കാമുകിക്ക് മറ്റൊരു വിവാഹം, യുപിയിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി കിണറ്റിലിട്ടു, പ്രതി പിടിയിൽ
അസംഗട്: യുവതിയെ കൊന്ന് വെട്ടിനുറുക്കി കിണറ്റിലിട്ട സംഭവത്തില്‍ പ്രതി പിടിയില്‍. 22കാരിയായ ആരാധന പ്രജാപതിയാണ് കൊല്ലപ്പെട്ടത്. 24കാരനായ പ്രിന്‍സ് യാദവ് ആണ് അറസ്റ്റിലായിരിക്കുന്നത്. ആരാധനയുടെ മുന്‍ കാമുകന്‍ ആണ് പ്രിന്‍സ് എന്നാണ് പോലീസ് പറയുന്നത്. നവംബര്‍ 16ന് ആണ് പശ്ചിം പട്ടി ഗ്രാമത്തിലെ ഒരു കിണറ്റില്‍ നിന്നും നാട്ടുകാര്‍ വെട്ടിനുറുക്കിയ നിലയില്‍ ആരാധനയുടെ ശരീരം കണ്ടെടുക്കുന്നത്.
പ്രദേശത്തേക്ക് തെളിവെടുപ്പിന്ന് കൊണ്ട് വന്നപ്പോള്‍ പ്രിന്‍സ് തോക്കുപയോഗിച്ച് പോലീസിനെ ആക്രമിച്ചു. തുടര്‍ന്ന് പോലീസ് പ്രിന്‍സിന് നേരെ വെടിയുതിര്‍ത്തു. ഇയാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നവംബര്‍ പത്തിനാണ് ആരാധന കൊല്ലപ്പെട്ടത്. ശരീര ഭാഗങ്ങള്‍ കിണറ്റിലും തല 6 കിലോമീറ്റര്‍ ദൂരത്തുമാണ് ഉപേക്ഷിച്ചിരുന്നത്. ബന്ധുവായ സര്‍വേഷിന്റെ സഹായത്തോടെയാണ് പ്രിന്‍സ് കൊല നടത്തിയത് എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്.
പ്രിന്‍സും ആരാധനയും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറയുന്നു. എന്നാല്‍ ഫെബ്രുവരിയില്‍ ആരാധനയുടെ വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം നടത്തി. ഇതേത്തുടര്‍ന്നാണ് പ്രിന്‍സ് ആരാധനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. പ്രിന്‍സിന്റെ മാതാപിതാക്കള്‍, രണ്ട് അമ്മാവന്‍മാര്‍, കസിന്‍ സഹോദരനും സഹോദരിയും അടക്കമുളളവരും കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ പങ്കാളികളാണെന്ന് പോലീസ് പറയുന്നു. മാത്രമല്ല പ്രതികളെ ഒളിപ്പിക്കാനും ഇവര്‍ സഹായം ചെയ്തു. ഇവരെ ആരെയും പോലീസിന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
'അതിജീവിതയുടെ ആ ഒരു സ്പിരിറ്റുണ്ടല്ലോ, അതുതകരാതെയാണ് നമ്മള്‍ നോക്കേണ്ടത്'; അഞ്ജലി മേനോന്‍ പറയുന്നു
വിവാഹ ബന്ധം വേര്‍പെടുത്താന്‍ ആരാധനയെ പ്രിന്‍സ് നിര്‍ബന്ധിച്ച് കൊണ്ടിരുന്നു. നവംബര്‍ 9ന് ആരാധനയെ തനിക്കൊപ്പ് കൊണ്ട് പോകാന്‍ പ്രിന്‍സ് ശ്രമം നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം പ്രിന്‍സിനൊപ്പം സമീപത്തുളള അമ്പലത്തിലേക്ക് ആരാധന പോയി. ശേഷം ഇരുവരും ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുകയും ഇരുവരും ഒരു ബന്ധുവീട്ടിലേക്ക് പോവുകയും ചെയ്തു. ഇവിടെ വെച്ചാണ് ആരാധനയെ പ്രിന്‍സ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആളെ തിരിച്ചറിയാതിരിക്കാന്‍ മൃതദേഹം മുറിച്ച് കഷണങ്ങളാക്കി ഉപേക്ഷിക്കുകയായിരുന്നു.