മല്‍ഹാനിയില്‍ അതിശക്തം എസ്പി, ഇത്തവണ ഇഞ്ചോടിഞ്ച് പോരാട്ടം, ബിജെപിയേക്കാള്‍ ശക്തം മറ്റൊരു പാര്‍ട്ടി
ദില്ലി: ഉത്തര്‍പ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയുടെ ഉറച്ച കോട്ടയാണ് മല്‍ഹാനി. പക്ഷേ ഇത്തവണ ഏറ്റവും രസകരമായ മത്സരം നടക്കുന്നതും ഈ മണ്ഡലത്തിലാണ്. എസ്പിക്ക് ഇത്തവണ സ്വന്തം കോട്ടയാണെന്ന് പറയാനാവാത്ത തരത്തിലാണ് ഇവിടെ മത്സരിക്കുന്നത്. സമാജ് വാദി പാര്‍ട്ടിയും ജെഡിയുവും തമ്മിലാണ് ഇവിടെ കടുത്ത പോരാട്ടം നടക്കുന്നത്.
മോദിയും യോഗിയും വന്നിട്ട് കാര്യമില്ല, കോട്ടയില്‍ കാറ്റ് മാറി വീശും? സെന്‍ട്രല്‍ യുപിയില്‍ കടുപ്പം
ബിജെപി മണ്ഡലത്തിലുണ്ടെങ്കിലും സാഹചര്യങ്ങള്‍ മറ്റ് തരത്തിലാണ്. ബിജെപിയുമായി ജെഡിയുവിന് ഒത്തുകളിയുണ്ടെന്ന വാദം ശക്തമാണ്. അഖിലേഷ് യാദവിന്റെ പ്രചാരണം തന്നെ ഈ വിഷയം ഉന്നയിച്ചാണ്. എന്നാല്‍ ജെഡിയു സ്ഥാനാര്‍ത്ഥി പ്രതീക്ഷിച്ചതിന് മുകളിലുള്ള വെല്ലുവിളിയായി ഉയര്‍ന്നിരിക്കുകയാണ്.

സമാജ് വാദി പാര്‍ട്ടിയുടെ കോട്ടയായിട്ടാണ് മല്‍ഹാനി അറിയപ്പെടുന്നത്. ഇവിടെ ലക്കി യാദവാണ് എസ്പിയുടെ കരുത്തനായ സ്ഥാനാര്‍ത്ഥി. പക്ഷേ ജെഡിയു ഇവിടെ അപ്രതീക്ഷിതമായി ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. ധനഞ്ജയ് സിംഗാണ് ഇവിടെ ജെഡിയുവിന്റെ സ്ഥാനാര്‍ത്ഥി. പ്രാദേശികതലത്തില്‍ നല്ല വേരോട്ടമുള്ള സ്ഥാനാര്‍ത്ഥിയാണ് അദ്ദേഹം. ജെഡിയുവിന് യാതൊരു സ്വാധീനവും ഇവിടെ ഇല്ലാതിരുന്നിട്ടും, ധനഞ്ജയുടെ മികവിലാണ് ഇവിടെ ശക്തമായത്. അഖിലേഷ് യാദവ് തുടര്‍ച്ചയായി ധനഞ്ജയ് യാദവിന്റെ പേര് ഉപയോഗിച്ച് ബിജെപിയെ വിമര്‍ശിക്കുന്നുണ്ട്. പ്രധാനമായും മാഫിയ ഭരണം എന്ന വാദത്തെ പൊളിക്കാനാണ് അഖിലേഷ് ഈ നീക്കം നടത്തിയത്. മണ്ഡലത്തില്‍ ഇത് ചര്‍ച്ചയാവുകയും ചെയ്തു.

