ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക മത്സരിക്കുക കൊപ്പാലിൽ നിന്ന്? രഹസ്യ സർവ്വേ നടത്തി നേതൃത്വം, സാധ്യത ഇങ്ങനെ
ഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി കർണാടകത്തിൽ നിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹം ശക്തം. കർണാടകത്തിലെ കൊപ്പാലിൽ നിന്ന് പ്രിയങ്കയെ പരിഗണിക്കുന്നതെന്നാണ് സൂചന. സാഹചര്യം അറിയാനായി മണ്ഡലത്തിൽ പ്രാദേശിക നേതൃത്വത്തെ അറിയിക്കാതെ എ ഐ സി സി നേതൃത്വം പ്രത്യേക സർവ്വേ പൂർത്തിയാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ബി ജെ പിയിൽ നിന്നുള്ള കാരാടി സംഗണ്ണയാണ് കൊപ്പാലിൽ നിന്നുള്ള നിലവിലെ എം പി. ഭരണവിരുദ്ധ വികാരം ശക്തമായ മണ്ഡലത്തിൽ സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികൾ തങ്ങൾക്ക് ഗുണം ചെയ്യുമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അതേസമയം മണ്ഡലത്തിൽ പ്രിയങ്കയെ പരിഗണിക്കുന്നത് സംബന്ധിച്ച് അറിവില്ലെന്നാണ് പ്രാദേശിക നേതൃത്വം പറയുന്നത്. എന്നാൽ പ്രിയങ്ക മത്സരിക്കാൻ എത്തിയാൽ അവരുടെ വിജയം ഉറപ്പാക്കുമെന്ന് നേതാക്കൾ പ്രതികരിച്ചു. പ്രിയങ്ക ഗാന്ധി മത്സരിക്കാനെത്തുന്നത് കോൺഗ്രസിന് വലിയ ഊർജം നൽകുമെന്നും നേതാക്കൾ പറയുന്നു.

കൊപ്പാൽ കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ്. മാത്രമല്ല കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ എട്ടിൽ ആറ് മണ്ഡലങ്ങളിലും വിജയിക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും ശക്തമായ സ്വാധീനമുള്ള മണ്ഡലമാണ് ഇത്. അതുകൊണ്ട് തന്നെ പ്രിയങ്ക ഗാന്ധിയെ സംബന്ധിച്ച് മണ്ഡലം സുരക്ഷിതമാണെന്നാണ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.
മുന്‍പ് 1991 ൽ ബെല്ലാരിയിൽ നിന്ന് സോണിയ ഗാന്ധി മത്സരിച്ചിരുന്നു. അന്ന് സുഷമ എം സ്വരാജിനെ പരാജയപ്പെടുത്തി മണ്ഡലത്തിൽ മികച്ച വിജയം നേടാൻ സോണിയയ്ക്ക് സാധിച്ചു. 1978 ൽ ചിക്കമംഗളൂരുവിൽ നിന്ന് മുൻ പ്രധാമന്ത്രി ഇന്ദിര ഗാന്ധിയും മത്സരിച്ചിട്ടുണ്ട്. ദേശീയ രാഷ്ട്രീയത്തിൽ അവരുടെ തിരിച്ചുവരവിന് കളമൊരുക്കിയ തിരഞ്ഞെടുപ്പായിരുന്നു ഇത്. അതുകൊണ്ട് തന്നെ പ്രിയങ്കയ്ക്കും കർണാടക മികച്ച തുടക്കമാകുമെന്ന് നേതാക്കൾ പറയുന്നു. അതിനിടെ തെലങ്കാനയിൽ നിന്നും പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാൽ ഇത്തരം ചർച്ചകളോടൊന്നും ദേശീയ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
പ്രിയങ്കയെ തിരഞ്ഞെടുപ്പ് കളത്തിലേക്ക് ഇറക്കുകയാണെങ്കിൽ തന്നെ ഏറ്റവും സുരക്ഷിതമായ മണ്ഡലമായിരിക്കും കോൺഗ്രസ് അവർക്കായി പരിഗണിച്ചേക്കുക. സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിൽ നിന്നും സോണിയയെ പരിഗണിക്കാനായിരിക്കും സാധ്യത കൂടുതലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന സോണിയ വീണ്ടും റായ്ബറേലിയയിൽ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തലുകൾ












Click it and Unblock the Notifications