മോദിയുടെ നോയിഡ സന്ദര്‍ശനം; നിവേദനം നല്‍കാനെത്തിയ 50 ലേറെ ഗ്രാമീണരെ കസ്റ്റഡിയിലെടുത്തു
ലഖ്നൗ: നോയിഡയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം കൈമാറാന്‍ എത്തിയ 50-ലധികം വരുന്ന ഗ്രാമീണരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉന്നയിച്ചാണ് ഇവര്‍ക്കെതിരായ നടപടിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന് തറക്കല്ലിടാന്‍ ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജെവാറിൽ വ്യാഴാഴ്ച പ്രധാനമന്ത്രി എത്തിയിരുന്നു, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചടങ്ങിൽ പങ്കെടുത്തു. ഇതിനിടെയാണ് മോദിക്ക് നിവേദനം നല്‍കാന്‍ കര്‍ഷകരും എത്തിയത്.
കസ്റ്റഡിയിലെടുത്ത ഇവരെ ഗാസിയാബാദ് ജില്ലയിലെ പോലീസ് ലൈനുകളിലേക്ക് മാറ്റ്. മാസങ്ങളായി ഇവര്‍ സംസ്ഥാന സര്‍ക്കാറിനെതിരെ സമര രംഗത്തുമ്ട്. മുൻകാലങ്ങളിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത തങ്ങളുടെ ഭൂമിക്ക് നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സമരം ചെയ്യുന്നത്. കസ്റ്റഡിയിലെടുത്ത ആളുകളുടെ എണ്ണം "ഉടൻ തന്നെ സ്ഥിരീകരിക്കാൻ കഴിയില്ല" എന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുമ്പോൾ, പ്രതിഷേധക്കാർ പറയുന്നത് 60 പേര്‍ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ്. ജെവാറിലേക്ക് പോകുന്നതിന് മുമ്പ് നഗരത്തിലെ നോയിഡ അതോറിറ്റിയുടെ ഓഫീസിന് പുറത്ത് ചെച്ച് ഗ്രാമീണരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

"പുലർച്ചെ 2.30 ഓടെ പോലീസ് ഞങ്ങളെ കസ്റ്റഡിയിലെടുക്കുമ്പോള്‍ ഞങ്ങൾ അതോറിറ്റിയുടെ ഓഫീസിന് സമീപമുള്ള പ്രതിഷേധ സ്ഥലത്തായിരുന്നു. ഞങ്ങളിൽപ്പെട്ട 60 പേരെ പോലീസ് ഗാസിയാബാദ് പോലീസ് ലൈനിലേക്ക് കൊണ്ടുപോവുകയും ഗൗതം ബുദ്ധ് നഗറിലെ പ്രധാനമന്ത്രിയുടെ പരിപാടി അവസാനിക്കുന്നത് വരെ അവിടെ നിർത്തി. ," ഭാരതീയ കിസാൻ പരിഷത്ത് നേതാവ് സുഖ്വീർ ഖലീഫ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
"ഞങ്ങളുടെ ആവശ്യങ്ങളുടെ ഒരു മെമ്മോറാണ്ടം പ്രധാനമന്ത്രിക്ക് കൈമാറണമെന്നത് മാത്രമാണ് ഞങ്ങളുടെ ആവശ്യം. നോയിഡ അതോറിറ്റിയുമായി ദീർഘകാലമായി നിലനിൽക്കുന്ന പ്രശ്‌നം പരിഹരിക്കുന്നതിന് ഞങ്ങൾക്ക് പ്രധാനമന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ ഇടപെടൽ ആവശ്യമാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ ഗ്രാമീണരെ കസ്റ്റഡിയിലെടുത്തത് മുൻകരുതൽ നടപടിയെന്ന നിലയിലാണെന്നാണ് ഗൗതം ബുദ്ധ നഗർ പോലീസ് അറിയിക്കുന്നത്.
"അനിഷ്‌ട സംഭവങ്ങൾ തടയുന്നതിനും ക്രമസമാധാനം നിയന്ത്രിക്കുന്നതിനുമാണ് കസ്റ്റഡിയിലെടുത്തത്. ക്രമസമാധാനം തകർക്കാൻ ആരെയും പോലീസിന് അനുവദിക്കാനാവില്ല," അഡീഷണൽ പോലീസ് കമ്മീഷണർ (ക്രമസമാധാനം) ലവ് കുമാർ പറഞ്ഞു. പടിഞ്ഞാറൻ ഉത്തർപ്രദേശിൽ അലഹബാദ് ഹൈക്കോടതിയുടെ ബെഞ്ച് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടിയതോടെ ജെവാറിൽ പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിനിടെ ചെറിയ ബഹളവും ഉണ്ടായി.
