മോർബി തൂക്കുപാലം ദുരന്തം: ഒറീവ ഗ്രൂപ്പ് എംഡി ജയ്‌സുഖ് പട്ടേൽ 7 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ
ജയ്‌സുഖ് പട്ടേലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളിയിരുന്നു.
അഹമ്മദാബാദ്: ഗുജറാത്തിലെ മോര്‍ബിയിലുണ്ടായ തൂക്കുപാലം അപകടവുമായി ബന്ധപ്പെട്ട കേസില്‍ ഒറീവ ഗ്രൂപ്പിന്റെ എംഡി ജയ്‌സുഖ് പട്ടേലിനെ കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. 135 പേരുടെ മരണത്തിന് കാരണമായ അപകടമുണ്ടായ മോര്‍ബി തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണി നടത്തിയത് ഒറീവ കമ്പനി ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30ന് ആയിരുന്നു രാജ്യത്തെ നടുക്കിയ മോര്‍ബി തൂക്കുപാലം ദുരന്തം. മോര്‍ബി തൂക്കുപാലം തകര്‍ന്ന് ആളുകള്‍ നദിയിലേക്ക് വീഴുകയായിരുന്നു.
ഫെബ്രുവരി 8 വരെ ജയ്‌സുഖ് പട്ടേല്‍ മോര്‍ബി ദുരന്തം അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലായിരിക്കും. 14 ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എംജെ ഖാന്‍ അനുവദിച്ചത് ഒരാഴ്ചത്തെ പോലീസ് കസ്റ്റഡിയാണ് എന്ന് സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ സഞ്ജയ് വോറ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ അടക്കമുളള കുറ്റങ്ങളാണ് പട്ടേലിന് മേല്‍ ചുമത്തിയിരിക്കുന്നത്. ഒറീവ കമ്പനിയുടെ രണ്ട് മാനേജര്‍മാര്‍ അടക്കമുളളവര്‍ ഈ കേസില്‍ നേരത്തെ തന്നെ അറസ്റ്റിലായിട്ടുളളതാണ്. കേസിന്റെ ആദ്യത്തെ കുറ്റപത്രത്തില്‍ പട്ടേലിനെ പ്രതി ചേര്‍ത്തിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ച മോര്‍ബി സിജെഎം കോടതിയില്‍ അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് പട്ടേലിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. പട്ടേല്‍ ആദ്യഘട്ടത്തില്‍ അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല.
സാബു എം ജേക്കബ് എഎപിയിലേക്ക്: നിയമസഭാ, ലോക്സഭ തിരഞ്ഞെടുപ്പില്‍ മുന്നേറ്റം ലക്ഷ്യമിട്ട് പാർട്ടി
പലതവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടും എത്താത്തതിനെ തുടര്‍ന്ന് കോടതി ഇയാള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് പട്ടേല്‍ വ്യാഴാഴ്ച വൈകിട്ടോടെ കോടതിയില്‍ എത്തി കീഴടങ്ങി. പിന്നാലെ പോലീസ് പട്ടേലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പാലത്തിന്റെ അറ്റകുറ്റപ്പണികളുടെ ചുമതലയുളള കമ്പനി ഏതാനും മിനുക്കുപണികള്‍ മാത്രമാണ് ചെയ്തിരുന്നത് എന്നും തുരുമ്പിച്ച കേബിളുകള്‍ മാറ്റിയിരുന്നില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ ആരോപിച്ചു.
പാലത്തിന്റെ അപകടാവസ്ഥയെ കുറിച്ച് ബോധ്യമുണ്ടായിരുന്നിട്ടും എന്തുകൊണ്ട് ഒറീവ കമ്പനി പാലത്തില്‍ പണി തുടര്‍ന്നുവെന്നതടക്കമുളള കാര്യങ്ങള്‍ പട്ടേലില്‍ നിന്ന് അന്വേഷണ സംഘത്തിന് ചോദിച്ചറിയേണ്ടതുണ്ടെന്ന് പ്രോസിക്യൂട്ടര്‍ വോറ പറഞ്ഞു. മാത്രമല്ല നൂറില്‍ അധികം ആളുകള്‍ ഒരേ സമയം പാലത്തില്‍ കയറുന്നത് അപകടമാണ് എന്ന് അറിഞ്ഞിട്ടും ടിക്കറ്റ് നല്‍കുന്നയാള്‍ അഞ്ഞൂറോളം പേരെ കയറാന്‍ അനുവദിച്ചത് ആരുടെ നിര്‍ദേശ പ്രകാരമാണ് എന്നും അറിയേണ്ടതുണ്ടെന്നും വോറ പറഞ്ഞു. കുറ്റപത്രത്തില്‍ പട്ടേല്‍ പത്താം പ്രതിയാണ്.