'രാമക്ഷേത്രം കോണ്‍ഗ്രസ് ആയുധമാക്കി, ദക്ഷിണേന്ത്യയിലും ബിജെപി തരംഗം'; അഭിമുഖവുമായി മോദി
ന്യൂഡല്‍ഹി: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന മുദ്രാവാക്യവുമായി തങ്ങള്‍ മുന്നോട്ട് പോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് എന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച സമിതിയില്‍ നിന്ന് നൂതനമായ നിര്‍ദേശങ്ങള്‍ ലഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു.
'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് എന്നത് ഞങ്ങളുടെ പ്രതിബദ്ധതയാണ്. ഞങ്ങള്‍ പാര്‍ലമെന്റിലും ഇതിനെക്കുറിച്ച് സംസാരിച്ചു. ഞങ്ങള്‍ ഒരു കമ്മിറ്റിയും രൂപീകരിച്ചു. കമ്മിറ്റി അതിന്റെ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞാല്‍ രാജ്യത്തിന് വളരെയധികം പ്രയോജനം ലഭിക്കും,' പ്രധാനമന്ത്രി പറഞ്ഞു. ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നതിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ തങ്ങള്‍ ഒരു ഉന്നതാധികാര സമിതി രൂപീകരിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

രാമക്ഷേത്രവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിനേയും അദ്ദേഹം വിമര്‍ശിച്ചു. 'നമ്മള്‍ ജനിക്കാത്ത കാലത്ത്, നമ്മുടെ പാര്‍ട്ടി പോലും ജനിക്കാത്തപ്പോള്‍, ഈ വിഷയം കോടതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു, ഇതിന് പരിഹാരം കാണാമായിരുന്നു. ഇന്ത്യ വിഭജിക്കപ്പെട്ടപ്പോള്‍ കോണ്‍ഗ്രസിന് അത് ചെയ്യാന്‍ കഴിയുമായിരുന്നു,' പ്രധാനമന്ത്രി പറഞ്ഞു.
കോടതിയില്‍ കേസ് നടക്കുമ്പോള്‍ പോലും കോടതി വിധി വൈകിപ്പിക്കാന്‍ അവര്‍ ശ്രമിച്ചെന്നും കോണ്‍ഗ്രസിന് ഇത് രാഷ്ട്രീയ ആയുധമായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു. രാമക്ഷേത്രം പണിതപ്പോള്‍ ഒരു അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല എന്നും ആ പ്രശ്‌നം അവരുടെ കയ്യില്‍ നിന്ന് പോയി എന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രാണ പാര്‍ട്ടിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ച കോണ്‍ഗ്രസിനെയും പ്രധാനമന്ത്രി വിമര്‍ശിച്ചു.
അതേസമയം പ്രതിപക്ഷ നേതാക്കളെ ഇഡി വേട്ടായാടുന്നു എന്ന ആരോപണവും അദ്ദേഹം തള്ളിക്കളഞ്ഞു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത ഏറ്റവും കൂടുതല്‍ കേസുകള്‍ രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെയാണെന്നും അദ്ദേഹം പറഞ്ഞു. സത്യസന്ധനായ വ്യക്തിക്ക് ഭയപ്പെടേണ്ട കാര്യമില്ലെന്നും എന്നാല്‍ അഴിമതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പാപഭയം ഉണ്ടെന്നും മോദി പറഞ്ഞു.
സനാതന ധര്‍മ്മ വിവാദത്തിലും അദ്ദേഹം പ്രതികരിച്ചു. സനാതന ധര്‍മ്മത്തോടുള്ള കോണ്‍ഗ്രസിന്റെ രാഷ്ട്രീയം അപൂര്‍ണ്ണമായി തുടരുകയാണ് എന്നും അദ്ദേഹം പറഞ്ഞു. 'ഭരണഘടനാ അസംബ്ലിയില്‍ ഇരിക്കുമ്പോള്‍, അവരില്‍ ഭൂരിഭാഗവും ഗാന്ധിയന്‍മാരായിരുന്നു, അവരില്‍ ഭൂരിഭാഗവും കോണ്‍ഗ്രസുമായി ബന്ധമുള്ളവരായിരുന്നു. ആ ഭരണഘടനയില്‍ സനാതനവും ഭാഗമായിരുന്നു,' മോദി പറഞ്ഞു.
ഡിഎംകെയ്ക്കെതിരെ കടുത്ത രോഷമുണ്ടെന്നും ജനങ്ങള്‍ ഇപ്പോള്‍ ബിജെപിയിലേക്ക് നീങ്ങുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിജെപി അഞ്ച് തലമുറകളായി ദക്ഷിണേന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ തുടര്‍ച്ചയായ പ്രവര്‍ത്തനം നടക്കുന്നു. കോണ്‍ഗ്രസില്‍ ആളുകള്‍ നിരാശരായപ്പോള്‍ അവര്‍ പ്രാദേശിക പാര്‍ട്ടികളിലേക്ക് നീങ്ങി. ഇപ്പോള്‍ ആളുകള്‍ ഇതില്‍ നിരാശരാണ്.
ഈ സാഹചര്യത്തില്‍ അവര്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരിന്റെ മാതൃക കണ്ടു. ഡിഎംകെയ്ക്കെതിരെയുള്ള രോഷം ഇപ്പോള്‍ ബിജെപിയിലേക്ക് നല്ല രീതിയില്‍ നീങ്ങാന്‍ ആളുകളെ പ്രേരിപ്പിച്ചിരിക്കുന്നു എനന്നും പ്രധാനമന്ത്രി പറഞ്ഞു. തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ.അണ്ണാമലൈയെ പ്രശംസിച്ച പ്രധാനമന്ത്രി അദ്ദേഹം വളരെ നല്ല നേതാവാണെന്നും ചൂണ്ടിക്കാട്ടി.
അടുത്ത 25 വര്‍ഷത്തേക്ക് ഇന്ത്യയുടെ ഭാവി മെനയുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം സ്വീകരിച്ചിട്ടുണ്ടെന്നും മോദി പറഞ്ഞു. 2047-ലെ വികസിത് ഭാരത് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുകയാണെന്നും, അധികാരത്തില്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍ അടുത്ത ടേമില്‍ തന്റെ ആദ്യത്തെ 100 ദിവസത്തെ കര്‍മദിന പരിപാടി പോലും നിശ്ചയിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി വെളിപ്പെടുത്തി.












Click it and Unblock the Notifications