അജിത് പവാറിനെ കാണാതായ 4 മണിക്കൂർ നിർണായകം, ശിവസേനാ യോഗത്തിനും സത്യപ്രതിജ്ഞയ്ക്കും ഇടയിൽ സംഭവിച്ചത്
മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നടത്തിയ അപ്രതീക്ഷിത നീക്കത്തിൽ ഞെട്ടിയിരിക്കുകയാണ് നേതാക്കൾ. മഹാരാഷ്ട്രയെ ഇനി ഉദ്ധവ് നയിക്കും എന്ന തലക്കെട്ടോടെയാണ് ഇന്ന് മിക്ക ദിനപ്പത്രങ്ങളും പുറത്തിറങ്ങിയത്. എന്നാൽ ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു എന്ന വാർത്തയാണ് എല്ലാവരേയും കാത്തിരുന്നത്. എൻസിപി- കോൺഗ്രസ്- ശിവസേന ത്രികക്ഷി സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നായിരുന്നു എല്ലാവരുടെയും പ്രതീക്ഷ.
വെള്ളിയാഴ്ച വൈകിട്ട് നടന്ന എൻസിപി- കോൺഗ്രസ്-ശിവസേന യോഗത്തിൽ വരെ പങ്കെടുത്ത അജിത് പവാറിന്റെ മനം മാറ്റത്തിന് പിന്നിലെ കാരണം തേടുകയാണ് നേതാക്കൾ. ജാർഖണ്ഡിൽ നിന്നും മടങ്ങിയെത്തിയ അമിത് ഷായുടെ സുപ്രധാന ഇടപെടലുകളാണ് മഹാരാഷ്ട്രയിൽ ബിജെപിയെ അധികാരത്തിൽ എത്തിച്ചത്. പവാർ കുടുംബത്തിലെ അധികാര വടംവലി ബിജെപിയുടെ ജോലി എളുപ്പമാക്കി. നിർണായകമായ നാല് മണിക്കൂറിലാണ് മഹാരാഷ്ട്രയുടെ വിധി നിശ്ചയിച്ച സുപ്രധാന രാഷ്ട്രീയ നീക്കങ്ങൾക്ക് അന്തിമ രൂപം ആയത്.

അപ്രതീക്ഷിത നീക്കം
ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴാണ് അജിത് പവാർ ബിജെപി പാളയത്തിൽ എത്തിയത്. സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടർന്നതിനാൽ നവംബർ 12-ാം തീയതിയാണ് മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുന്നത്. സർക്കാർ രൂപീകരണത്തിന് ബിജെപി അവകാശവാദം ഉന്നയിച്ചതോടെ പുലർച്ച 5.47ന് രാഷ്ട്രപതി ഭരണം പിൻവലിക്കുകയായിരുന്നു. രാഷ്ട്രപതി വിളിച്ച യോഗത്തിൽ പങ്കെടുക്കാനായി ഗവർണർ ഭഗത് സിംഗ് കോഷിയാരി ദില്ലിക്ക് പുറപ്പെടാൻ ഇരിക്കുകയായിരുന്നു. എന്നാൽ ആ യാത്ര ഗവർണർ പിന്നീട് മാറ്റിവെച്ചു. ശിവസേനാ-കോൺഗ്രസ്- എൻസിപി സഖ്യം സർക്കാർ രൂപീകരണത്തിന് ധാരണയായതിനെ തുടർന്നായിരുന്നു ഇതെന്നാണ് കരുതിയിരുന്നത്.

