2023 വോട്ടിംഗ് പാറ്റേണെങ്കിൽ കർണാടകയിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ലോട്ടറി; കോൺഗ്രസ് വീഴും?
ബെംഗളൂരു: ജെഡിഎസുമായി സഖ്യമുണ്ടാക്കിയ ബി ജെ പി നീക്കത്തിൽ പാർട്ടിക്കുള്ളിൽ തന്നെ കടുത്ത അമർഷം നിലനിൽക്കുന്നുണ്ട്. സഖ്യം മൈസൂരു മേഖലയിലടക്കം പാർട്ടിക്ക് തിരിച്ചടി തീർക്കുമെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ജെ ഡി എസ് സഖ്യം തങ്ങൾക്ക് ഗുണമാകുമെന്നാണ് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ കണക്ക് കൂട്ടൽ. അതിന് കാരണവുമുണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബി ജെ പി കനത്ത തിരിച്ചടിയായിരുന്നു നേരിട്ടത്. 224 സീറ്റുകളിൽ വെറും 66 സീറ്റുകൾ മാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. 2023 ലെ അതേ വോട്ടിംഗ് പാറ്റേൺ ആണ് ലോക്സഭ തിരഞ്ഞെടുപ്പിൽ ആവർത്തിക്കുന്നതെങ്കിൽ ബി ജെ പി-ജെ ഡി എസ് സഖ്യത്തിന് 18 സീറ്റുകൾ വരെ ലഭിച്ചേക്കുമെന്ന് ദി പ്രിന്റ് റിപ്പോർട്ടിൽ പറയുന്നു. കോൺഗ്രസിന് 10 സീറ്റുകളും. അതേസമയം ജെ ഡി എസ് സഖ്യമില്ലെങ്കിൽ ബി ജെ പി 8 ലേക്ക് ചുരുങ്ങിയേക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

നിയമസഭ തിരഞ്ഞെടുപ്പിൽ ഈ 8 സീറ്റുകളിൽ ബിജെപിക്ക് കൂറ്റൻ വിജയം സ്വന്തമാക്കാൻ സാധിച്ചിരുന്നു.അതായത് ആരുമായും സഖ്യമില്ലെങ്കിലും ബി ജെ പിക്ക് ഇവിടെ വിജയം ആവർത്തിക്കാനാകുമെന്ന്. ധാർവാഡ് (പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയുടെ സീറ്റ്), ഉഡുപ്പി ചിക്കമംഗളൂരു (കേന്ദ്ര സഹമന്ത്രി ശോഭ കരന്ദ്‌ലാജെ), ബെംഗളൂരു സൗത്ത് (തേജസ്വി സൂര്യ), ദക്ഷിണ കന്നഡ (കർണാടക ബി ജെ പി അധ്യക്ഷൻ നളിൻകുമാർ കട്ടീൽ) എന്നിവയാണ് ഇതിൽ ഉൾപ്പെടുന്ന 8 സീറ്റുകൾ.
സംസ്ഥാനത്ത് ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണയും ബി ജെ പിക്കുണ്ട്. അതോടൊപ്പം തന്നെ ജെ ഡി എസുമായുള്ള സഖ്യത്തിലൂടെ ജെ ഡി എസ് വോട്ട് ബാങ്കായ വൊക്കാലിഗ സമുദായത്തിന്റെ പിന്തുണയും ഉറപ്പാക്കാനാകുമെന്ന് ബി ജെ പി കരുതുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിൽ സമുദായാംഗം കൂടിയായ ഡികെ ശിവകുമാർ മുഖ്യമന്ത്രിയാകുമെന്ന വിലയിരുത്തലിൽ വൊക്കാലിഗ വിഭാഗം കോൺഗ്രസിന് വോട്ട് ചെയ്തിരുന്നുവെങ്കിലും 2024 ൽ സമുദായം അത് ആവർത്തിച്ചേക്കില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന് പിന്നാലെ സിദ്ധരാമയ്യയും ഡികെ പക്ഷവും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ കൂടി പശ്ചാത്തലത്തിൽ.
അത് മാത്രമല്ല നിയമസഭ തിരഞ്ഞെടുപ്പിൽ നിന്നും വ്യത്യസ്തമായാണ് പലപ്പോഴും ലോക്സഭ തിരഞ്ഞെടുപ്പിലെ വിധിയെഴുത്തെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. രണ്ട് തിരഞ്ഞെടുപ്പുകളിലും പ്രചരണ വിഷയങ്ങൾ വ്യത്യസ്തമാണ്. സംസ്ഥാന തിരഞ്ഞെടുപ്പിൽ മോദി സ്വാധീനമുണ്ടാക്കുമെന്ന് പ്രതീക്ഷകരുത്. അതുപോലെ തന്നെ ദേശീയ തിരഞ്ഞെടുപ്പിൽ സംസ്ഥാന വിഷയങ്ങളും നേതാക്കളും സ്വാധീനിക്കുമെന്ന് കരുതരുതെന്നും ഇവർ പറയുന്നു.












Click it and Unblock the Notifications