്‍ എന്തെങ്കിലും ചെയ്യും. അത് അവരുടെ സ്വഭാവമാണ്. ഗുജറാത്തിലും രാജ്യത്തും അവര്‍ അത് ചെയ്തിട്ടുണ്ട്. അവര്‍ രാമക്ഷേത്രത്തിന് നേരെ ഗ്രനേഡ് എറിഞ്ഞേക്കാം. ഒരു വലിയ ബി ജെ പി നേതാവിനെ അവര്‍ കൊലപ്പെടുത്തിയേക്കാം,' സത്യപാല്‍ മാലിക്ക് പറഞ്ഞു.

പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ രക്തസാക്ഷിത്വം 2019 ലെ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി വോട്ടിനായി ഉപയോഗിച്ചു എന്നും തിരഞ്ഞെടുപ്പ് നടന്നത് നമ്മുടെ സൈനികരുടെ മൃതദേഹങ്ങളില്‍ ആയിരുന്നു എന്നും സത്യപാല്‍ മാലിക്ക് ആവര്‍ത്തിച്ചു. 2019 ജനുവരി 14 ന് നടന്ന ആക്രമണത്തിന് ആരെയും ഉത്തരവാദികളാക്കാത്തതിനെയും മാലിക് സര്‍ക്കാരിനെ ചോദ്യം ചെയ്തു.
''വൈകിട്ട് 5 മണിക്ക് പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ നമ്മുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ആക്രമണം നടന്നതെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. ഉടനെ അദ്ദേഹം എന്നോട് മിണ്ടാതിരിക്കാനും ഈ വിഷയത്തെക്കുറിച്ച് സംസാരിക്കരുതെന്നും ആവശ്യപ്പെട്ടു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും എന്നെ നിശബ്ദനാക്കി,'' അദ്ദേഹം ആരോപിച്ചു.
സൈനികര്‍ക്ക് നേരെ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് പ്രവചിച്ച് നിരവധി ഇന്റലിജന്‍സ് ഇന്‍പുട്ടുകള്‍ പുറത്തുവന്നിരുന്നു എന്നും എന്നാല്‍ അത് പുല്‍വാമ ആയിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. സൈനികരെ എയര്‍ലിഫ്റ്റ് ചെയ്യുന്നതിനുള്ള സി ആര്‍ പി എഫ് അപേക്ഷ നാല് മാസം ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സത്യപാല്‍ മാലിക് സമീപ വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും ശക്തമായ വിമര്‍ശകരില്‍ ഒരാളാണ്. ലോക്ദള്‍, ജനതാദള്‍, കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി എന്നിവയ്ക്കൊപ്പം വിവിധ ഘട്ടങ്ങളില്‍ മാലിക്ക് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനിടെ രണ്ട് ഫയലുകള്‍ തീര്‍പ്പാക്കാന്‍ ജമ്മു കശ്മീര്‍ ഗവര്‍ണറായിരിക്കെ 300 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന അവകാശവാദവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഏപ്രിലില്‍ സി ബി ഐ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ തുടങ്ങിയത് മുതല്‍ തന്റെ സുരക്ഷ തരം താഴ്ത്തിയെന്നും തനിക്ക് ഒരു പേഴ്സണല്‍ ഗാര്‍ഡ് മാത്രമാണുള്ളതെന്നും മാലിക് പറഞ്ഞു. താനിപ്പോള്‍ താമസിക്കുന്നത് ഒരു വാടക കെട്ടിടത്തിലാണ് എന്നും എന്നാല്‍ അവരുടെ ഭീഷണികളെ താന്‍ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം സത്യപാല്‍ മാലിക്കിന്റെ ആരോപണങ്ങള്‍ ബി ജെ പി തള്ളി.
ഒ ടി ടി പ്ലാറ്റ്ഫോമില്‍ കണ്ടന്റ് റൈറ്ററായി പ്രവര്‍ത്തിക്കാന്‍ സത്യപാല്‍ മാലിക്കിന് കഴിയുമെന്നാണ് ബി ജെ പി ദേശീയ വക്താവ് ആര്‍ പി സിംഗ് പറഞ്ഞത്. 2018 മുതല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നത് വരെ ജമ്മു കശ്മീരിന്റെ ഗവര്‍ണറായിരുന്നു മാലിക്.












Click it and Unblock the Notifications