രൂപാണിയുടെ മന്ത്രിമാരില്ല, ഉപമുഖ്യമന്ത്രിയെയും ഒഴിവാക്കി, രണ്ടും കല്‍പ്പിച്ച് പട്ടേല്‍ മന്ത്രിസഭ
ദില്ലി: ഗുജറാത്തില്‍ മന്ത്രിസഭാ പുനസംഘടനയില്‍ അടിമുടി പൊളിച്ചെഴുത്തുമായി ബിജെപി. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന മന്ത്രിമാരൊന്നും പുനസംഘടനയില്‍ മന്ത്രിസഭയില്‍ ഇടംപിടിച്ചില്ല. മുമ്പൊന്നും കേട്ടുകേള്‍വി പോലുമില്ലാത്ത മാറ്റത്തിനാണ് ബിജെപി തുടക്കമിട്ടിരിക്കുന്നത്. നല്ലതല്ലെങ്കില്‍ മന്ത്രിസഭയില്‍ കാണില്ല എന്ന സന്ദേശം കൂടിയാണ് ഇതിലൂടെ നേതൃത്വം നല്‍കുന്നത്. ഒരേ ഫോര്‍മുല മന്ത്രിസഭാ രൂപീകരണത്തില്‍ ആവര്‍ത്തിക്കേണ്ട എന്ന നിലപാടാണ് ബിജെപി എടുത്തത്. 24 മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പത്ത് പേര്‍ക്കാണ് ക്യാബിനറ്റ് റാങ്കുള്ളത്. 14 സഹമന്ത്രിമാരാണ് ഉള്ളത്. മുഖ്യമന്ത്രി അടക്കം 25 മന്ത്രിമാരുണ്ട്.

രൂപാണിയുടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരെയും ഒഴിവാക്കാനാണ് ബിജെപി തീരുമാനിച്ചത്. നേരത്തെ കുറച്ച് പേര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടുമെന്നായിരുന്നു കരുതിയത്. എന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ എല്ലാവരെയും പുറത്താക്കുകയായിരുന്നു. രൂപാണിയുടെ സര്‍ക്കാരില്‍ സ്പീക്കറായിരുന്നു രാജേന്ദ്ര ത്രിവേദി, മുന്‍ സംസ്ഥാന അധ്യക്ഷന്‍ ജീത്തു വഗാനി എന്നിവരെ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാരായി നിയമിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ മാനനഷ്ടത്തിന് കേസ് കൊണ്ടുള്ള സൂറത്തില്‍ നിന്നുള്ള എംഎല്‍എ പൂര്‍ണേഷ് മോദിയെയും മന്ത്രിയായി നിയമിച്ചു. 25 അംഗങ്ങളില്‍ വളരെ ചുരുക്കം ചിലര്‍ക്ക് മാത്രമേ പദത്തില്‍ ഇരുന്ന് പരിചയമുള്ളൂ.
രാജേന്ദ്ര ത്രിവേദിയെ പോലുള്ളവര്‍ക്ക് ഭരണപരിചയമുണ്ട്. ത്രിവേദി ആനന്ദിബെന്‍ സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. ക്രിതിസിംഗ് റാണ, രാഘവ്ജി പട്ടേല്‍ എന്നിവര്‍ക്കും ഭരണപരിചയമുണ്ട്. ക്രിതിസിംഗ് മോദി സര്‍ക്കാരിലും രാഘവ്ജി ശങ്കര്‍സിംഗ് വഗേല സര്‍ക്കാരിലൂം മന്ത്രിയായിരുന്നു. അതേസമയം ആദ്യ തവണ എംഎല്‍എ ആയവരെയാണ് അധികവും മന്ത്രിയാക്കിയിരിക്കുന്നത്. 15 മാസം മാത്രമാണ് ഇനി തിരഞ്ഞെടുപ്പിനായി ബാക്കിയുള്ളത്. ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന് തന്നെയാണ്. അഡ്മിനിസ്‌ട്രേഷന്‍ വകുപ്പ്, വാര്‍ത്താ പ്രക്ഷേപണം, തുടങ്ങിയ നിരവധി വകുപ്പുകള്‍ മുഖ്യമന്ത്രിക്ക് കീഴിലാണ്. ഉപമുഖ്യമന്ത്രിയും ഇത്തവണ ഗുജറാത്തില്‍ ഇല്ല.
