കര്‍ണാടകയില്‍ നില്‍ക്കില്ല.. ബിജെപിക്ക് അടുത്ത പണി വരുന്നു!! നാലിടത്ത് വിധി, പ്രതിപക്ഷം ഒറ്റക്കെട്ട്
ദില്ലി: കര്‍ണാടകയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചുനിന്നപ്പോള്‍ പരാജയം സമ്മതിക്കേണ്ടി വന്നു ബിജെപിക്ക്. അവസരം ഇനിയും വരുമെന്ന പ്രതീക്ഷയില്‍ ബിജെപി അല്‍പ്പം പത്തി താഴ്ത്തി. എന്നാല്‍ വരുന്ന തിങ്കളാഴ്ച ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായക ദിനമാണ്. നാല് ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലാം ബിജെപിയുടെയോ അല്ലെങ്കില്‍ പാര്‍ട്ടി പിന്തുണയ്ക്കുന്നവരുടേയോ സിറ്റിങ് സീറ്റുകള്‍. എല്ലായിടത്തും പ്രതിപക്ഷ ഐക്യനിര ഉയര്‍ന്നിട്ടുണ്ട്. പുതിയ പശ്ചാത്തലത്തില്‍ ഇത് മറികടക്കാന്‍ ബിജെപിക്ക് സാധിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. നാല് മണ്ഡലങ്ങളിലും പരാജയപ്പെട്ടാന്‍ പാര്‍ട്ടിക്ക് ലോക്‌സഭയില്‍ കനത്ത തിരിച്ചടിയാകും. പ്രത്യേകിച്ച് പൊതുതിരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തില്‍. പുതിയ വോട്ടെടുപ്പ് വിശേഷങ്ങള്‍ ഇങ്ങനെ...

മാറ്റുരയ്ക്കുന്നത് രണ്ടു കാര്യങ്ങള്‍
പ്രതിപക്ഷത്തിന്റെ ഐക്യവും ബിജെപിയുടെ ജനകീയതയുമാണ് തിങ്കളാഴ്ച മാറ്റുരയ്ക്കുന്നത്. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, നാഗാലാന്റ് എന്നിവിടങ്ങളിലാണ് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ്. ഇതില്‍ മൂന്നെണ്ണം ബജെപിയുടെ മണ്ഡലങ്ങളാണ്. ഒന്ന് ബിജെയുടെ സഖ്യകക്ഷിയുടെയും. 31ന് വോട്ടെണ്ണും.

പ്രതിപക്ഷം ഒന്നിച്ചപ്പോള്‍ കണ്ടത്
പ്രതിപക്ഷം ഒന്നിച്ചപ്പോള്‍ അടുത്തിടെ നടന്ന ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പരാജയപ്പെട്ടിരുന്നു. വര്‍ഷങ്ങളായി ബിജെപിക്കൊപ്പം നിന്നിരുന്ന ഉത്തര്‍ പ്രദേശിലെ ഗൊരഖ്പൂരിലെയും ഫുല്‍പ്പൂരിലെയും ജനങ്ങളാണ് ബിജെപിയെ തിരിഞ്ഞുകുത്തിയത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയുടെയും മണ്ഡലങ്ങളായിരുന്നു അത്.

ബിജെപിയുടെ സ്വന്തം കൈരാന
തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ലോക്‌സഭാ മണ്ഡലങ്ങളില്‍ പ്രധാനപ്പെട്ടത് കൈരാനയാണ്. ബിജെപിയുടെ സിറ്റിങ് സീറ്റാണിത്. പാര്‍ട്ടി എംപി ഹുകും സിങ് അന്തരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇവിടെയുള്ള പുതിയ രാഷ്ട്രീയം വ്യത്യസ്തമാണ്.

