എംഎൽഎമാർ കോൺഗ്രസിനെ കൈവിടുന്നു! പ്രതാപ് പാട്ടീലിനെ കാണാനില്ല.. സ്വകാര്യ വിമാനത്തിൽ മുങ്ങി!
ബെംഗളൂരു: ബിജെപിയുടെ കഴുകന്‍ കണ്ണുകളില്‍ നിന്നും തങ്ങളുടെ എംഎല്‍എമാരെ എവിടെ ഒളിപ്പിക്കണം എന്നറിയാതെ നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്. ഭൂരിപക്ഷം തികയ്ക്കാന്‍ വേണ്ട എംഎല്‍എമാരെ അമിത് ഷാ വലവീശി പിടിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം കാണില്ല. ഇനി അതിന് സാധിച്ചില്ലെങ്കില്‍ വോട്ടെടുപ്പില്‍ നിന്നും വിട്ട് നില്‍ക്കാനുള്ള അച്ചാരം എംഎല്‍എമാര്‍ക്ക് നല്‍കിയെങ്കിലും കച്ചവടം ഉറപ്പിക്കും.
എംഎല്‍എമാരെ കേരളത്തിലേത് അടക്കമുള്ള റിസോര്‍ട്ടുകളിലേക്ക് കോണ്‍ഗ്രസ് കടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ കോണ്‍ഗ്രസ് പാളത്തില്‍ നിന്നും എംഎല്‍എമാര്‍ ചോര്‍ന്ന് തുടങ്ങിയെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നു. വിജയ് നഗര്‍ എംഎല്‍എയായ ആനന്ദ് സിംഗാണ് ആദ്യം ബിജെപി ക്യാമ്പിലെത്തിയത്. പിന്നാലെ മസ്‌കി എംഎല്‍എ പ്രതാപ് ഗൗഡ പാട്ടീലും കോണ്‍ഗ്രസിന്റെ പാലം വലിച്ചെന്നാണ് സൂചന.
2008ല്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച എംഎല്‍എയാണ് പ്രതാപ് സിംഗ് ഗൗഡ പാട്ടീല്‍. എന്നാല്‍ 2013ല്‍ ഇയാള്‍ ബിജെപി വിട്ട് കോണ്‍ഗ്രിലെത്തി മത്സരിച്ച് ജയിച്ചു. ഇത്തവണ മസ്‌കി മണ്ഡലത്തില്‍ നിന്നും വെറും 213 വോട്ടിന്റെ ദയനീയമായ ജയമാണ് പാട്ടീലിന് ഉണ്ടായത്. ജയിച്ച് കഴിഞ്ഞപ്പോള്‍ പാട്ടീല്‍ വീണ്ടും ബിജെപി പക്ഷത്തേക്ക് തന്നെ പോയിരിക്കുന്നുവെന്നാണ് സൂചന.
Recommended Video
ഈഗിള്‍ടണ്‍ റിസോര്‍ട്ടില്‍ മറ്റ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കൊപ്പമായിരുന്നു ഇന്ന് രാവിലെ വരെ പ്രതാപ് സിംഗ് ഗൗഡ പാട്ടീല്‍. എന്നാല്‍ പുലര്‍ച്ചെ നാലരയ്ക്ക് ശേഷം എംഎല്‍എയെക്കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഒരു വിവരവും ഇല്ല. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് വിമാനത്താവളത്തില്‍ നിന്നുളള സ്വകാര്യ വിമാനത്തില്‍ പാട്ടീല്‍ അജ്ഞാത സ്ഥലത്തേക്ക് മാറിയിരിക്കുന്നതായാണ് റിപ്പോര്‍ട്ട്. നേതാക്കള്‍ ഇയാളെ ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ല. ബിജെപിയുടെ സോമശേഖര റെഡ്ഡിയുടെ കളിയാണ് എംഎല്‍എയെ കടത്തലിന് പിന്നിലെന്നാണ് സൂചന.