മഹാരാഷ്ട്രയിൽ ബിജെപി വിയർക്കുമോ? മഹായുതിക്ക് ഭീഷണിയായി 36 വിമതർ, നെഞ്ചിടിപ്പ്
മുംബൈ: ഹരിയാനയിൽ ഭരണം പിടിക്കാമെന്ന കോൺഗ്രസ് മോഹത്തിന് പണികൊടുത്തത് വിമതർ കൂടിയായിരുന്നു. പാർട്ടിയിലെ കരുത്തർ വിമതരായി നേതൃത്വത്തെ വെല്ലുവിളിച്ച് മത്സരത്തിനിറങ്ങിയപ്പോൾ ദുർബലരെ എതിരെ നിർത്തി ബി ജെ പി സാഹചര്യം കൃത്യമായി വിനിയോഗിച്ചു, ഫലമോ കൂറ്റൻ ഭൂരിപക്ഷത്തിൽ ബി ജെ പിക്ക് മൂന്നാമതും ഭരണത്തുടർച്ച.
എന്നാൽ ഇതേ തന്ത്രം മഹാരാഷ്ട്രയിൽ ബി ജെ പിയെ തിരിച്ചടിക്കുമോയെന്നാണ് ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നത്. ഒന്നും രണ്ടുമല്ല, 36 വിമതരാണ് ബി ജെ പി നയിക്കുന്ന മഹായുതി സഖ്യത്തിന് വെല്ലുവിളി തീർക്കുന്നത്. ഇതിൽ തന്നെ പ്രധാന ഭീഷണി നേരിടുന്നത് ബി ജെ പി തന്നെ, 19 പേർ. അതേസമയം ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേനയ്ക്കെതിരെ മത്സരിക്കുന്നത് 16 വിമതരാണ്. അജിത് പവാറിന്റെ എൻ സി പിക്കെതിരെ ഒരാളും.

ഇതിൽ ഷിൻഡെ ക്യാമ്പ് വിട്ടവർ ബി ജെ പിക്കെതിരെ 9 മണ്ഡലങ്ങളിൽ മത്സരിക്കുന്നുണ്ട്. നവി മുംബൈയിലെ ഐറോളി, ജൽഗാവ് ജില്ലയിലെ പച്ചോര, താനെ ജില്ലയിലെ ബേലാപൂർ തുടങ്ങിയ സീറ്റുകളിൽ നിന്നാണ് മത്സരം. 10 ബി ജെ പി നേതാക്കൾ മത്സരിക്കുന്നത് ശിവസേനയ്ക്കെതിരെയാണ്. 9 സീറ്റുകളിൽ എൻ സി പിക്കെതിരേയും. ഏക എൻ സി പി വിമതൻ നാസിക് ജില്ലയിലെ നന്ദ്ഗാവിൽ നിന്ന് ശിവസേനയ്ക്കെതിരെയാണ് മത്സരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചോൾ മുതൽ തന്നെ ബിജെപിയിൽ പൊട്ടിത്തെറികൾ ഉടലെടുത്തിരുന്നു. സീറ്റ് ആവശ്യപ്പെട്ട് പല മുതിർന്ന നേതാക്കളും രംഗത്തെത്തിയെങ്കിലും സഖ്യധാരണയുടെ അടിസ്ഥാനത്തിൽ സീറ്റ് നൽകാനാകില്ലെന്ന ശക്തമായ നിലപാടാണ് ബി ജെ പി ഇവരോട് സ്വീകരിച്ചത്. പ്രശ്നം പരിഹരിക്കാൻ അമിത് ഷാ ഉൾപ്പെടെ സംസ്ഥാന ബി ജെ പിക്ക് നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് നേതൃത്വം അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും നേതാക്കൾ വഴങ്ങിയില്ല.
അതേസമയം മറുവശത്ത് മഹാ വികാസ് അഘാടി സഖ്യത്തിനും വിമത ഭീഷണിയുണ്ട്. വെല്ലുവിളി തീർക്കുന്നത് 14 പേരാണ്. 10 പേർ കോൺഗ്രസിനും ബാക്കിയുള്ളവർ ഉദ്ധവ് താക്കറെ വിഭാഗത്തിൽ നിന്നുള്ളവരും. കുർള, സൗത്ത് സോലാപൂർ, പരന്ദ, സംഗോള, പണ്ഡർപൂർ തുടങ്ങിയ മണ്ഡലങ്ങളിൽ നിന്നാണ് ഇവർ മത്സരിക്കുന്നത്. അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ തള്ളി നേതാക്കൾ നാമനിർദേശപത്രിക സമർപ്പിച്ച് കഴിഞ്ഞു.
നവംബർ 20 നാണ് മഹാരാഷ്ട്രയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. 23 നാണ് ഫലം വരുന്നത്. 288 സീറ്റുകളാണ് സംസ്ഥാനത്ത് ഉള്ളത്. മഹായുതി സഖ്യത്തിൽ ബി ജെ പി 148 മണ്ഡലങ്ങളിലാണ് മത്സരിക്കുന്നത്. ഏക്നാഥ് ഷിൻഡെയുടെ ശിവസേന 80 സീറ്റുകളിലും അജിത് പവാറിന്റെ എൻസിപി 53 സീറ്റുകളിലും മത്സരിക്കുന്നു. മഹാവികാസ് അഘാഡി സഖ്യത്തിൽ കോൺഗ്രസ് 103 സീറ്റിലും ഉദ്ധവ് താക്കറെയുടെ ശിവസേന 89 സീറ്റിലും എൻസിപി 87 സീറ്റിലുമാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications