മണിപ്പൂർ സംഘർഷം; ആയുധങ്ങളുമായി 25 പേർ സൈന്യത്തിന്റെ പിടിയിൽ
ഇംഫാൽ: സംഘർഷം തുടരുന്ന മണിപ്പൂരിൽ ആയുധങ്ങളുമായി 25 പേരെ അറസ്റ്റ് ചെയ്ത് സൈന്യം. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ സുരക്ഷാ സേനയ്ക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നവരാണ് അറസ്റ്റിലായവർ എന്ന് സൈന്യം അറിയിച്ചു. അറസ്റ്റിലായവരിൽ നിന്നും ഡബിൾ ബാരൽ തോക്കുകളടക്കം കണ്ടെത്തിയെന്നും സൈന്യം വ്യക്തമാക്കി.
'ഇംഫാൽ ഈസ്റ്റ് ഡിസ്ട്രിക്റ്റിലെ മലയോര മേഖലയിലെ വീടുകൾക്ക് തീയിടാൻ അക്രമികൾ പദ്ധതിയിടുന്നുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശത്ത് സൈന്യം സുരക്ഷ ശക്തമാക്കിയിരുന്നു. ഒന്നിലധികം പ്രദേശങ്ങളിൽ മൊബൈൽ വെഹിക്കിൾ ചെക്ക് പോസ്റ്റുകൾ (എംവിസിപി) സ്ഥാപിക്കുകയും പ്രദേശത്ത് തിരച്ചിൽ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്തിരുന്നു. സനാസബി, ഗ്വാൾതാബി, ഷാബുൻഖോൽ ഖുനാവോ എന്നിവിടങ്ങളിലായിരുന്നു നിരീക്ഷണം ഊർജിതമാക്കിയത്. ഇതിനിടയിൽ അക്രമികൾ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു', സൈന്യം പ്രസ്താവനയിൽ പറഞ്ഞു.

അറസ്റ്റിലാവരിൽ നിന്നും 12 ഡബിൾ ബാരൽ റൈഫിൾ, മൂന്ന് സിംഗിൾ ബാരൽ റൈഫിൾ , ഹാൻഡ് ഗ്രനേഡ്, ഡിറ്റണേറ്റർ തുടങ്ങിയവ കണ്ടെടുത്തിട്ടുണ്ടെന്നും സൈന്യം അറിയിച്ചു. മണിപ്പൂരിൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് സംസ്ഥാനം സന്ദർശിക്കാനിരിക്കെയാണ് അക്രമികളെ സൈന്യം പിടികൂടിയത്.
അതേസമയം ഞായറാഴ്ച രാത്രി സംശയകരമായ രീതിയിൽ കാറിൽ യാത്ര ചെയ്ത മൂന്ന് പേരെ സൈന്യം കസ്റ്റഡിയിൽ എടുത്തിരുന്നു. നാല് പേരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. വാഹനം തടഞ്ഞ് വെച്ച് പരിശോധിക്കുന്നതിനിടെ ഒരാൾ ഓടി രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായവരിൽ നിന്നും ചൈനീസ് നിർമ്മിത ആയുധം ഉൾപ്പെടെ കണ്ടെത്തിയതായി സൈന്യം അറിയിച്ചിരുന്നു.
അതിനിടെ അമിത് ഷായുടെ സന്ദർശനത്തിന് മുന്നോടിയായി മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റേയും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായിയുടേയും നേതൃത്വത്തിൽ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തി. ഇന്ന് രാവിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം മുഖ്യമന്ത്രി വിളിച്ച് ചേർത്തിരുന്നു.
3 ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ എത്തുന്നത്. അദ്ദേഹം മുഖ്യമന്ത്രിയുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും. നേരത്തേ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കണമെന്ന് മെയ്തെയ്-കൂകി വിഭാഗങ്ങളോട് അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. സമുദായങ്ങളുടെ പ്രതിനിധികളുമായി ഷാ കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് അക്രമങ്ങളിൽ ഇതുവരെ 80 ഓളം മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മണിപ്പുരിലെ പ്രധാന സാമുദായിക വിഭാഗമായ മെയ്തെയ് വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയായിരുന്നു സംസ്ഥാനത്ത് സംഘർഷം ഉടലെടുത്തത്.












Click it and Unblock the Notifications