ജയിച്ചിട്ടും രക്ഷയില്ല, ആം ആദ്മിക്ക് പണികൊടുക്കുമോ ബിജെപി; 'നേതാക്കളെ സമീപിച്ചെന്ന്'
ദില്ലി: ദില്ലി കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ ആം ആദ്മി വൻ ഭൂരിപക്ഷത്തിൽ ജയിച്ചതോടെ മേയർ സ്ഥാനത്ത് ആര് എന്ന ചോദ്യമാണ് ഇനി ഉയരുന്നത്. സാധരണ നിലയിൽ ഭൂരിപക്ഷം ഉള്ള പാർട്ടിയാണ് മേയറെ തിരഞ്ഞെടുക്കുക. എതിർപക്ഷം സ്ഥാനാർത്ഥിയെ നിർത്തിയാൽ മത്സരം നടക്കും.
ഫലപ്രഖ്യാപനത്തിന് പിന്നാലെ ബി ജെ പി ഐടി സെൽ തലവൻ അമിത് മാളവ്യ നടത്തിയ പ്രസ്താവനയോടെ ബി ജെ പി സ്ഥാനാർത്ഥി മത്സരരംഗത്ത് ഉണ്ടാകുമെന്ന് ഏറെ കുറെ വ്യക്തമായി. ഇനി ഡൽഹിയിലേക്ക് മേയറെ തിരഞ്ഞെടുക്കണം. അത് കൗൺസിലർമാർ ഏതു വഴിക്കാണ് വോട്ട് ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും. ഉദാഹരണത്തിന് ചണ്ഡീഗഡിൽ ബി ജെ പിക്കൊരു മേയർ ഉണ്ട്', എന്നായിരുന്നു മാളവ്യ ട്വീറ്റ് ചെയ്തത്. 35 വാർഡുകളിലേക്കുള്ള ചണ്ഡിഗഡ് മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 14 സീറ്റുകൾ നേടി എ എ പിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി ആയതെങ്കിലും ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. ഇവിടെ ബി ജെ പിക്കാണ് മേയർ സ്ഥാനം.

ദില്ലി മുനിസിപ്പൽ കോർപ്പറേഷൻ നിയമമനുസരിച്ച് ഓരോ അഞ്ച് വർഷത്തിലും എം സി ഡി തിരഞ്ഞെടുപ്പ് നടത്തണം. എല്ലാ സാമ്പത്തിക വർഷവും ആ വർഷത്തെ ആദ്യ യോഗത്തിൽ ഒരു മേയറെ തിരഞ്ഞെടുക്കണം. മേയറുടെ കാലാവധി ഒരു വർഷമാണ്. ആദ്യ വർഷം ഭരിക്കുന്ന പാർട്ടി ഒരു സ്ത്രീയെ ആണ് മേയറാക്കേണ്ടത്. മൂന്നാം വർഷത്തേക്ക് അതിന്‍റെ കൗൺസിലർമാരിൽ നിന്ന് ഒരു പട്ടികജാതി അംഗത്തെയും തിരഞ്ഞെടുക്കണം.

തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് പുറമെ ഡൽഹിയിൽ നിന്നുള്ള 10 ലോക്‌സഭാ, രാജ്യസഭാ എംപിമാരും 14 എംഎൽഎമാരും തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അർഹരാണ്. എംഎൽഎമാരിൽ നിന്നും ആര് വോട്ട് ചെയ്യണമെന്നത് തീരുമാനിക്കുന്നത് സ്പീക്കറുടെ അധികാരമാണ്. നിയമസഭയിൽ സ്പീക്കർ സ്ഥാനം ആം ആദ്മിക്ക് ആയതിനാൽ തന്നെ ഏത് പാർട്ടിയിലെ എം എൽ എമാരെയാകും ക്ഷണിക്കുകയെന്നത് വ്യക്തമാണെന്ന് ബി ജെ പി നേതാക്കൾ പറയുന്നു. കൗൺസിലർമാർക്ക് പുറമെ 7 ലോക്‌സഭാ എംപിമാർക്കും 3 രാജ്യസഭാ എംപിമാർക്കും വോട്ടവകാശമുണ്ട്. നോമിനേറ്റഡ് അംഗങ്ങൾ മേയർ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ അധികാരമില്ല. ബി ജെ പിക്ക് 7 എം പിമാരാണ് ഉളളത്. എ എ പിക്ക് ആകട്ടെ 3 രാജ്യസഭ എം പിമാരും.

7 എംപിമാരും 104 കൗൺസിലർമാരും ചേരുമ്പോൾ മേയർ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടർമാരുടെ എണ്ണം 111 ആയി ഉയരും. അതേസമയം എഎപിയുടെ അംഗബലം 151 ഉം. (എ എ പിക്ക് 134 കൗൺസിലർമാരും 3 രാജ്യസഭ എംപിമാരും 14 എം എൽ എമാരുമാണുള്ളത്). എം എൽ എമാരുടെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സ്പീക്കറാണ്. മേയർ തിരഞ്ഞെടുപ്പിനുള്ള ഇലക്ടറൽ കോളേജിൽ 274 അംഗങ്ങളാണ് ഉള്ളത്. എംഎൽഎമാരും എംപിമാരും കൗൺസിലർമാരും അടക്കമുള്ളവരാണ് ഇത്). കൂറുമാറ്റ നിരോധന നിയമം ബാധകമല്ലാത്തതിനാൽ മേയർ സ്ഥാനത്തേക്ക് ബി ജെ പിക്ക് ഇപ്പോഴും പ്രതീക്ഷ നിലനിൽക്കുന്നുണ്ട്.

ആം ആദ്മി നിർദ്ദേശിക്കുന്ന മേയറെ എതിർത്ത് ബി ജെ പിയും കോൺഗ്രസും തങ്ങളുടെ സ്ഥാനാർത്ഥികളെ നിർദ്ദേശിച്ചാൽ തീർച്ചയായും തിരഞ്ഞെടുപ്പിന് കളമൊരുങ്ങും. ആ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ വോട്ട് കിട്ടുന്നവർ മേയറാകും. ഇനി മത്സരാർത്ഥികൾക്ക് ലഭിക്കുന്ന വോട്ട് സമനിലയിലായാൽ തിരഞ്ഞെടുപ്പ് മേൽനോട്ടം വഹിക്കുന്ന സെപ്ഷ്യൽ കമ്മീഷ്ണർ പ്രത്യേക നറുക്കെടുപ്പിലൂടെ മേയറെ തിരഞ്ഞെടുക്കും. അത്തരമൊരു സാഹചര്യത്തിൽ ക്രോസ് വോട്ടിംഗിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇതിനോടകം തന്നെ തങ്ങളുടെ സ്ഥാനാർത്ഥികളെ ബി ജെ പി നേതാക്കൾ സമീപിച്ചിട്ടുണ്ടെന്നാണ് എഎപി നേതാക്കൾ ആരോപിക്കുന്നത്.












Click it and Unblock the Notifications