യുപിയെ ഇളക്കിമറിച്ച് മഹാസഖ്യത്തിന്റെ ആദ്യ റാലി.....മുസ്ലീങ്ങളോട് മായാവതിക്കുള്ള അപേക്ഷ ഇങ്ങനെ
ദിയോബന്ദ്: ഉത്തര്‍പ്രദേശില്‍ ചരിത്രം തിരുത്തി കുറിച്ച് സമാജ് വാദി പാര്‍ട്ടി, ബിഎസ്പി, ആര്‍എല്‍ഡി പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന്റെ ആദ്യ റാലി. വന്‍ ജനാവലിയുടെ സാന്നിധ്യത്തിലാണ് റാലി നടന്നത്. മുമ്പ് എസ്പി ബിഎസ്പി സഖ്യം തെറ്റിപ്പിരിഞ്ഞ ശേഷമുള്ള ആദ്യ റാലിയാണിത്. 25 വര്‍ഷത്തിനിടെ മൂന്ന് പാര്‍ട്ടികളും ചേര്‍ന്ന് മത്സരിക്കുന്നതും പ്രചാരണം നടത്തുന്നതും ആദ്യമായിട്ടാണ്.
അതേസമയം ബിജെപിയെ ലക്ഷ്യമിട്ടാണ് പ്രചാരണത്തില്‍ മൂന്ന് പാര്‍ട്ടികളിലെയും നേതാക്കള്‍ സംസാരിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി മായാവതി കോണ്‍ഗ്രസിനെ കടന്നാക്രമിച്ചത് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് മായാവതിയെ തഴഞ്ഞത് അവരുടെ വാക്കുകളില്‍ പ്രകടമായിരുന്നു.
മുസ്ലീങ്ങളോടുള്ള അഭ്യര്‍ത്ഥന
മായാവതിയുടെ പ്രസംഗം മികച്ചതായിരുന്നു. മുസ്ലീങ്ങളോട് എസ്പിക്കും ബിഎസ്പിക്കും തന്നെ വോട്ടുചെയ്യണമെന്നായിരുന്നു മായാവതിയുടെ അപേക്ഷ. ബിജെപിയെ തോല്‍പ്പിക്കാന്‍ അവസരമൊരുക്കണമെന്നും അവര്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ പക്ഷം ചേരരുതെന്നും, അത് മുസ്ലീം വോട്ടിനെ ഭിന്നിക്കുമെന്ന മുന്നറിയിപ്പും മായാവതി നല്‍കി.
കോണ്‍ഗ്രസ് ഒന്നുമല്ല
കോണ്‍ഗ്രസ് യുപിയില്‍ ഒന്നുമല്ല. ബിജെപിക്കെതിരെ യുപിയില്‍ പോരാട്ടം നടത്തുന്നത് മഹാസഖ്യമാണ്. കോണ്‍ഗ്രസ് മായാവതിയും അഖിലേഷും വിജയിക്കരുതെന്നാണ് ആഗ്രഹിക്കുന്നത്. ബിജെപിയെ സഹായിക്കുകയാണ് കോണ്‍ഗ്രസ്. അതുകൊണ്ട് അവര്‍ക്ക് വോട്ടുചെയ്താല്‍ മുസ്ലീങ്ങള്‍ ഒറ്റപ്പെടുമെന്നും മായാവതി പറഞ്ഞു. ചടങ്ങില്‍ അഖിലേഷ് യാദവിനെയും ആര്‍എല്‍ഡി നേതാവ് അജിത് സിംഗിനെയും ഇരുത്തിയായിരുന്നു മായാവതിയുടെ കോണ്‍ഗ്രസ് വിമര്‍ശനം.
സഹാരണ്‍പൂരില്‍ ചതിച്ചു
സഹാരണ്‍പൂരില്‍ കോണ്‍ഗ്രസ് മഹാസഖ്യത്തെ ചതിച്ചിരിക്കുകയാണ്. ഇവിടെ ആദ്യം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത് ഞങ്ങളാണ്. എന്നാല്‍ അടുത്ത ദിവസം തന്നെ ഇവിടെ മുസ്ലീം സ്ഥാനാര്‍ത്ഥിയെ ഇറക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇത് മഹാസഖ്യത്തിന്റെ വോട്ടുകള്‍ ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടാണ്. ഇതിലൂടെ അവര്‍ ഞങ്ങളെ ചതിച്ചിരിക്കുകയാണ്. മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ ഇത്തരം കാര്യങ്ങളില്‍ അവര്‍ യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യുന്നില്ല.
