ഒരു ദിവസം ഇന്ത്യയുടെ പേരും മോദിയെന്നാകും; പ്രധാനമന്ത്രിയെ പരിഹസിച്ച് മമത
ഇന്ത്യയുടെ പേര് മാറ്റി രാജ്യത്തിന് മോദിയുടെ പേരിടുന്ന കാലം അകലെയല്ലെന്ന് മമത
കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അഹമ്മദാബാദിലെ മൊട്ടേര സ്റ്റേഡിയത്തിന് അടുത്തിടെ നരേന്ദ്ര മോദിയുടെ പേര് നൽകിയിരുന്നു. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിലും മോദിയുടെ ഫൊട്ടോ വെച്ചതും വിമർശനത്തിനും കാരണമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മമതയുടെ പരിഹാസം. ഇന്ത്യയുടെ പേര് മാറ്റി രാജ്യത്തിന് മോദിയുടെ പേരിടുന്ന കാലം അകലെയല്ലെന്ന് മമത പറഞ്ഞു.
"പ്രധാനമന്ത്രി ഒരു സ്റ്റേഡിയത്തിന് തന്റെ തന്നെ പേര് നൽകി. കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ സ്വന്തം ഫൊട്ടോ പതിച്ചു. ഐഎസ്ആർഒ വഴി തന്റെ ഫൊട്ടോ ബഹിരാകാശത്തും എത്തിച്ചു. രാജ്യത്തിന് പേരിടുന്ന ഒരു ദിവസം വരും," അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ച് കൊൽക്കത്തയിൽ നടന്ന റാലിയിൽ പങ്കെടുത്തുകൊണ്ട് മമത പറഞ്ഞു.
ബിജെപി നേതാക്കൾ തിരഞ്ഞെടുപ്പ് സമയത്ത് മാത്രം ബംഗാളിലെത്തി നുണ പ്രചരണങ്ങൾ നടത്തുകയാണെന്നും മമത പറഞ്ഞു. സ്ത്രീ സുരക്ഷയെക്കുറിച്ച് തങ്ങളെ പഠിപ്പിക്കുന്നു, എന്നാൽ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ അവസ്ഥയെന്താണെന്നും മോദിയുടെ പ്രിയപ്പെട്ട ഗുജറാത്തിലെ സ്ത്രീകളുടെ അവസ്ഥയെന്താണെന്നും മമത ചോദിച്ചു.
അമിത് ഷായും മോദിയും നുണ പറയാനാണ് ബംഗാളിലെത്തുന്നതെന്നും മമത പറഞ്ഞു. പ്രധാനമന്ത്രി പദത്തെ ഞാൻ ബഹുമാനിക്കുന്നു. എന്നാൽ, പ്രധാനമന്ത്രി ഇങ്ങനെ നുണ പറയുന്നത് ആശ്ചര്യമാണ്. ബംഗാളിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്നാണ് മോദി പറഞ്ഞത്. എന്നിട്ടാണോ ഇവിടെ രാത്രി 12 മണിക്കും പുലർച്ചെ നാല് മണിക്കും ഒക്കെ സ്ത്രീകൾ ഇറങ്ങിനടക്കുന്നതും തൊഴിലെടുക്കുന്നതുമെന്നും മമത കൂട്ടിച്ചേർത്തു.
മാർച്ച് 27 മുതൽ ഏപ്രിൽ 29 വരെ എട്ട് ഘട്ടമായാണ് ബംഗാളിൽ തെരഞ്ഞെടുപ്പ്. 294 നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്‍റെ ഫലപ്രഖ്യാപനം മേയ് രണ്ടിനാണ്. തുടർച്ചയായ മൂന്നാം തവണയും മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിടുന്ന മമതയ്ക്കെതിരെ ശക്തമായ പ്രതിരോധമാണ് ബിജെപി ഒരുക്കുന്നത്. നിരവധി തൃണമൂൽ നേതാക്കളെയും പ്രവർത്തകരെയും ഇതിനോടകം സ്വന്തം തട്ടകത്തിലെത്തിക്കാൻ ബിജെപിക്ക് സാധിച്ചു.
ഇത്തവണ നന്ദിഗ്രാമിൽ നിന്നുമാണ് മമത ജനവിധി തേടുന്നത്. ഭവാനിപൂരിലെ സിറ്റിങ് സീറ്റ് ഒഴിവാക്കിയാണ് മമത നന്ദിഗ്രാമിലേക്ക് ബിജെപി വെല്ലുവിളിയുടെ അടിസ്ഥാനത്തിൽ ചുവടു മാറുന്നത്. രണ്ടിടത്തും മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും നന്ദിഗ്രാമിൽ മാത്രമേ മത്സരിക്കുവെന്ന് മമത വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. നന്ദിഗ്രാമില്‍ മമത മത്സരിക്കുകയാണെങ്കില്‍ 50,000 വോട്ടിന് പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നുമായിരുന്നു തൃണമൂൽ ക്യാമ്പിൽ നിന്ന് ബിജെപിയിലെത്തിയ മമതയുടെ സുഹൃത്തുകൂടിയായ സുവേന്ദുവിന്റെ വെല്ലുവിളി.