മൊബൈൽ ഫോൺ മോഷ്ടിക്കാനെത്തിയതെന്ന് ആരോപിച്ച് ഗുജറാത്തിൽ ആൾക്കൂട്ട ആക്രമണം; 22കാരൻ കൊല്ലപ്പെട്ടു
അഹമ്മദാബാദ്: മൊബൈൽ ഫോൺ മോഷ്ടിക്കാനെത്തിയവരാണെന്ന് ആരോപിച്ച് ഗുജറാത്തിൽ യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. ഗുജറാത്തിലെ ദഹോദ് ജില്ലയിലുള്ള കാളി മഹുദിയിലാണ് സംഭവം. 22 കാരനായ യുവാവിനെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. യുവാവിന് ഒപ്പമുണ്ടായിരുന്ന സുഹൃത്തിനും ഗുരുതരമായി പരുക്കേറ്റു.
20 പേർ അടങ്ങുന്ന സംഘമാണ് യുവാക്കളെ ആക്രമിച്ചത്. ഗോത്രവർഗക്കാർ കൂടുതലുള്ള ജില്ലയാണ് ദഹോദ്, സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരും അറസ്റ്റിലായിട്ടില്ല. മർദ്ദനത്തിന് ഇരയായവരും ആക്രമണം നടത്തിയതും ഗോത്രവിഭാഗത്തിൽപെട്ടവരാണ്.
കാളി മഹുദിയുടെ അയൽ ഗ്രാമമായ ഉൻദാർവാസിയായ അജ്മൽ വഹോനിയ എന്ന യുവാവാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഭാരു മാതുർ എന്ന യുവാവിനാണ് ഗുരുതരമായി പരുക്കേറ്റത്.
2 ദിവസങ്ങൾക്ക് മുൻപാണ് ഇരുവരും ജയിലിൽ നിന്ന് പുറത്തെത്തിയത്. അജ്മലിന്റെ പേരിൽ 32 മോഷണക്കേസുകൾ ഉള്ളതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആക്രമണം നടത്തിയവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.