രണ്ട് ലക്ഷം വരെയുള്ള കാർഷിക വായ്പ എഴുതിത്തള്ളും: പ്രഖ്യാപനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി
മുംബൈ: കാർഷിക കടം എഴുതിത്തള്ളുന്നത് സംബന്ധിച്ച് നിർണായക പ്രഖ്യാപനവുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്ഥാനത്തെ കർഷകരുടെ രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ സർക്കാർ എഴുതിത്തള്ളുമെന്നാണ് പ്രഖ്യാപനം. നിയമസഭയുടെ ശീതകാല സമ്മേളനത്തിന്റെ അവസാന ദിവസത്തിലാണ് പ്രഖ്യാപനം.
"2019 സെപ്തംബർ 30 വരെയുള്ള രണ്ട് ലക്ഷം വരെയുള്ള കാർഷിക വായ്പകൾ എന്റെ സർക്കാർ എഴുത്തിത്തള്ളും. മഹാത്മാ ജ്യോതിറാവു ഫൂലെ വായ്പാ പദ്ധതി എന്ന പേരിലാണ് ഇത് അറിയപ്പെടുക. സമയത്തിന് വായ്പ തിരിച്ചടച്ചവർക്കും ഈ പ്രത്യേക പദ്ധതിയിൽ ഓഫറുകൾ ലഭിക്കും" ഉദ്ധവ് താക്കറെ പറയുന്നു. മഹാരാഷ്ട്രയിൽ ഒരു മാസം നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ശേഷം അധികാരത്തിലെത്തിയ ശിവസേന- കോൺഗ്രസ്- എൻസിപി സർക്കാരാണ് കാലാവസ്ഥാ വ്യതിയാനം മൂലം കടക്കെണിയിലായ കർഷകരുടെ വായ്പകൾ എഴുതിത്തള്ളുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുന്നത്. വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ടുള്ള കുടുതൽ വിവരങ്ങൾ മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിടുമെന്ന് ധനകാര്യന്ത്രി ജയന്ത് പാട്ടീൽ ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ കാർഷിക വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് സർക്കാർ മുന്നോട്ടുവെച്ച മുഴുവൻ വാഗ്ധാനങ്ങളും പൂർത്തീകരിച്ചില്ലെന്നാണ് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫട്നാവിസ് ആരോപിക്കുന്നത്. കാലം തെറ്റിപ്പെയ്ത മഴയിൽ വിളനാശം നേരിട്ട കർഷകർക്ക് ഹെക്ടറിന് 25,000 രൂപ വീതം നൽകാമെന്ന വാഗ്ധാനം പൂർത്തിയാക്കുന്നതിൽ ശിവസേന നയിക്കുന്ന സർക്കാർ പരാജയപ്പെട്ടുവെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. മുഖ്യമന്ത്രിയാവുന്നതിന് മുമ്പ് ഉദ്ധവ് താക്കറെ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നതെന്നും അദ്ദേഹം ഓർമിപ്പിക്കുന്നു. പ്രതിഷേധിച്ച് ദേവേന്ദ്ര ഫട്നാവിസും ബിജെപി എംഎൽഎമാരും കർണാടക നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.












Click it and Unblock the Notifications