ജനങ്ങളുടെ ഭരണഘടന അവകാശങ്ങൾ ലംഘിക്കുന്നു: കൊൽക്കത്തയിലെ സിബിഐ നടപടിയിൽ കേന്ദ്രത്തിനെതിരെ മമത
കൊൽക്കത്ത: കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെതിരായ പോലീസ് നടപടിയിൽ പ്രതിഷേധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. രാജ്യത്തെ ഫെഡറൽ സംവിധാനത്തെ സംരക്ഷിക്കുന്നതിനായി ധർണ ആംരഭിക്കാൻ പോകുകയാണെന്ന് മമതാ ബാനർജി അറിയിച്ചു. സിബിഐ നടപടിയിൽ പ്രതിഷേധിച്ച് പോലീസ് കമ്മീഷണറുടെ വസതിയ്ക്ക് മുമ്പിൽ വെച്ചായിരുന്നു ബംഗാൾ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതിനിടെ പ്രധാമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ, എന്നിവർക്കെതിരെ കടുത്ത വിമർശനവും ഉന്നയിച്ചു.
ബംഗാളില്‍ കേന്ദ്രവും മമതയും കൊമ്പുകോര്‍ക്കുന്നു.... സിബിഐ ഉദ്യോഗസ്ഥര്‍ പോലീസ് കസ്റ്റഡിയില്‍
ശാരദ, റോസ് വാലി തട്ടിപ്പ് കേസുകളുടെ അന്വേഷണത്തിന് നേതൃത്വം നൽകിയ രാജീവ് കുമാറിന്റെ വീട് പരിശോധിക്കാനെത്തിയ സിബിഐ ഉദ്യോഗസ്ഥരെ പോലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചിരുന്നു. സിബിഐ ഉദ്യോഗസ്ഥരും പോലീസും തമ്മിൽ ബലപ്രയോഗം നടന്നതിന് പിന്നാലെയാണ് മമതാ ബാനർജിയും ബംഗാൾ പോലീസ് മേധാവി, കൊൽക്കത്ത മേയർ എന്നിവർ രാജീവ് കുമാറിന്റെ വസതിയിലെത്തിയത്. സിബിഐ ജോയിന്ററ് ഡയറക്ടറുടെ വസതി വളഞ്ഞ പോലീസ് കൊൽക്കത്തയിലെ സിബിഐ ഓഫീസും വളഞ്ഞിട്ടുണ്ട്. കൊൽത്തക്കയിലുണ്ടായ പോലീസ് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് സിബിഐ.
ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് തവണ ഹാജരാകാൻ സമൻസ് അയച്ചിട്ടും രാജീവ് കുമാർ ഹാജരായിരുന്നില്ല. ഇതിനിടെ ചില രേഖകളും കാണാതായിരുന്നു. ഇതോടെയാണ് ഞായറാഴ്ച രാത്രി സിബിഐ ഉദ്യോഗസ്ഥർ രാജീവ് കുമാറിന്റെ വസതിയിലെത്തുന്നത്. എന്നാൽ അകത്തേക്ക് പ്രവേശിക്കാൻ പോലീസ് ഉദ്യോഗസ്ഥർ അനുവദിച്ചിരുന്നില്ല. 40 ഓളം സിബിഐ ഉദ്യോഗസ്ഥരെയാണ് പോലീസ് കമ്മീഷണറുടെ വസതിയിലേക്ക് അയച്ചതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറിക് ഒബ്രിയാൻ ട്വീറ്റ് ചെയ്തിരുന്നു.