രാജ് ഭവനിലേക്ക്
രാവിലെ 7.30നാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വർഷയിൽ നിന്നും ദേവേന്ദ്ര ഫട്നാവിസ് രാജ്ഭവനിലേക്ക് പുറപ്പെടുന്നത്. കുടുംബാംഗങ്ങളും ഫട്നാവിസിനൊപ്പം ഉണ്ടായിരുന്നു. ഫട്നാവിസ് രാജ്ഭവനിൽ എത്തി അൽപ്പസമയത്തിനകം അജിത് പവാറും കുടുംബാംഗങ്ങളും രാജ്ഭവനിൽ എത്തി. ഇരുവരും ചേർന്ന് ഗവർഷറെ കണ്ട് സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിച്ചു. ഇതിനിടയിൽ സത്യപ്രതിജ്ഞാ ചടങ്ങുകൾക്കായി രാജ്ഭവൻ തയ്യാറെടുത്തിരുന്നു. രാവിലെ എട്ട് മണിയോടെ ദേവേന്ദ്ര ഫട്നാവിസും അജിത് പവാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

ആരോപണം
എൻസിപി എംഎൽഎമാർ ഒപ്പ് വെച്ച കത്ത് ഗവർണർക്ക് കൈമാറിയിരുന്നു. അറ്റന്‍ഡന്‍സിനു വേണ്ടി എംഎല്‍എമാരുടെ ഒപ്പുകള്‍ ഒരു കടലാസില്‍ രേഖപ്പെടുത്തിയിരുന്നു. സത്യപ്രതിജ്ഞയുടെ സാധൂകരണത്തിന് വേണ്ടി അജിത് പവാര്‍ ഗവര്‍ണ്ണര്‍ക്ക് കൈമാറിയത് ഈ കടലാസാണെന്നാണ് എൻസിപി ആരോപിക്കുന്നത്. എൻസിപിയുടെ 54 എംഎൽഎമാരും പുതിയ സഖ്യത്തെ പിന്തുണയ്ക്കുന്നുണ്ടെന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാൽ ശരദ് പവാർ ഇത് തളളിയിരുന്നു.

അജിത് പവാറിനെ സംശയം
അജിത് പവാറിന്റെ നീക്കങ്ങളിൽ സംശയം തോന്നിയിരുന്നുവെന്നാണ് സത്യ പ്രതിജ്ഞയ്ക്ക് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ ശിവസേന ആരോപിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നടന്ന കൂടിക്കാഴ്ചയുടെ ഇടയ്ക്ക് നിന്നും അജിത് പവാർ ആരോടും പറയാതെ പോവുകയായിരുന്നു. ആരുടെയും മുഖത്ത് പോലും നോക്കാതെ ഒന്നും പറയാതെ അപ്രതീക്ഷിതമായി അജിത് പവാർ മുങ്ങുകയായിരുന്നുവെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗട്ട് ആരോപിച്ചു. നാല് മണിക്കൂറോളം നേരം അജിത് പവാർ എവിടെയുണ്ടായിരുന്നുവെന്ന് ആരും അറിഞ്ഞില്ല. പിന്നീട് ഉപമുഖ്യമന്ത്രിയായി അജിത് പവാർ സത്യപ്രതിജ്ഞ ചെയ്ത വാർത്തയാണ് എല്ലാവരും കേട്ടത്.

നീക്കം തള്ളി പവാർ
അജിത് പവാറിന്റെ നീക്കം അറിഞ്ഞിരുന്നില്ലെന്നും നീക്കം തികച്ചും വ്യക്തിപരമാണെന്നുമായിരുന്നു ശരദ് പവാറിനറെ പ്രതികരണം. അജിത് പവാർ പിന്നിൽ നിന്ന് കുത്തുകയായിരുന്നു എന്നാണ് ശരദ് പവാർ പറയുന്നത്. എന്നാൽ ഇതിൽ ചതിയില്ലെന്നും സ്ഥിരതയുള്ള ഒരു സർക്കാർ അധികാരത്തിൽ വരാൻ വേണ്ടിയാണ് ബിജെപിയെ പിന്തുണച്ചതെന്നാണ് അജിത് പവാർ അവകാശപ്പെടുന്നത്. കാർഷിക മേഖലയിലെ പ്രതിസന്ധിയടക്കം നിരവധി പ്രശ്നങ്ങളിൽ അടിയന്തിര ഇടപെടൽ നടത്തേണ്ടതുണ്ടെന്നും അജിത് പവാർ വാദിക്കുന്നു.












Click it and Unblock the Notifications