എസ്പിക്ക് ഇവിടെ അനുഗ്രഹമാകുന്നത് ജാതി സമവാക്യങ്ങളാണ്. യാദവരും മുസ്ലീങ്ങളും ആധിപത്യം പുലര്‍ത്തുന്നുണ്ട് മല്‍ഹാനിയില്‍. മുലായം സിംഗ് ആകെ രണ്ട് മണ്ഡലങ്ങളിലാണ് റാലി നടത്തുന്നത്. ഒന്ന് അഖിലേഷിന് വേണ്ടി കര്‍ഹാലിലാണ്. രണ്ടാമത്തേത് മല്‍ഹാനിയിലും. അത്രത്തോളം പ്രാധാന്യം മണ്ഡലത്തിനുണ്ട്. ഇവിടെ വന്‍ മുന്നൊരുക്കങ്ങളാണ് എസ്പി നടത്തിയത്. 2020ലെ ഉപതിരഞ്ഞെടുപ്പിലാണ് മല്‍ഹാനി സീറ്റില്‍ ലക്കി യാദവ് വിജയിച്ചത്. പിതാവിന്റെ മരണത്തെ തുടര്‍ന്നായിരുന്നു ഉപതിരഞ്ഞെടുപ്പ്. 4632 വോട്ടിനാണ് ലക്കി യാദവ് വിജയിച്ചത്. ധനഞ്ജയ് സിംഗ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ലക്കി യാദവിന്റെ പിതാവ് പ്രശാന്ത് യാദവ് എസ്പിയിലെ വമ്പന്‍ നേതാവാണ്. ഏഴ് തവണ എംഎല്‍എയും രണ്ട് തവണ എംപിയും, മൂന്ന് തവണ മന്ത്രിയുമായിരുന്നു അദ്ദേഹം. മുലായം സിംഗ് യാദവുമായി അത്രയേറെ അടുപ്പമുണ്ടായിരുന്നു അദ്ദേഹത്തിന്. ലക്കി യാദവിനായി അഖിലേഷിന്റെ കുടുംബം ഒന്നാകെ ഇവിടെ പ്രചാരണത്തിനെത്തും. എന്നാല്‍ ഇവരൊക്കെ വന്നാല്‍ താന്‍ ജയിക്കുമെന്ന് ധനഞ്ജയ് സിംഗ് പറയുന്നു. അതേസമയം ബിജെപിക്ക് വേണ്ടി കെപി സിംഗ് മല്‍ഹാനിയില്‍ മത്സരിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മികവാണ് ഇവിടെ ജയിക്കാന്‍ ബിജെപിക്ക് ആവശ്യം. മോദിയുടെ റാലി ജോന്‍പൂര്‍ ജില്ലയില്‍ വരെ നടക്കുന്നുണ്ട്. മാര്‍ച്ച് ഏഴിനാണ് ഇവിടെ തിരഞ്ഞെടുപ്പ്.

എസ്പി ക്രിമിനലുകള്‍ക്കും മാഫിയകള്‍ക്കും ടിക്കറ്റ് നല്‍കുന്നു എന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ധനഞ്ജയ സിംഗിനെ യോഗി വെറുതെ വിട്ടെന്നായിരുന്നു അഖിലേഷിന്റെ തിരിച്ചടി. പോലീസ് രേഖകളില്‍ ധനഞ്ജയ് സിംഗ് ഒളിവിലാണെന്നാണ് പറയുന്നത്. ബിഎസ്പി, ബിജെപി സര്‍ക്കാരുകള്‍ മുമ്പ് വീണത് തന്റെ പാര്‍ട്ടിയുടെ കൂടി മികവിലാണ്. മുലായ് സിംഗ് മുഖ്യമന്ത്രിയായപ്പോഴും അദ്ദേഹത്തിന്റെ കുടുംബം മൊത്തത്തില്‍ തന്നെ വന്ന് ജയിലില്‍ കാണാറുണ്ടായിരുന്നു. അന്ന് വിപ്ലവകാരികളായിരുന്നു ഞങ്ങളെന്ന് അവര്‍ പറഞ്ഞിരുന്നു. ഇന്ന് ഇപ്പോള്‍ ഞങ്ങള്‍ അവര്‍ക്ക് മാഫിയയാണ്. അഖിലേഷ് രാവിലെ പറയുന്ന കാര്യം വൈകീട്ട് മാറ്റുമെന്നും ധനഞ്ജയ സിംഗ് ആരോപിച്ചു.

കുട്ടികള്‍ക്ക് തെറ്റ് പറ്റാമെന്ന് ബലാത്സംഗത്തെ ന്യായീകരിച്ച വ്യക്തിയാണ് മുലായം സിംഗ് യാദവ്. അദ്ദേഹത്തിന് പാര്‍ട്ടിക്ക് ധാര്‍മികതയെ പറ്റി പറയാന്‍ എന്തവകാശമാണ് ഉള്ളതെന്നും ബിജെപി ചോദിക്കുന്നു. അതേസമയം ലക്കി യാദവ്, ധനഞ്ജയയും യോഗിയും തമ്മിലുള്ള രഹസ്യ ബന്ധമാണ് ഉന്നയിക്കുന്നത്. ക്ഷത്രിയ സമുദായാംഗം ആയത് കൊണ്ട് ധനഞ്ജയയെ ഒന്നും ചെയ്യാതെ വെച്ചിരിക്കുകയാണ് യോഗിയെന്ന് ലക്കി യാദവ് പറയുന്നു. ഒരു സമുദായത്തിന് വേണ്ടിയാണ് യോഗി പ്രവര്‍ത്തിക്കുന്നത്. കുശി ദുബെയെ യോഗി ജയിലില്‍ അടച്ചു. എന്താണ് അവരുടെ തെറ്റ്. അതേസമയം 25000 രൂപ തലയ്ക്ക് വിലയിട്ടവന്‍ ക്രിക്കറ്റ് കളിച്ച് നടക്കുകയാണെന്നും, അത് മുഖ്യമന്ത്രിയുടെ ജാതിയില്‍ നിന്നുള്ളയാളായത് കൊണ്ട് വെറുതെ വിട്ടതാണെന്നും ലക്കി യാദവ് പറഞ്ഞു.












Click it and Unblock the Notifications