മഹാരാഷ്ട്രയിൽ വൻ ട്വിസ്റ്റ്, അജിത് പവാർ ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു
ദില്ലി: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് എൻസിപി നേതാവ് അജിത് പവാര്‍ രാജി വെച്ചു. എൻസിപി അധ്യക്ഷൻ ശരദ് പവാർ ഫോണിൽ വിളിച്ച് സംസാരിച്ചതിന് പിന്നാലെയാണ് അജിത് പവാറിന്റെ രാജി എന്നാണ് സൂചന. പവാർ കുടുംബത്തിൽ നിന്നുളള കടുത്ത സമ്മർദ്ദവും അജിത് പവാറിന്റെ രാജിക്ക് പിന്നിലുണ്ട്.
സർക്കാരിന് ഭൂരിപക്ഷം ഉറപ്പിക്കാനാവില്ല എന്ന സാഹചര്യത്തിൽ ദേവേന്ദ്ര ഫഡ്നാവിസ് തന്നെ അജിത് പവാറിനോട് രാജി ആവശ്യപ്പെട്ടു എന്നും റിപ്പോർട്ടുകൾ പുറത്ത് വരുന്നു. വിശ്വാസ വോട്ടെടുപ്പിലേക്ക് കടക്കാതെ ഫഡ്നാവിസും രാജി പ്രഖ്യാപിച്ചേക്കും. മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് വൻ വഴിത്തിരിവുണ്ടായിരിക്കുന്നത്.
അപ്രതീക്ഷിത നീക്കം
ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് അപ്രതീക്ഷിതമായി അജിത് പവാര്‍ ബിജെപി സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനായുളള അന്തിമ ചര്‍ച്ചകള്‍ നടത്തുന്നതിനിടെയായിരുന്നു എല്ലാവരേയും ഞെട്ടിച്ച് കൊണ്ടുളള അജിത് പവാറിന്റെ നീക്കം.
ബിജെപി അവകാശപ്പെട്ടത്
ജലസേചന അഴിമതി അടക്കമുളള കേസുകളെ മുന്നില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തിയാണ് അജിത് പവാറിനെ രായ്ക്ക് രാമായനം ബിജെപി മറുകണ്ടം ചാടിച്ചത് എന്നാണ് ശിവസേന അടക്കം ആരോപിച്ചത്. അജിത് പവാറിനൊപ്പം എന്‍സിപിയുടെ മുഴുവന്‍ എംഎല്‍എമാരും ഉണ്ടെന്ന് ബിജെപി അന്ന് അവകാശപ്പെട്ടിരുന്നു.
രണ്ട് എംഎൽഎമാർ മാത്രം
എന്നാല്‍ അജിത് പവാറിനൊപ്പം രാജ്ഭവനില്‍ സത്യപ്രതിജ്ഞയ്ക്ക് പോയ എന്‍സിപി എംഎല്‍എമാര്‍ ശരദ് പവാര്‍ ക്യാമ്പിലേക്ക് തന്നെ തിരിച്ച് വന്നു. തങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ് അജിത് പവാര്‍ ഒപ്പം കൂട്ടിയതെന്ന് എംഎല്‍എമാര്‍ വെളിപ്പെടുത്തി. രണ്ട് എംഎല്‍എമാര്‍ മാത്രമാണ് ഒടുവില്‍ അജിത് പവാറിനൊപ്പം ഉണ്ടായിരുന്നത്.
അനുനയത്തിന് ചർച്ചകൾ
അജിത് പവാറിനെ തിരികെ എത്തിക്കാന്‍ പവാര്‍ കുടുംബവും എന്‍സിപി നേതൃത്വവും വന്‍ ചരട് വലികള്‍ നടത്തിയിരുന്നു. ചഗന്‍ ഭുജ്പലും ജയന്ത് പാട്ടീലും അടക്കമുളള എന്‍സിപിയുടെ മുതിര്‍ന്ന നേതാക്കള്‍ നിരന്തരം അജിത് പവാറുമായി ചര്‍ച്ചകള്‍ നടത്തി. പവാര്‍ കുടുംബത്തിലെ അംഗങ്ങളും എന്‍സിപിയിലേക്ക് തിരികെ വരാന്‍ അജിത് പവാറിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി.
ശരദ് പവാർ നേരിട്ട് ഇടപെട്ടു
ഒടുവില്‍ സുപ്രീം കോടതി വിധിക്ക് പിന്നാലെ ശരദ് പവാര്‍ തന്നെ നേരിട്ട് അജിത് പവാറിനെ ഫോണില്‍ വിളിച്ച് സംസാരിച്ചു. ഇതോടെയാണ് അജിത് പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനം രാജി വെക്കാന്‍ തയ്യാറായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍സിപിയില്‍ ശരദ് പവാറിന് ശേഷം രണ്ടാമനായി കണക്കാക്കപ്പെടുന്ന അജിത് പവാറിനൊപ്പം നില്‍ക്കാന്‍ എംഎല്‍എമാര്‍ തയ്യാറാവാതിരുന്നതാണ് ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായിരിക്കുന്നത്.
'ഞാനാണ് എൻസിപി'
താനാണ് എന്‍സിപി എന്നാണ് അജിത് പവാര്‍ കഴിഞ്ഞ ദിവസം വിശ്വാസ വോട്ടെടുപ്പമായി ബന്ധപ്പെട്ട കേസിന്റെ വാദത്തിനിടെ സുപ്രീം കോടതിയില്‍ പറഞ്ഞത്. എന്‍സിപിയുടെ നിയമസഭാ കക്ഷി നേതാവ് അജിത് പവാര്‍ തന്നെയാണ് എന്നും വിശ്വാസ വോട്ടെടുപ്പില്‍ അദ്ദേഹം എന്‍സിപി എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കുമെന്ന് ബിജെപിയും വ്യക്തമാക്കി.
നിയമസഭാ കക്ഷി നേതാവല്ല
എന്നാല്‍ ബിജെപി പക്ഷത്തേക്ക് കൂറുമാറിയതിന് പിന്നാലെ അജിത് പവാറിനെ എന്‍സിപി നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു. പകരം ജയന്ത് പാട്ടീലിനെ ആ സ്ഥാനത്ത് നിയോഗിക്കുകയും ചെയ്തു. എന്‍സിപിയുടേയും ശിവസേനയുടേയും കോണ്‍ഗ്രസിന്റെയും എംഎല്‍എമാരെ സ്വാധീനിക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങളൊന്നും ഫലം കണ്ടിരുന്നില്ല.
തിരിച്ചടിയായത് കോടതി വിധി
ഇതോടെ നിയമസഭയില്‍ ബുധനാഴ്ച ഭൂരിപക്ഷം തെളിയിക്കാന്‍ ഫട്‌നാവിസിന് സാധിക്കില്ല എന്ന് ഉറപ്പായി. ഗവര്‍ണര്‍ 14 ദിവസം ബിജെപി സര്‍ക്കാരിന് അനുവദിച്ചിരുന്നുവെങ്കിലും സുപ്രീം കോടതി ആ തീരുമാനം തളളിക്കളയുകയായിരുന്നു. ബുധനാഴ്ച രാവിലെ സര്‍ക്കാരിന്റെ പരിപാടികളില്‍ നിന്ന് അജിത് പവാര്‍ വിട്ട് നിന്നതോടെ തന്നെ കാര്യങ്ങള്‍ ബിജെപിക്ക് പ്രതികൂലമാവുകയാണ് എന്ന് വിലയിരുത്തപ്പെട്ടിരുന്നു.