രാഹുലിന് അറിയില്ലേ.....
സഹാരണ്‍പൂരിലെ മുസ്ലീങ്ങള്‍ക്ക് അറിയാം ഞങ്ങളൊരു മുസ്ലീം സ്ഥാനാര്‍ത്ഥിയെ ആണ് നിര്‍ത്തുന്നതെന്ന്. ഇക്കാര്യം രാഹുല്‍ ഗാന്ധിക്കും അറിയാം. എന്നാല്‍ അവര്‍ മഹാസഖ്യത്തെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് മണ്ഡലത്തില്‍ മുസ്ലീം സ്ഥാനാര്‍ത്ഥിയെ തന്നെയാണ് ഇറക്കിയിരിക്കുന്നത്. ഇത് ബിജെപിയെ സഹായിക്കാനാണ്. മുസ്ലീം വോട്ടുകള്‍ ഭിന്നിക്കുമ്പോള്‍ ആ നേട്ടം ബിജെപിക്കായിരിക്കുമെന്നും മായാവതി പറഞ്ഞു.
മോദിക്കുള്ള മറുപടി ഇങ്ങനെ
നരേന്ദ്ര മോദിയെ ആര്‍എല്‍ഡി നേതാവ് അജിത് സിംഗാണ് ആക്രമിച്ചത്. അഞ്ച് വര്‍ഷത്തിനിടയില്‍ മോദി എന്താണ് ചെയ്തത്. മോദി ജനങ്ങളുടെ അച്ഛേ ദിന്‍ അല്ല പറഞ്ഞത്. സ്വന്തം അച്ഛേ ദിനിനെ കുറിച്ചാണഅ അദ്ദേഹം സംസാരിക്കുന്നത്. യുപിയില്‍ കലാപം നടത്തിയാണ് ബിജെപി അധികാരത്തിലെത്തിയത്. കര്‍ഷകര്‍ മോദിയെ വെറുതെ വിടില്ല. കര്‍ഷകര്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ വില ചോദിച്ചപ്പോള്‍ സര്‍ക്കാര്‍ വെടിയുണ്ടകളുമായിട്ടാണ് അവരെ വരവേറ്റതെന്നും അജിത് സിംഗ് പറഞ്ഞു.
മോദിക്ക് സത്യം പറയാനറിയില്ല
മോദിക്ക് സത്യം പറയാനറിയില്ല. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സത്യം പറയാന്‍ മോദിയെ പഠിപ്പിച്ചിട്ടില്ല. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കുമെന്ന് അദ്ദേഹം ജനങ്ങളോട് കള്ളം പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും അജിത് സിംഗ് ആരോപിച്ചു. അതേസമയം കോണ്‍ഗ്രസ് യുപിയില്‍ ശക്തമാവാനാണ് ശ്രമിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ വികസനത്തിനെ കുറിച്ച് അവര്‍ ചിന്തിക്കുന്നില്ലെന്നും അഖിലേഷ് യാദവ് പറഞ്ഞു.
രാഹുലിനെതിരെ കടന്നാക്രമണം
രാഹുല്‍ ഗാന്ധിക്കെതിരെ കടന്നാക്രമണമാണ് മായാവതി നടത്തിയത്. ന്യായ് പദ്ധതി വെറും തട്ടിപ്പാണെന്ന് അവര്‍ പറഞ്ഞു. രാഹുലിന്റെ മുത്തശ്ശി ഇന്ദിരാ ഗാന്ധി ദാരിദ്ര്യത്തെ ഇല്ലാതാക്കാന്‍ പദ്ധതിയുണ്ടാക്കിയിരുന്നു. അത് വിജയിച്ചിട്ടില്ല. ഇതും നടക്കാന്‍ പോകുന്നില്ല. മഹാസഖ്യം എല്ലാവര്‍ക്കും തൊഴില്‍ നല്‍കിയാണ് ഈ പ്രശ്‌നം പരിഹരിക്കാന്‍ പോകുന്നതെന്നും മായാവതി പറഞ്ഞു.
ഉത്തർ പ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019
ജനപ്രീതിയില്‍ നരേന്ദ്ര മോദി നമ്പര്‍ 1...... 5 വര്‍ഷം കൊണ്ട് 7 ശതമാനം കുതിപ്പ്!!