അതേസമയം, ലോകത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളങ്ങളില്‍ ഒന്നിനാണ് നോയിഡയില്‍ പ്രധാനമന്ത്രി തറക്കല്ലിട്ടത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ ഇന്ത്യ ഇന്ന് ഏറ്റവും മികച്ച ആധുനിക അടിസ്ഥാന സൗകര്യങ്ങളിലൊന്നു കെട്ടിപ്പടു ക്കുകയാണെന്നു സദസിനെ അഭിസംബോധനചെയ്ത പ്രധാനമന്ത്രി പറഞ്ഞു. ''മെച്ചപ്പെട്ട റോഡുകള്‍, മികച്ച റെയില്‍ശൃംഖല, മികച്ച വിമാനത്താവളങ്ങള്‍ എന്നിവ അടിസ്ഥാനസൗകര്യവികസനപദ്ധതികള്‍ മാത്രമല്ല. അവ ഈ മേഖലയെ മാറ്റിമറിക്കുകയും ജനജീവിതത്തെ പൂര്‍ണമായി പരിവര്‍ത്തനത്തിനു വിധേയമാക്കുകയും ചെയ്യുന്നു''- അദ്ദേഹം പറഞ്ഞു.
നോയ്‌ഡ അന്താരാഷ്ട്ര വിമാനത്താവളം ഉത്തരേന്ത്യയുടെ വിതരണശൃംഖലാകവാടമായി മാറുമെന്നു പ്രധാനമന്ത്രി പറഞ്ഞു. ഈ വിമാനത്താവളം ഈ മേഖലയെ മുഴുവന്‍ ദേശീയ ഗതിശക്തി പദ്ധതിയുടെ കരുത്തുറ്റ പ്രതീകമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാനസൗകര്യവികസനത്തിലെ സാമ്പത്തികപ്രതിസന്ധികളെക്കുറിച്ചു പറഞ്ഞ പ്രധാനമന്ത്രി, വിമാനത്താവള നിര്‍മ്മാണ സമയത്തു തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നു വ്യക്തമാക്കി. വിമാനത്താവളത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് ആയിരക്കണക്കിനാള്‍ക്കാരുടെ ആവശ്യമുണ്ട്. അതുകൊണ്ടുതന്നെ ''ഈ വിമാനത്താവളം പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ ആയിരങ്ങള്‍ക്കു പുതിയ തൊഴില്‍ നല്‍കും''- അദ്ദേഹം പറഞ്ഞു
ഇരട്ട എന്‍ജിന്‍ ഗവണ്‍മെന്റിന്റെ പരിശ്രമങ്ങളെത്തുടര്‍ന്ന്, രാജ്യത്തിന്ന് ഏറ്റവുമധികം പരസ്പരബന്ധം പുലര്‍ത്തുന്ന മേഖലയായി ഉത്തര്‍പ്രദേശ് മാറിയിരിക്കുന്നു. ഇന്ത്യയുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന വ്യോമയാന മേഖലയില്‍ നോയ്ഡ അന്താരാഷ്ട്രവിമാനത്താവളം ഒരു പ്രധാനപങ്കുവഹിക്കും. വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍, കേടുപാടുകള്‍ തീര്‍ക്കല്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ പ്രധാനകേന്ദ്രമാകും നോയ്‌ഡയെന്നും അദ്ദേഹം പറഞ്ഞു. 40 ഏക്കറില്‍ അറ്റകുറ്റപ്പണി, കേടുപാടുതീര്‍ക്കല്‍, സമ്പൂര്‍ണ പരിശോധന എന്നിവയ്ക്കുള്ള സംവിധാനങ്ങളൊരുങ്ങുന്നതായി അദ്ദേഹം അറിയിച്ചു. ഇതു നൂറുകണക്കിനു യുവാക്കള്‍ക്കു തൊഴില്‍നല്‍കും. വിദേശത്തുനിന്ന് ഈ സേവനങ്ങള്‍ ലഭിക്കുന്നതിനായി ഇന്ത്യയിന്ന് ആയിരക്കണക്കിനുകോടിരൂപയാണു ചെലവഴിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications