കമല്‍നാഥിന് പൂട്ടിട്ട് സിന്ധ്യ, പ്രതികാരം തുടങ്ങി, ആ തീരുമാനം റദ്ദാക്കി, അഴിമതിക്കറ, വീഴ്ച്ച!!
ഭോപ്പാല്‍: മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെതിരെ പ്രതികാര നടപടികള്‍ക്ക് ഒരുങ്ങി ജ്യോതിരാദിത്യ സിന്ധ്യ. ഉപതിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിനെ താറടിച്ച് കാണിക്കാനാണ് ശ്രമം. നിരവധി പദ്ധതികളാണ് റദ്ദാക്കാന്‍ സിന്ധ്യ തയ്യാറെടുക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സ്മാര്‍ട്ട് ഫോണ്‍ പദ്ധതിയാണ് സിന്ധ്യയുടെ കളിയില്‍ ഇപ്പോള്‍ പൊളിഞ്ഞത്. കമല്‍നാഥ് തന്റെ മണ്ഡലത്തില്‍ കയറി കളിക്കുന്നതിന് ശക്തമായ തിരിച്ചടി കൂടിയാണിത്. അഴിമതി വന്‍ ആരോപണങ്ങളും ഇതിന് പിന്നാലെ ഉയര്‍ന്നിട്ടുണ്ട്. സിന്ധ്യക്കൊപ്പം എല്ലാ കളികള്‍ക്കും ശിവരാജ് സിംഗ് ചൗഹാന്‍ എത്തിയതും അദ്ദേഹത്തെ ശക്തിപ്പെടുത്തിയിരിക്കുകയാണ്.

സിന്ധ്യയുടെ പ്രതികാരം
സിന്ധ്യ കൊറോണയ്ക്കിടയിലും രൂക്ഷമായിട്ടാണ് കമല്‍നാഥിനെ ആക്രമിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായിരുന്നു അങ്കണവാടി തൊഴിലാളികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ വാങ്ങാനുള്ള തീരുമാനം. 70000 സ്മാര്‍ട്ട് ഫോണുകളാണ് വാങ്ങാനുള്ള ടെന്‍ഡറും വിളിച്ചിരുന്നു. എന്നാല്‍ സിന്ധ്യയുടെ ഇടപെടലിലൂടെ ഈ പദ്ധതി ശിവരാജ് സിംഗ് ചൗഹാന്‍ പിന്‍വലിച്ചിരിക്കുകയാണ്. ഇതിലൂടെ കോണ്‍ഗ്രസിന് തൊഴിലാളികള്‍ക്കിടയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് നേട്ടം പൊളിക്കാനാണ് സിന്ധ്യ ലക്ഷ്യമിട്ടത്.

കോണ്‍ഗ്രസിന് എട്ടിന്റെ പണി
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്വാളിയോറില്‍ സിന്ധ്യയെ വീഴ്ത്തുമെന്ന് വെല്ലുവിളിച്ചിരുന്നു. വീടുകളില്‍ കയറി ചെറിയ തോതില്‍ പ്രചാരണവും തുടങ്ങിയിരുന്നു. ഇത് സിന്ധ്യയെ ചൊടിപ്പിച്ചിരുന്നു. ഇവര്‍ തനിക്കെതിരെ അപവാദ പ്രചാരണം നടത്തുന്ന സാഹചര്യത്തില്‍ രാഷ്ട്രീയമായി തന്നെ ഇതിനെ നേരിടാനാണ് സിന്ധ്യ തീരുമാനിച്ചത്. കമല്‍നാഥ് സര്‍ക്കാരിന്റെ രണ്ടാമത്തെ വലിയ പദ്ധതിയാണ് സിന്ധ്യയുടെ ഇടപെടലിലൂടെ റദ്ദാക്കിയത്. കോണ്‍ഗ്രസിന് ഇത് വലിയ ക്ഷീണമാണ്.

അവര്‍ കളത്തിലിറങ്ങി
സിന്ധ്യയ്‌ക്കൊപ്പം കൂറുമാറിയ നേതാക്കളും ഒരേസമയം കളത്തിലുണ്ട്. കമല്‍നാഥ് സര്‍ക്കാരില്‍ വനിതാ-ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന ഇമര്‍ത്തി ദേവിയാണ് ഈ പദ്ധതി പൊളിക്കുന്നതിന് നേതൃത്വം നല്‍കിയത്. സിന്ധ്യയുടെ നിര്‍ദേശപ്രകാരമായിരുന്നു. ഈ തീരുമാനം. സ്മാര്‍ട്ട് ഫോണ്‍ പദ്ധതിയില്‍ വന്‍ അഴിമതിയാണ് ഇവര്‍ ആരോപിക്കുന്നത്. സര്‍ക്കാര്‍ വീഴുന്നതിന്റെ തൊട്ടുമുമ്പ് തട്ടിക്കൂട്ടിയ പദ്ധതിയാണ് ഇതെന്നും, കരിമ്പട്ടികയിലുള്ള കമ്പനിക്കാണ് ടെണ്ടര്‍ നല്‍കിയതെന്നും ഇവര്‍ ആരോപിക്കുന്നു. എന്‍എസ് ഇന്‍ഫ്രയുടെ പേരും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

