യുക്രൈൻ- റഷ്യ സംഘർഷം: ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ബദൽ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ
തൃശ്ശൂർ : യുക്രൈൻ - റഷ്യ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ യുക്രൈനിൽ നിന്ന് തിരികെ കൊണ്ടുവരാനുള്ള നടപടികൾ ആരംഭിച്ചതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ അറിയിച്ചു. യുക്രേനിയൻ വ്യോമാതിർത്തി അടച്ചതിനാൽ പ്രത്യേക വിമാനങ്ങളുടെ ഷെഡ്യൂൾ റദ്ദാക്കിയിരിക്കുകയാണ് . ഈ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കാൻ ബദൽ ക്രമീകരണങ്ങൾ അടിയന്തരമായി തയ്യാറാക്കുകയാണ് എന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
ഇത്തരം ക്രമീകരണങ്ങൾ പൂർത്തിയായാലുടൻ വിവരങ്ങൾ എംബസി അറിയിക്കും. രക്ഷാ ദൗത്യത്തിന് ഇന്ത്യൻ എംബസിയെ സഹായിക്കാൻ കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ അയക്കാനും തീരുമാനിച്ചതായി വിദേശകാര്യസഹമന്ത്രി അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിലെ കൺട്രോൾ റൂം 24x7 അടിസ്ഥാനത്തിൽ വിപുലീകരിക്കുകയും പ്രവർത്തിക്കുകയാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. ഉക്രെയ്നിലെ മലയാളി വിദ്യാർഥികളുമായി താൻ സംസാരിച്ചു എന്നും വിദ്യാർഥികളും രക്ഷകർത്താക്കളും പരിഭ്രാന്തരാകേണ്ടതില്ല എന്നും വി.മുരളീധരൻ പറഞ്ഞു.

പുതിയ അറിയിപ്പുകൾ ലഭിക്കുന്നതിന് എംബസി വെബ്‌സൈറ്റും സോഷ്യൽ മീഡിയ (ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം) പോസ്റ്റുകളും പിന്തുടരണം. സമാനമായ യുദ്ധ സാഹചര്യം നിലവിൽ നിന്ന സാഹചര്യങ്ങളിൽ മറ്റു രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ പൗരന്മാരെ തിരികെ കൊണ്ടുവന്നിട്ടുള്ള അനുഭവപരിചയം ഉള്ള വിപുലമായ നയതന്ത്ര സംവിധാനം ഇന്ത്യയ്ക്കുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രൈനിലെ നിലവിലെ സാഹചര്യം അവിടെയുള്ള മലയാളികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കേരളത്തില്‍ നിന്നുള്ള 2320 വിദ്യാര്‍ത്ഥികള്‍ നിലവില്‍ അവിടെയുണ്ട്. അതുകൊണ്ട്, അവരുടെ സുരക്ഷാകാര്യത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിനു കത്തയച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. യുക്രൈനിലുള്ള മലയാളി വിദ്യാര്‍ത്ഥികളെ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നു മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
യുക്രൈയിനിലുള്ള എല്ലാ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കള്‍ വളരെ വലിയ ആശങ്കയിലാണ്. കേന്ദ്ര വിദേശ കാര്യ മന്ത്രാലയവുമായും യുക്രൈനിലെ ഇന്ത്യന്‍ എംബസിയുമായും ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹൈബി ഈഡന്‍ എം പി പറഞ്ഞു.ഇന്ത്യാക്കാരെ അടിയന്തരമായി മടക്കിക്കൊണ്ടുവരണമെന്ന് എ എം ആരിഫ് എംപിയും ആവശ്യപ്പെട്ടു. റഷ്യ - ഉക്രൈനെതിരെ ആക്രമണം തുടങ്ങിയ സാഹചര്യത്തില്‍ യുക്രെയിനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള ഇന്ത്യാക്കാരെ അടിയന്തരമായി മടക്കിക്കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാകണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
കീവിലെ ഇന്ത്യന്‍ എംബസി വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ മുന്നറിയിപ്പ് നല്‍കിയ ഈ മാസം 15നു തന്നെ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ചൂണ്ടിക്കാട്ടി താന്‍ കത്തു നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാതെ ഗുരുതരമായ കൃത്യവിലോപമാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും എ എം ആരിഫ് എംപി ആവശ്യപ്പെട്ടു.
അതേസമയം, റഷ്യ- യുക്രൈന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ കുറ്റപ്പെടുത്തി ശശി തരൂര്‍ എംപി രംഗത്തെത്തി. തങ്ങളുടെ ആക്രമണം ഉക്രൈനിയിലെ ഭരണമാറ്റത്തിനുള്ള ഓപ്പറേഷന്‍ ആണ് എന്നാണ് റഷ്യന്‍ ഭാഷ്യം. ഇത്തരം കടന്നു കയറ്റങ്ങള്‍ എന്നും എതിര്‍ത്തിട്ടുള്ള ഇന്ത്യക്ക് മൗനവ്രതം ഭൂഷണമാണോ എന്ന് ശശി തരൂര്‍ ചോദിച്ചു. റഷ്യയുടെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഗൗരവത്തില്‍ എടുക്കേണ്ടതാണെന്ന് സമ്മതിക്കുമ്പോള്‍ തന്നെ കടന്നുകയറ്റവും യുദ്ധവും ഒരുകാലത്തും ന്യായീകരിക്കാന്‍ കഴിയില്ല. യുദ്ധം നിര്‍ത്താനാണ് നാം ആവശ്യപ്പെടേണ്ടതെന്ന് ശശി തരൂര്‍ പറഞ്ഞു.
ഉക്രൈനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത്, കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ കൺട്രോൾ റൂം സജ്ജീകരിച്ചിട്ടുണ്ട്.
Phone: 1800118797 (Toll free)
+91-11-23012113
+91-11-23014104
+91-11-23017905
Fax: +91-11-23088124
Email: [email protected]
ഇപ്പോള്‍ ഉക്രൈനിലുള്ളവര്‍ക്ക് കീവിലെ ഇന്ത്യന്‍ എംബസി ഏര്‍പ്പെടുത്തിയിട്ടുള്ള ഹെൽപ്പ് ലൈനിന്റെ വിശദാംശങ്ങൾ ചുവടെ അടങ്ങിയിരിക്കുന്നു:
1. +38 0997300483
2. +38 0997300428
3. +38 0933980327
4. +38 0635917881
5. +38 0935046170












Click it and Unblock the Notifications