പ്രതിക്ഷം ചെയ്തത്
സഹതാപം വോട്ടാക്കി മാറ്റാന്‍ ഹുകും സിങിന്റെ മകള്‍ മൃഗങ്ക സിങിനെയാണ് ബിജെപി കളത്തിലിറക്കുന്നത്. എതിരാളി അജിത്ത് സിങിന്റെ ആര്‍എല്‍ഡിയും. തബസ്സും ഹസന്‍ ആണ് ആര്‍എല്‍ഡി സ്ഥാനാര്‍ഥി. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി തബസ്സുമിനെ പിന്തുണയ്ക്കുന്നുണ്ട്.

മറ്റുള്ളവര്‍ മല്‍സരിക്കാതെ മാറി
ആര്‍എല്‍ഡി സ്ഥാനാര്‍ഥിക്ക് ആശ്വാസം പകര്‍ന്നാണ് കോണ്‍ഗ്രസിന്റെയും ബിഎസ്പിയുടെയും നീക്കം. ഇരുപാര്‍ട്ടികളും മല്‍സരിക്കുന്നില്ല. പകരം പ്രത്യക്ഷത്തില്‍ ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടുമില്ല. ബിജെപിക്ക് അവര്‍ വോട്ട് ചെയ്യില്ലെന്ന് ഉറപ്പാണ്.

വര്‍ഗീയ ചേരിതിരിവുമില്ല
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഹുകും സിങ് രണ്ട് ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്പിയുടെ നാഷിദ് ഹസനെ പരാജയപ്പെടുത്തിയത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കിയാണ് ബിജെപി ജയിച്ചതെന്ന് അന്ന് ആരോപണമുണ്ടായിരുന്നു. 2013ല്‍ ജാട്ടുകളും മുസ്ലിംകളും തമ്മിലുണ്ടായ കലാപത്തില്‍ ലാഭം കിട്ടിയത് ബിജെപിക്കായിരുന്നു.

ബിജെപി തോല്‍ക്കാന്‍ സാധ്യതയേറെ
2014ല്‍ ജാട്ടുകളും ഗുജ്ജാറുകളും ബിജെപിയെ പിന്തുണച്ചിരുന്നു. എന്നാല്‍ ഇന്ന് ഇരു സമുദായങ്ങളും ശത്രുതയിലാണ്. അതുകൊണ്ടുതന്നെ ഈ സമുദായങ്ങളുടെ പൂര്‍ണ പിന്തുണ ബിജെപിക്ക് ലഭിക്കുമെന്ന് വിശ്വസിക്കാന്‍ വയ്യ. എതിരാളിയായി പഴയ പോലെ ഒട്ടേറെ സ്ഥാനാര്‍ഥികളുമില്ല. ഇപ്പോള്‍ വര്‍ഗീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലവുമില്ല. ഈ സാഹചര്യത്തില്‍ ആര്‍എല്‍ഡി സ്ഥാനാര്‍ഥി ബിജെപിക്ക് വെല്ലുവിളി തന്നെയാണ്.

അടുത്ത പണി തരാമെന്ന് കോണ്‍ഗ്രസ്
കൈരാനയില്‍ ബിജെപിക്ക് അടുത്ത പണി തരുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അടുത്തിടെ പ്രതികരിച്ചിരുന്നു. കര്‍ണാടകയില്‍ കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം ഒരുങ്ങിയപ്പോഴായിരുന്നു നേതാക്കളുടെ പ്രതികരണം. അതുകൊണ്ടുതന്നെ ബിജെപിക്ക് മണ്ഡലം പിടിക്കുക എന്നത് അഭിമാന പ്രശ്‌നമാണ്.

പിടികൊടുക്കാതെ പള്‍ഘാര്‍
ബിജെപി എംപി ചിന്താമന്‍ വങ്കാസ് മരിച്ചതിനെ തുടര്‍ന്നാണ് മഹാരാഷ്ട്രയിലെ പള്‍ഘാര്‍ ലോക്‌സഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. പട്ടിക വര്‍ഗ സംവരണ മണ്ഡലമാണിത്. ഇവിടെയുള്ള നേതാക്കള്‍ ഒരു പാര്‍ട്ടിയിലും സ്ഥിരമായി നില്‍ക്കാത്തത് ആശയക്കുഴപ്പമുണ്ടാക്കുന്നു.