കോണ്‍ഗ്രസ് പറയുന്നത്
ഇമര്‍തി ദേവിയും സിന്ധ്യയും ചേര്‍ന്ന് വ്യാജ പ്രചാരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. ഒരടിസ്ഥാനവും ഈ ആരോപണത്തില്‍ ഇല്ലെന്നും കോണ്‍ഗ്രസ് പറയുന്നു. നേരത്തെ ഈ പദ്ധതി ചൗഹാന്‍ വന്നതോടെ നിലച്ച മട്ടിലായിരുന്നു. ഇമര്‍ത്തി ദേവി മന്ത്രാലയത്തിനും മുഖ്യമന്ത്രിക്കും കത്തയിച്ചിരുന്നു. ഒരു ഫോണിന് 7950 രൂപയാണ്. എന്നാല്‍ കമല്‍നാഥ് ഉദ്യോഗസ്ഥരിലും വകുപ്പുകളിലും സമ്മര്‍ദം ചെലുത്തി വന്‍തുകയ്ക്കാണ് സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങാന്‍ തീരുമാനിച്ചതെന്നും ഇമര്‍ത്തി ദേവി പറയുന്നു. എത്രയോ നിലവാരത്തിലുള്ള ഫോണുകള്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കാനുണ്ടെന്നും ഇമര്‍ത്തി ദേവി പറഞ്ഞു.

ഇത് രണ്ടാം നീക്കം
കോണ്‍ഗ്രസിനെ തകര്‍ക്കാനായുള്ള സിന്ധ്യയുടെ രണ്ടാമത്തെ പ്രതികാര നടപടിയാണ് ഇത്. നേരത്തെ ഷിയോപൂര്‍ തഹസില്‍ പട്വാരി ദിവാന്‍ സിംഗ് ബജോരിയയെയും സിന്ധ്യ സസ്‌പെന്‍ഡ് ചെയ്യിച്ചിരുന്നു. തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ മോശം പ്രചാരണം നടത്തിയതിനായിരുന്നു ഈ പണി. കോണ്‍ഗ്രസിന്റെ അടുപ്പക്കാരനായിരുന്നു ബജോരിയ. മഹാരാജ എപ്പോഴും ജനങ്ങളെ നിരാശപ്പെടുത്തും. ജനങ്ങള്‍ അദ്ദേഹത്തിന് മുന്നില്‍ ഓച്ഛാനിച്ച് നില്‍ക്കണമെന്നാണ് സിന്ധ്യ ആഗ്രഹിക്കുന്നത്. ജനസേവനം എന്ന അദ്ദേഹത്തിന്റെ ആഗ്രഹം ആര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പരിഹസിച്ചിരുന്നു. ഇത് സിന്ധ്യയെ ചൊടിപ്പിച്ചിരുന്നു.

കമല്‍നാഥിന് പണി
കമല്‍നാഥ് സര്‍ക്കാരിന്റെ കര്‍ഷക വായ്പാ പദ്ധതിയും ശിവരാജ് സിംഗ് ചൗഹാന്‍ റദ്ദാക്കുകയാണ്. ഇത് കൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് ബിജെപി. പകരം താങ്ങുവില അടക്കം വര്‍ധിപ്പിച്ച് കര്‍ഷകരിലേക്ക് നേരിട്ടുള്ള ധനസഹായം എത്തിക്കാമെന്ന വാഗ്ദാനമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഉപതിരഞ്ഞെടുപ്പില്‍ കര്‍ഷക വായ്പ എഴുതി തള്ളുന്ന കാര്യം ഒരിക്കലും ചര്‍ച്ചയാവരുതെന്നാണ് ശിവരാജ് സിംഗ് ചൗഹാന്‍ നിര്‍ദേശം. ഈ പദ്ധതിയില്‍ അഴിമതി ഉണ്ടായിരുന്നുവെന്ന് തുറന്നുകാണിക്കണമെന്നും നിര്‍ദേശമുണ്ട്.

അവസാനിക്കാതെ നടപടി
കമല്‍നാഥ് സര്‍ക്കാരിനെതിരെയുള്ള നടപടി അവസാനിച്ചിട്ടില്ല. വായ്പാ സര്‍ട്ടിഫിക്കറ്റ് ലഭിക്കുകയും, എന്നാല്‍ വായ്പ എഴുതി തള്ളുകയും ചെയ്യാത്ത കര്‍ഷകര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കേസ് നല്‍കണമെന്നാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രധാനമായും കമല്‍നാഥിനും രാഹുല്‍ ഗാന്ധിക്കുമെതിരെയാണ് കേസ് കൊടുക്കേണ്ടതെന്നും നിര്‍ദേശമുണ്ട്. രണ്ട് ലക്ഷം വരെയുള്ള വായ്പകള്‍ പത്ത് ദിവസത്തിനുള്ളില്‍ എഴുതി തള്ളുമെന്നായിരുന്നു പ്രഖ്യാപനം. ഇത്തരം വായ്പകള്‍ എഴുതി തള്ളിയോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് കാര്‍ഷിക മന്ത്രി കമല്‍ പട്ടേല്‍ പറഞ്ഞു. വെറും സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് നല്‍കിയതെന്നും പട്ടേല്‍ പറഞ്ഞു.












Click it and Unblock the Notifications