കൊവിഡ് വ്യാപനം രൂക്ഷം: കർശന നിയന്ത്രണവുമായി മഹാരാഷ്ട്ര, മാർഗ്ഗനിർദേശങ്ങൾ പുറത്ത്
കൊവിഡ് വ്യാപനം രൂക്ഷം: കർശന നിയന്ത്രണവുമായി മഹാരാഷ്ട്ര, മാർഗ്ഗനിർദേശങ്ങൾ പുറത്ത്
മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ലോക്ക്ഡൌൺ പ്രഖ്യാപിച്ച് മഹാരാഷ്ട്ര. ലോക്ക്ഡൗൺ വ്യാഴാഴ്ച രാത്രി എട്ടുമുതൽ പ്രാബല്യത്തിൽ വരും, മെയ് ഒന്നിന് രാവിലെ 7 മണി വരെയാണ് പ്രാബല്യത്തിലുണ്ടായിരിക്കുകയെന്നും മുഖ്യമന്ത്രി ഉദവ് താക്കറെ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. പ്രത്യേക മാർഗ്ഗനിർദേശങ്ങളും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്. അവശ്യ സേവനങ്ങൾ, മെഡിക്കൽ ആവശ്യങ്ങൾ, പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവയല്ലാതെ പൊതു - സ്വകാര്യ ഗതാഗതത്തിന് ഒരുതരത്തിലും യാത്രാനുമതി നൽകില്ല. വിവാഹ ചടങ്ങുകളിലെ അതിഥികളുടെ എണ്ണം 25 ആയി പരിമിതപ്പെടുത്തിയിട്ടുണ്ട്.
എറണാകുളത്ത് കണ്ടെയ്ൻമെന്റ് സോണുകളിൽ കർശന നിയന്ത്രണം: നിർദേശം പുറത്തിറക്കി ജില്ലാ കളക്ടർ
സർക്കാർ ഓഫീസുകളിൽ 15 ശതമാനം ഉദ്യോഗസ്ഥരെ മാത്രം ജോലി ചെയ്യാൻ അനുവദിക്കാൻ സർക്കാർ, സ്വകാര്യ ഓഫീസുകളോട് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അവശ്യ സേവനങ്ങൾ നൽകുന്നതും അല്ലെങ്കിൽ ഒഴിച്ചുകൂടാനാവാത്ത വിഭാഗങ്ങളിലുള്ള സ്വകാര്യ ഓഫീസുകൾക്ക് മാത്രമേ ലോക്ക്ഡൌൺ കാലയളവിൽ പ്രവർത്തിക്കാൻ കഴിയൂ എന്നും മാർഗ്ഗനിർദേശത്തിൽ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 67,468 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 568 പേർ കൊവിഡ് ബാധിച്ച് മരണമടയുകയും ചെയ്തിട്ടുണ്ട്. എക്കാലത്തെയും ഉയർന്ന കണക്കുകളാണിത്. 10,852 കേസുകളും 35 മരണങ്ങളും റിപ്പോർട്ട് ചെയ്ത പുണെയാണ് മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ ബാധിച്ച നഗരം. അതേ സമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മുംബൈയിൽ 7,684 കേസുകളും 62 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നാഗ്പൂരിൽ 7,555 കേസുകളും 41 മരണങ്ങളും റിപ്പോർട്ട് ചെയ്തുിട്ടുണ്ട്. ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തതിന് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് കേസുകൽ കുത്തനെ ഉയരുന്നതിനിടെയാണ് നിയന്ത്രണങ്ങൾ. രോഗവ്യാപനം വർധിച്ചതോടെ സംസ്ഥാനത്തെ ഐസിയുകളും ആശുപത്രികളും രോഗികളെക്കൊണ്ട് നിറഞ്ഞിട്ടുണ്ട്. പലയിടങ്ങളിലും വേണ്ടത്ര ചികിത്സാ സൌകര്യങ്ങളുമില്ല. അതേ സമയം സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 81.15% ആണ്.