കോണ്‍ഗ്രസ് നേതാക്കളെ ലക്ഷ്യമിട്ട് മമത ബാനര്‍ജി: എല്ലാം വെറും നാടകമെന്ന് കെസി വേണുഗോപാല്‍
ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസിന് കനത്ത ആഘാതമേല്‍പ്പിക്കുകയാണ് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഉള്‍പ്പടേയുള്ള പലപ്രമുഖരേയും തങ്ങളുടെ പാളയത്തിലെത്തിക്കാന്‍ മമതയ്ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ കഴിഞ്ഞു.
കോൺഗ്രസ് നേതാവും മുൻ എംപിയുമായ കീർത്തി ആസാദ്, മുന്‍ പി സി സി അധ്യക്ഷനായ അശോക് തൻവര്‍ എന്നിവര്‍ മമത ബാനർജിയുടെ സാന്നിധ്യത്തിൽ ടി എം സിയിൽ ചേർന്നു. ഇതിന് പിന്നാലെയാണ് മേഘാലയില്‍ 12 കോണ്‍ഗ്രസ് എം എല്‍ എമാര്‍ പാര്‍ട്ടിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചത്.

മുൻ മുഖ്യമന്ത്രി മുകുൾ സാങ്മ ഉൾപ്പെടെയുള്ളവരാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. ഇതോടെ സംസ്ഥാനത്തെ പ്രതിപക്ഷ പാര്‍ട്ടി പദവി തൃണമൂല്‍ കോണ്‍ഗ്രസിന് ലഭിക്കും. സംസ്ഥാന നിയമസഭയില്‍ കോണ്‍ഗ്രസിന് ആകെയുള്ള 17 എംഎല്‍എമാരില്‍ മൂന്നില്‍ രണ്ട് ഭാഗവും പാര്‍ട്ടി വിട്ടതിനാല്‍ കൂറുമാറ്റ നിരോധന നിയമത്തില്‍ നിന്നും രക്ഷപ്പെടാന്‍ പദവി രാജിവെച്ചൊഴിയേണ്ടതുമില്ല. കോണ്‍ഗ്രസ് ജനപ്രതിനിധികളുടെ തൃണമൂല്‍ പ്രവേശനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും.

നേരത്തെ തന്നെ മുകുൾ സാങ്മ തൃണമൂൽ കോൺഗ്രസിൽ ചേരുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം അദ്ദേഹം തള്ളുകയായിരുന്നു. എന്നാല്‍ മമത ബാനര്‍ജിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നടന്ന ചര്‍ച്ചകളിലൂടെ മറ്റ് 11 എംഎല്‍എമാരേയും കൂടെ കൂട്ടി മുകുള്‍ സാങ്മ തൃണമൂലിലേക്ക് ചേക്കേറുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച മുതൽ ഡൽഹിയിൽ തുടരുന്ന തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നില്ലേയെന്ന മാധ്യപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഓരോ തവണ ദില്ലി സന്ദര്‍ശിക്കുമ്പോഴും സോണിയയെ കാണേണ്ട ആവശ്യമില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.

അതേസമയം മമതയുടെ ഈ നീക്കങ്ങളില്‍ ഞങ്ങൾ വ്യാകുലപ്പെടുന്നില്ലെന്നായിരുന്നു എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രതികരണം. ഞങ്ങളുടെ പാർട്ടിയിൽ നിന്ന് ആരെങ്കിലും ആളെ എടുക്കുന്നുണ്ടെങ്കിൽ അതിൽ കാര്യമില്ല. ഒറ്റ ദിവസം കൊണ്ട് കോൺഗ്രസിനെ തകർക്കാമെന്ന് ആരെങ്കിലും വിചാരിച്ചാൽ അത് നടക്കുന്ന കാര്യമല്ല. മുമ്പും പലരും ഇത്തരത്തിലുള്ള കാര്യങ്ങൾ പരീക്ഷിച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.

ഞങ്ങളുടെ ഉദ്ദേശ്യം വളരെ വ്യക്തമാണ്, അത് ജനവിരുദ്ധമായ സർക്കാരിനെതിരെയുള്ള പോരാട്ടമാണ്. പോരാട്ടം ബിജെപിക്കെതിരെയാണെങ്കില്‍ മറ്റ് പ്രതിപക്ഷ പാർട്ടികളും കേന്ദ്ര സര്‍ക്കാറിനെതിരെ പോരാടുകയാണ് വേണ്ടത്. അല്ലാതെ, മറ്റ് പ്രതിപക്ഷ പാർട്ടികളെ ദുർബലപ്പെടുത്തുന്നതിലൂടെ അവർക്ക് എന്ത് നേട്ടമുണ്ടാകുമെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. നേതാക്കള്‍ പാര്‍ട്ടി വിടുന്നതില്‍ ഞങ്ങള്‍ക്ക് ദുഃഖമുണ്ട്. എന്നാല്‍ ഇതെല്ലാം വെറും നാടകങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദി സർക്കാരിന്റെ മോശം നയങ്ങളും പ്രവർത്തനങ്ങളും മൂലമുണ്ടാകുന്ന സാധാരണക്കാരുടെ പൊതുവികാരവും ദുഃഖവുമാണ് പാർട്ടി പ്രകടിപ്പിക്കുന്നത്. പാര്‍ട്ടി തെരുവിലിറങ്ങി പോരാടുകയാണ്. ബിജെപിയുടെ ജനവിരുദ്ധ മനോഭാവത്തിനെതിരെ പോരാടുകയും സാധാരണക്കാർക്ക് ആശ്വാസം നൽകുകയും ചെയ്യുക എന്നതിലാണ് പ്രധാന ശ്രദ്ധ. ഇത്തരത്തിലുള്ള പ്രക്ഷോഭം നടത്തുന്നതും ബി ജെ പിയെ എതിർക്കുന്നതുമായ ഒരേയൊരു ദേശീയ പാർട്ടി കോൺഗ്രസാണെന്ന് തങ്ങൾ വിശ്വസിക്കുന്നുവെന്നും വേണുഗോപാൽ പറഞ്ഞു.