കൂറുമാറ്റം ഇങ്ങനെ
ചിന്താമന്റെ മകന്‍ ശ്രീനിവാസ് അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയുടെ എതിരാളികളായ ശിവസേനക്കൊപ്പം ചേര്‍ന്നു. അതേസമയം കോണ്‍ഗ്രസ് നേതാവ് രാജേന്ദ്ര ഗാവിത് ബിജെപിയിലേക്ക് മാറി. കോണ്‍ഗ്രസും എന്‍സിപിയും സഖ്യത്തിലാണ്. ബിജെപി, എന്‍സിപി, ശിവസേന എന്നീ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. ബിജെപിയുടെ വോട്ടുകള്‍ ശിവസേന പിടിച്ചാല്‍ എന്‍സിപി സ്ഥാനാര്‍ഥി ജയിക്കും.

ഭന്താര ഗോണ്ടിയിലും ശിവസേന വെല്ലുവിളി
മഹാരാഷ്ട്രയിലെ ഭന്താര ഗോണ്ടിയയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു ലോക്‌സഭാ മണ്ഡലം. ബിജെപി എംപിയായിരുന്ന നാന പട്ടോളി രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതാണ് ഉപതിരഞ്ഞെടുപ്പ് ആവശ്യമായി വന്നത്. 2014ലെ തിരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേര്‍ന്ന അദ്ദേഹം അടുത്തിടെ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. ബിജെപിയും എന്‍സിപിയും തമ്മില്‍ നേരിട്ടാണ് ഇവിടെ മല്‍സരം. ഒബിസിക്കാര്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണിത്. മാത്രമല്ല, ശിവസേനയുമായി ബിജെപി പിണങ്ങി നില്‍ക്കുന്നത് ഇവിടെയും തിരിച്ചടിയാകമെന്നാണ് വിലയിരുത്തല്‍.

നാഗാലാന്റില്‍ ഭയപ്പെടേണ്ട
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റൊരു മണ്ഡലം നാഗാലാന്റിലെ ഏക മണ്ഡലമാണ്. സിറ്റിങ് എംപി നിഫ്യു റിയോ ബിജെപി പിന്തുണയില്‍ മുഖ്യമന്ത്രിയായതാണ് ഉപതിരഞ്ഞെടുപ്പിന് കാരണം. പിഡിഎ നേതാവാണ് റിയോ. ഇദ്ദേഹത്തിന്റെ പാര്‍ട്ടിയും ബിജെപിയും സഖ്യമായിട്ടാണ് ഭരണം. പൊതുവേ കേന്ദ്ര ഭരണത്തിലുള്ളവരെ പിന്തുയ്ക്കുന്നതാണ് മണ്ഡലത്തിന്റെ ചരിത്രം. അതുകൊണ്ട് ബിജെപിക്ക് ആശങ്കയില്ല. നാഗാ പീപ്പിള്‍ ഫ്രണ്ടിന്റെ സി അപോക് ജാമിര്‍ ആണ് എതിരാളി. ഇദ്ദേഹത്തെ കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നുണ്ട്.

ലോക്‌സഭയില്‍ ഭൂരിപക്ഷം പോകും
281 സീറ്റുകളുടെ ബലത്തിലാണ് 2014ല്‍ ബിജെപി അധികാരത്തിലെത്തിയത്. നിലവില്‍ ബിജെപിക്ക് 270 എംപിമാരുടെ പിന്തണയേ ഉള്ളൂ. 543 അംഗ സഭയില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ടത് 272 ആണ്. കര്‍ണാടകയിലെ എംപിമാരായ ശ്രീരാമലു, യെദ്യൂരപ്പ എന്നിവര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിച്ചതോടെ അടുത്തിടെ ലോക്‌സഭാംഗത്വം രാജിവച്ചിരുന്നു. ഇതും ബിജെപിയുടെ എണ്ണം കുറയാന്‍ കാരണമായി. അതുകൊണ്ടുതന്നെ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജീവന്‍മരണ പോരാട്ടമാണ്.












Click it and Unblock the Notifications