പാര്‍ഡിയില്‍ നിന്നുള്ള എംഎല്‍ കനുഭായ് ദേശായിക്കാണ് ധനകാര്യം ലഭിച്ചിരിക്കുന്നത്. രാജേന്ദ്ര തിവാരിക്ക് റവന്യൂവും, നീതി ന്യായ വകുപ്പിന്റെ ചുമതല ലഭിച്ചു. ജിതു വഗ്നാനിക്ക് വിദ്യാഭ്യാസ വകുപ്പാണ് ലഭിച്ചത്. പശ്ചിമ ഭാവ്‌നഗര്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അദ്ദേഹം. ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് റിഷികേഷ് പട്ടേലിന് ലഭിച്ചു. പൂര്‍ണേ,് മോദിക്ക് റോഡ്-ബില്‍ഡിംഗ്, ഗതാഗതം, ടൂറിസം, വകുപ്പുകളുടെ ചുമതലയാണ് ലഭിച്ചത്. രാഘവ്ജി പട്ടേലിന് കാര്‍ഷിക വകുപ്പിന്റെ ചുമതല ലഭിച്ചു. അതേസമയം വിജയ് രൂപാണി സര്‍ക്കാരില്‍ നിതിന്‍ പട്ടേലായിരുന്നു ഉപമുഖ്യമന്ത്രി. ഭൂപേന്ദ്ര പട്ടേല്‍ സര്‍ക്കാര്‍ ഉപമുഖ്യമന്ത്രിയില്ല.
നിതിന്‍ പട്ടേലിന് ഉപമുഖ്യമന്ത്രിയായി തുടരാന്‍ മാനസികമായി ബുദ്ധിമുട്ടുണ്ടെന്നാണ് സൂചന. അടുത്ത മുഖ്യമന്ത്രിയായി വരുമെന്ന് കരുതിയ നേതാവായിരുന്നു അദ്ദേഹം. 1960 മുതല്‍ ഗുജറാത്തില്‍ അഞ്ച് ഉപമുഖ്യമന്ത്രിമാരാണ് ഉണ്ടായിട്ടുള്ളത്. ഇതില്‍ മൂന്നും കോണ്‍ഗ്രസ് ഭരണകാലത്തായിരുന്നു. സംസ്ഥാന ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം ഉപമുഖ്യമന്ത്രിയായിരുന്ന നേതാവാണ് നിതിന്‍ പട്ടേല്‍. 2016 ഓഗസ്റ്റിലായിരുന്നു നിതിന്‍ പട്ടേല്‍ ആ പദവിയിലെത്തുന്നത്. നിതിന്‍ പട്ടേലും വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്ര സിംഗ് ചുഡാസമയും പുനസംഘടനയില്‍ പുറത്തുപോയി. വന്‍ നിരാശ എല്ലാ കാലത്തും ഏറ്റുവാങ്ങിയ നേതാവാണ് നിതിന്‍ പട്ടേല്‍.
Recommended Video
നിതിന്‍ പട്ടേലിനെ ഉപമുഖ്യമന്ത്രിയാക്കിയത് ആ സമയത്ത് ആവശ്യമായിരുന്നുവെന്ന് ബിജെപി പറയുന്നു. 2016ല്‍ ആനന്ദിബെന്‍ പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ തുടങ്ങിയപ്പോള്‍ നിതിന്‍ പട്ടേലിനെ മുഖ്യമന്ത്രിയാക്കണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വിജയ് രൂപാണിയെ കൊണ്ടുവരാനാണ് നേതൃത്വം തീരുമാനിച്ചത്. ഒത്തുതീര്‍പ്പ് ഫോര്‍മുല എന്ന നിലയില്‍ നിതിന്‍ പട്ടേലിനെ ഉപമുഖ്യമന്ത്രിയുമാക്കി. ഇത്തവണ പക്ഷേ അതിന്റെ ആവശ്യമില്ല. അതുകൊണ്ട് ഉപമുഖ്യമന്ത്രിയെ കൊണ്ടുവന്നില്ലെന്നും ബിജെപി പറയുന്നു. ഭുജില്‍ നിന്നുള്ള എംഎല്‍എ നിമാബെന്‍ ആചാര്യയാണ് പുതിയ സ്പീക്കര്‍. പുതിയ മന്ത്രിമാരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിക്കുകയും ചെയ്തു.












Click it and Unblock the Notifications