ഉപമുഖ്യമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും എൻസിപിയിൽ നിന്ന്: സ്പീക്കർ പദവി കോൺഗ്രസിന്, അന്തിമ ധാരണ...
മുംബൈ: മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോൾ സഖ്യം സംബന്ധിച്ച കാര്യങ്ങളിൽ അന്തിമ ധാരണയായി. മഹാരാഷ്ട്രയിൽ ഒരു ഉപമുഖ്യമന്ത്രി മാത്രമാണുണ്ടാവുക. അത് എൻസിപിയിൽ നിന്നായിരിക്കും. കോൺഗ്രസിന് നിയമസഭാ സ്പീക്കർ സ്ഥാനം ലഭിക്കുമ്പോൾ ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം എൻസിപിക്ക് ലഭിക്കും. ആറ് മണിക്കൂർ നീണ്ട ശിവസേന- കോൺഗ്രസ്- എൻസിപി യോഗത്തിന് ശേഷം എൻസിപി നേതാവ് പ്രഫുൽ പട്ടേലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബുധനാഴ്ച വൈകിട്ടാണ് മഹാരാ വികാസ് അഘാഡി യോഗം ചേർന്നത്.

ഉപമുഖ്യമന്ത്രി ഒന്ന് മതിയെന്ന്
ഒരു ഉപമുഖ്യമന്ത്രി മാത്രമാണുണ്ടാവുക. അത് എൻസിപിയിൽ നിന്നായിരിക്കുമെന്നാണ് പട്ടേൽ മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. മഹാരാഷ്ട്ര മന്ത്രിസഭയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടായിരിക്കണമെന്നും ഒരാൾ എൻസിപിയിൽ നിന്നും രണ്ടാമത്തൊൾ കോൺഗ്രസിൽ നിന്നും വേണമെന്ന നിർദേശമാണ് നേരത്തെ മുന്നോട്ടുവെച്ചത്. എന്നാൽ പിന്നീട് ഈ സമവാക്യങ്ങളെല്ലാം മാറുകയായിരുന്നു. മൂന്ന് പാർട്ടികളിൽ നിന്നും രണ്ടോ മൂന്നോ എംഎൽഎമാർ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തേക്കും. സ്പീക്കറെ തിരഞ്ഞെടുത്തിട്ടുള്ളത് മൂന്ന് പാർട്ടികളും ചേർന്നാണ്. കോൺഗ്രസിൽ നിന്നാണ് നിയമസഭാ സ്പീക്കറെന്നും പ്രഫുൽ പട്ടേൽ വ്യക്തമാക്കി.

ആരെല്ലാം മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യും?
എത്ര മന്ത്രിമാരാണ് ഉദ്ധവ് താക്കറെയ്ക്കൊപ്പം സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേൽക്കേണ്ടതെന്ന കാര്യത്തിൽ രാത്രിയോടെ തീരുമാനമാവും. എന്നാൽ ആരെല്ലാമാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നതെന്നത് സംബന്ധിച്ച വിവരങ്ങൾ വ്യാഴാഴ്ച രാവിലെ തന്നെ മാധ്യമങ്ങളെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 80 മണിക്കൂർ മാത്രം ആയുസ്സുണ്ടായിരുന്ന ബിജെപി സർക്കാർ താഴെ വീണതിന് പിന്നാലെയാണ് ത്രികക്ഷി സഖ്യം സർക്കാർ രൂപീകരണത്തിനുള്ള നടപടികൾ വേഗത്തിലാക്കുന്നത്.

രണ്ട് ദിവസത്തിൽ അറിയാം
അടുത്ത രണ്ട് ദിവസത്തിനുള്ളിൽ മന്ത്രി സ്ഥാനങ്ങൾ പങ്കുവെക്കുന്ന കാര്യത്തിൽ അന്തിമ ചിത്രമാകുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് തലവൻ ബാലസാഹേബ് തോരട്ട് വ്യക്തമാക്കിയിരുന്നു. ഓരോ പാർട്ടികൾക്കുമുള്ള ക്യാബിനറ്റ് പദവികളും മന്ത്രി സ്ഥാനങ്ങളും അടുത്ത രണ്ട് ദിവസത്തിനകം തീരുമാനമാകും. അടുത്ത ദിവസങ്ങളിലായി മൂന്ന് പാർട്ടികളും ഇത് സംബന്ധിച്ച് ചർച്ചകളും സംന്ധി സംഭാഷണങ്ങളുമാണ് നടത്തിവരുന്നത്.

സ്പീക്കർ കോൺഗ്രസിന് ഡെപ്യൂട്ടി സ്പീക്കർ എൻസിപിക്ക്
മഹാരാഷ്ട്രയിലെ 43 മന്ത്രി സ്ഥാനങ്ങളാണ് മൂന്ന് പാർട്ടികൾക്കുമായി വിഭജിക്കേണ്ടത്. ഇതിൽ മുഖ്യമന്ത്രി സ്ഥാനമുൾപ്പെടെ 16 മന്ത്രി സ്ഥാനങ്ങൾ ശിവസേനയ്ക്കും, സ്പീക്കർ പദവിയും 12 മന്ത്രി സ്ഥാനങ്ങളും കോൺഗ്രസിനും ലഭിക്കും. ഉപമുഖ്യമന്ത്രി പദവിയും ഡെപ്യൂട്ടി സ്പീക്കർ പദവിയും 13 മന്ത്രി സ്ഥാനങ്ങളും എൻസിപിക്കുമാണ് ലഭിക്കുക. ഇതിന് പുറമേ ചെറു പാർട്ടികളായ സ്വാഭിമാനി സംഘട്ടന, സമാജ് വാദി പാർട്ടി എന്നിവയെയും സഖ്യത്തിന് ഒപ്പം നിർത്തേണ്ടയതായുണ്ട്.

നിർണായക പദവി ആർക്കെല്ലാം
മഹാരാഷ്ട്രയിലെ ആഭ്യന്തരം, ധനകാര്യം, റെവന്യൂ എന്നിവ ആർക്കെല്ലാമാണ് എന്ന വിഷയത്തിൽ ഇതുവരെ ധാരണയായിട്ടില്ല. ശിവസേന- കോൺഗ്രസ്- എൻസിപി എന്നീ പാർട്ടികൾ നേരത്തെ ഒപ്പുവെച്ച പൊതു മിനിമം പരിപാടി അനുസരിച്ചാണ് മന്ത്രി സ്ഥാനങ്ങൾ പങ്കുവെച്ചിട്ടുള്ളത്. വ്യാഴാഴ്ച വൈകിട്ട് 6.40ന് ദാദറിലെ ശിവജി പാർക്കിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടക്കുന്നത്. ശിവേസന വർഷം തോറും ദസറ റാലികൾ നടത്തുന്നത് ഇവിടെയാണ്.












Click it and Unblock the Notifications