ഒരു വർഷം നീണ്ടുനിന്ന പ്രക്ഷോഭത്തിൽ മരിച്ച കർഷകർക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതുൾപ്പെടെ പല കാര്യങ്ങളിലും വ്യക്തത ആവശ്യമാണ്. "കർഷകർ ദുരിതത്തിലാണ്, ഇന്ത്യൻ സർക്കാർ അവര്‍ക്ക് വേണ്ടി എന്താണ് എന്താണ് ചെയ്യുന്നത്?" മിനിമം താങ്ങുവില വിഷയത്തിൽ സർക്കാർ നിലപാട് എന്താണെന്ന് അറിയാന്‍ താല്‍പര്യമുണ്ട്. കൊവിഡ് മൂലം ദുരിതമനുഭവിക്കുന്ന ആളുകളെ സഹായിക്കാനും അവർക്ക് നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും സർക്കാർ മുന്നോട്ട് വരണമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയും കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ രംഗത്ത് എത്തിയിരുന്നു. ഗോവയിൽ ഭരിക്കുന്ന ബി ജെ പിക്ക് പകരം കോൺഗ്രസിന് പിന്നാലെ പോകാനാണ് തൃണമൂല്‍ തീരുമാനിച്ചതെന്നായിരുന്നു പവന്‍ ഖേരയുടെ വിമര്‍ശനം. കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാക്കള്‍ മമതയുടെ പാര്‍ട്ടിയിലേക്ക് പോവുമോയെന്ന് ചോദിച്ചപ്പോള്‍ "സമരം ചെയ്യാൻ ആഗ്രഹിക്കാത്തവരും അധികാരം മാത്രം അന്വേഷിക്കുന്നവരുമായവർ പോകും. ഇവിടെ ഇരിക്കുന്നവർ പോരാടാൻ തയ്യാറാണ്, ഇപ്പോൾ തന്നെ അത് ചെയ്യുന്നു," അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കോണ്‍ഗ്രസ് ഉള്‍പ്പടേയുള്ള പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ അടര്‍ത്തിയെടുത്ത് രാജ്യത്തുടനീളം പാര്‍ട്ടിയുടെ സാന്നിധ്യം ശക്തമാക്കുന്നതിനോടൊപ്പം തന്നെ 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി പ്രധാന പ്രതിപക്ഷ പാർട്ടിയായി ഉയർന്നുവരാനാണ് മമതയുടെ ശ്രമം. നേരത്തെ ഗോവയില്‍ മുന്‍ കോണ്‍ഗ്രസ് മുഖ്യന്ത്രിയെ വരെ പാര്‍ട്ടിയില്‍ എത്തിക്കാനും മമതയ്ക്ക് സാധിച്ചിരുന്നു. മുൻ എംപിയും മഹിളാ കോൺഗ്രസ് അധ്യക്ഷയുമായ സുസ്മിത ദേവും തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ഇതിന് പിന്നാലെയാണ് മേഘലായിലേയും ഞെട്ടിച്ച നീക്കം
Recommended Video

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിടാൻ കരുത്തുള്ള പ്രതിപക്ഷ നേതാവെന്ന നിലയില്‍ മമത ബാനർജിയെ പ്രതിപക്ഷത്തിന്റെ മുഖമായി ഉയർത്തിക്കാട്ടാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോര്‍ ആവിഷ്കരിക്കുന്ന തന്ത്രങ്ങളുടെ ഭാഗമാണ് ഇപ്പോഴത്തെ നീക്കമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. അതിന്റെ ആദ്യപടിയെന്നോണമാണ് പാര്‍ട്ടിയെ ബംഗാളിനെ പുറത്തേക്ക് വ്യാപിപ്പിക്കുന്നത്.
ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോണ്‍ഗ്രസും തൃണമൂലും തമ്മിലുള്ള അകല്‍ച്ച കുറഞ്ഞ് വന്നിരുന്നു. ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിന്റെ സൂചനകള്‍ നല്‍കി മമതയും സോണിയയും കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വീണ്ടും ഇരുപാര്‍ട്ടികളും തമ്മില്‍ അകന്നു. തങ്ങളുടെ നേതാക്കളെ ലക്ഷ്യമിട്ട് മമത നടത്തുന്ന നീക്കങ്ങളാണ് കോണ്‍ഗ്രസിനെ ചൊടിപ്പിക്കുന്നത്.
'പച്ചൈ നിറമേ പച്ചൈ നിറമേ...' കർത്തി സുരേഷിന്റെ സാരി ലുക്ക് വൈറൽ












Click it and Unblock the Notifications