Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം ആര്‍ക്കൊപ്പം? കേന്ദ്ര സര്‍ക്കാരിന് പിന്തുണ കുറയുന്നു, പക്ഷെ..!

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വോട്ടെടുപ്പിന് ഇനി ആറ് ദിവസം കൂടിയെ അവശേഷിക്കുന്നുള്ളൂ. പാര്‍ട്ടികളെല്ലാം ചൂടേറിയ പ്രചരണത്തിലാണ്. അതിനിടെ വിവിധ മാധ്യമങ്ങളുടെ സര്‍വേകളും പുറത്ത് വരുന്നുണ്ട്. ഏറ്റവും ഒടുവിലായി ലോക്നീതി-സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) നടത്തിയ പ്രീ-പോള്‍ സര്‍വേയാണ് പുറത്ത് വന്നിരിക്കുന്നത്.

ഈ സര്‍വേയില്‍ നിലവിലെ സാഹചര്യത്തില്‍ പ്രതിപക്ഷത്തിന്റെ ഇന്ത്യാ സഖ്യത്തേക്കാള്‍ 12 ശതമാനം പോയിന്റ് ലീഡ് ബിജെപി നയിക്കുന്ന എന്‍ഡിഎക്ക് ഉണ്ട് എന്നാണ് പറയുന്നത്. സര്‍വേ പ്രകാരം പത്തില്‍ നാലുപേരും ബിജെപിയെ പിന്തുണച്ചു എന്നാണ് പറയുന്നത്. സര്‍വേയില്‍ കോണ്‍ഗ്രസിനും നേരിയ നേട്ടം പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ബിജെപിക്ക് കാര്യമായ ഭീഷണി ഉയര്‍ത്താന്‍ സാധ്യതയില്ല.

2024 LOKSABHA ELECTION

പ്രതികരിച്ചവരില്‍ പകുതിയിലധികം പേരും ബിജെപി സര്‍ക്കാരിന്റെ 10 വര്‍ഷത്തെ പ്രകടനത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചു. ഇത് മോദി സര്‍ക്കാരിന് മറ്റൊരു അവസരം കൂടി നല്‍കാനുള്ള സാധ്യതയെ ആണ് സൂചിപ്പിക്കുന്നത് എന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മോദി ഗ്യാരന്റി' വോട്ടര്‍മാര്‍ക്കിടയില്‍ വലിയ സ്വാധീനം നേടുന്നുണ്ട്. ഇത് രാഹുല്‍ ഗാന്ധിയുടെ ഉറപ്പുകളേക്കാള്‍ അദ്ദേഹത്തിന് മുന്‍തൂക്കം നല്‍കുന്നു.

എന്നാല്‍ 2019-നെ അപേക്ഷിച്ച് സര്‍ക്കാരിന്റെ പ്രകടനത്തില്‍ സംതൃപ്തരായ വോട്ടര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ട്. നഗരപ്രദേശങ്ങള്‍ ബിജെപിക്ക് ഒരു അവസരം കൂടി നല്‍കുന്നതിന് കുറഞ്ഞ പിന്തുണയാണ് കാണിക്കുന്നത് എന്നാണ് സര്‍വേ പറയുന്നു. 2019 ലെ തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയ സര്‍വേയില്‍ 65 ശതമാനം പേര്‍ സര്‍ക്കാരില്‍ 'ഒരു പരിധിവരെ' അല്ലെങ്കില്‍ 'പൂര്‍ണ്ണമായി' സംതൃപ്തരാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

എന്നാല്‍ 2024 ല്‍ ഇത് 57 ശതമാനമായി കുറഞ്ഞു. 'ഒരു പരിധിവരെ' അല്ലെങ്കില്‍ 'പൂര്‍ണ്ണമായി' അസംതൃപ്തരായവരുടെ പങ്ക് 30 ശതമാനത്തില്‍ നിന്ന് 39 ശതമാനമായി വര്‍ധിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും മോദിയുടെ വ്യക്തിത്വം നിര്‍ണായക ഘടകമായി തുടരുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ പകുതിയോളം പേരും രാഹുല്‍ ഗാന്ധിയെക്കാള്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മോദിയെ ആണ് പരിഗണിക്കുന്നത്.

48 ശതമാനം വോട്ടര്‍മാര്‍ മോദിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നു. അതേസമയം 27 ശതമാനം പേര്‍ മാത്രമാണ് രാഹുല്‍ ഗാന്ധിയെ പിന്തുണക്കുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം മോദിയുടെ ഏറ്റവും ആദരണീയമായ പ്രവര്‍ത്തനമായി വേറിട്ടുനില്‍ക്കുന്നു. ഇത് വോട്ടര്‍മാര്‍ക്കിടയില്‍, പ്രത്യേകിച്ച് എന്‍ഡിഎ അനുഭാവികള്‍ക്കിടയില്‍ ശക്തമായി പ്രതിധ്വനിക്കുന്നു എന്നാണ് സര്‍വേ ചൂണ്ടിക്കാട്ടുന്നത്.

എന്നാല്‍ വിലക്കയറ്റവും തൊഴിലില്ലായ്മയും വോട്ടര്‍മാര്‍ക്കിടയില്‍ കാര്യമായ ആശങ്കയുണര്‍ത്തുന്നു. ഇത് മോദിയുടെയും ബിജെപിയുടെയും സ്ഥിരമായ ജനപ്രീതിയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ഇത്തവണയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാകില്ല. എന്നാല്‍ വടക്കും പടിഞ്ഞാറുമുള്ള ശക്തികേന്ദ്രങ്ങള്‍ നിലനിര്‍ത്തും. കര്‍ണാടകയില്‍ മികച്ച പ്രകടനം നടത്തും.

ബിജെപിക്ക് അനുകൂലമാണെങ്കിലും വിലക്കയറ്റത്തെയും തൊഴില്‍ ദൗര്‍ലഭ്യത്തെയും കുറിച്ചുള്ള ആശങ്കകള്‍ വോട്ടര്‍മാരുടെ ഉള്ളിലുണ്ട്. പ്രതികരിച്ചവരില്‍ പകുതിയിലധികം പേരും ഈ വിഷയങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചതായി സര്‍വേ പറയുന്നു. മുസ്ലീങ്ങള്‍ (67 ശതമാനം), മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള ഹിന്ദുക്കള്‍ (63 ശതമാനം), പട്ടികവര്‍ഗക്കാര്‍ (59 ശതമാനം), ഉയര്‍ന്ന ജാതിക്കാര്‍ (57 ശതമാനം) എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങളില്‍ ഉടനീളം തൊഴില്‍ ദൗര്‍ലഭ്യത്തിന്റെ വികാരം നിലനില്‍ക്കുന്നു.

ഏപ്രില്‍ 19 നാണ് ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നത്. ജൂണ്‍ ഒന്ന് വരെ ഏഴ് ഘട്ടങ്ങളിലായിട്ടാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തില്‍ ഏപ്രില്‍ 26 ന് രണ്ടാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+