പെൺകുട്ടികളെയാണ് ഇഷ്ടം; മഹാരാഷ്ട്രയിൽ 10 മാസം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മ മുക്കിക്കൊന്നു
ഔറംഗബാദ്: ആൺകുട്ടിയായതിന്റെ പേരിൽ പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ മാതാവ് കൊലപ്പെടുത്തി. ഔറംഗബാദിലെ പൈതൻകേട ഗ്രാമത്തിലാണ് സംഭവം നടന്നത്. വേദികയെന്ന യുവതിയാണ് സ്വന്തം ചോരയിൽ പിറന്ന കുഞ്ഞ് ആണായതിന്റെ പേരിൽ കൊന്നുകളഞ്ഞത്.
കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി ഞയറാഴ്ച രാവിലെ വേദിക പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ആരെങ്കിലും തട്ടിക്കൊണ്ടുപോയെന്ന് സംശയിക്കുന്നതായി വേദിക പരാതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ പോലീസ് നായ മണം പിടിച്ച് വേദികയുടെ വീട്ടിലെത്തി. വീടിന് മുന്നിൽ വെള്ളം നിറച്ചുവച്ച വലിയ പാത്രത്തിന് മുമ്പിൽ നിന്ന് നായ കുരയ്ക്കാൻ ആരംഭിച്ചു.
തുടർന്ന് നടന്ന തെരച്ചിലിൽ പാത്രത്തിനകത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംശയം തോന്നിയ പോലീസ് യുവതിയേയും ബന്ധുക്കളെയും വിശദമായി ചോദ്യം ചെയ്തു. ഒടുവിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
വേദികയ്ക്ക് ഒരാൺകുട്ടികൂടിയുണ്ട്. രണ്ടാമതും ആൺകുട്ടിയായതിനാലാണ് കൊലപാതകം നടത്തിയതെന്നും തനിക്ക് പെൺകുട്ടികളെയാണ് ഇഷ്ടമെന്നും വേദിക പോലീസീനോട് പറഞ്ഞു.
അതേസമയം പെൺകുട്ടിയായതിന്റെ പേരിൽ അഹമ്മദാബാദിൽ നാല് ദിവസം പ്രായമുള്ള നവജാത ശിശുവിനെ അച്ഛൻ കുത്തിക്കൊന്നു. ഗുജറാത്തിലെ ഗാന്ധിനഗർ ജില്ലയിലാണ് ആറാമതും പെൺകുട്ടി ജനിച്ചതിൽ മനംനൊന്ത് അച്ഛൻ വിനോദ് റാത്തോഡ് നാലു നാലു ദിവസം മാത്രം പ്രായമുള്ള മകളെ കുത്തിക്കൊന്നത്. ഭാര്യാ പിതാവിന്റെ പരാതിയുടെ അടിസ്ഥനത്തിൽ പൊലീസ്.
പ്രസവസമയത്ത് വീട്ടിലായിരുന്ന വിനോദ് നാല് ദിവസങ്ങൾക്ക് ശേഷമാണ് കുഞ്ഞിനെ കാണാൻ ആശുപത്രിയിൽ എത്തിയത്. ഈ സമയം ഭാര്യ ഉറങ്ങുകയായിരുന്നു. കുഞ്ഞിനെ കണ്ടയുടൻ വിനോദ് കൈയ്യിൽ കരുതിയ കത്തികൊണ്ട് കൊലപാതകം നടത്തുകയായിരുന്നു.